വാഷിംഗ്ടണ്‍: അമേരിക്കയിലെ ഏറ്റവും വലിയ മൂന്നാമത്തെ അനധികൃത കുടിയേറ്റക്കാർ ഇന്ത്യക്കാരെന്ന് വെളിപ്പെടുത്തി പ്യൂ റിസര്‍ച്ച് സെന്റര്‍ പഠന റിപ്പോര്‍ട്ട്. വാഷിംഗ്ടണ്‍ ആസ്ഥാനമായുള്ള തിങ്ക് ടാങ്ക് നടത്തിയ പഠനം സൂചിപ്പിക്കുന്നത് രാജ്യത്ത് നിലവില്‍ 725,000 ഇന്ത്യക്കാര്‍ അനധികൃതമായി താമസിക്കുന്നുണ്ടെന്നാണ്.
2017-2021 കാലത്ത് അയല്‍രാജ്യമായ മെക്‌സിക്കോയില്‍ നിന്നുള്ള ഏറ്റവും വലിയ അനധികൃത കുടിയേറ്റത്തിന് അമേരിക്ക സാക്ഷ്യം വഹിച്ചു. തൊട്ടു പിന്നാലെ എല്‍ സാല്‍വഡോറും (800,000) ഇന്ത്യയുമുണ്ട്. 2017 മുതല്‍ ഇന്ത്യക്കാരായ അനധികൃത കുടിയേറ്റക്കാരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായി.
മൊത്തത്തില്‍ യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ അനധികൃത കുടിയേറ്റ ജനസംഖ്യ 2021 ല്‍ 10.5 ദശലക്ഷത്തിലെത്തി. എന്നാല്‍ 2007 ലെ ഏറ്റവും ഉയര്‍ന്ന  കുടിയേറ്റ ജനസംഖ്യയായ 12.2 ദശലക്ഷത്തിന് താഴെയാണിത്. വെനസ്വേല, ബ്രസീല്‍, കാനഡ, മുന്‍ സോവിയറ്റ് യൂണിയന്‍ രാജ്യങ്ങള്‍, ചൈന, ഡൊമിനിക്കന്‍ റിപ്പബ്ലിക് എന്നിവയും യുഎസിലേക്ക് അനധികൃത കുടിയേറ്റക്കാരെ സംഭാവന ചെയ്യുന്ന മറ്റ് രാജ്യങ്ങളില്‍ ഉള്‍പ്പെടുന്നു.
കാലിഫോര്‍ണിയ, ടെക്‌സസ്, ഫ്‌ളോറിഡ, ന്യൂയോര്‍ക്ക്, ന്യൂജേഴ്‌സി, ഇല്ലിനോയിസ് എന്നിവയാണ് ഏറ്റവും കൂടുതല്‍ അനധികൃത കുടിയേറ്റക്കാരുള്ള സംസ്ഥാനങ്ങള്‍. ഫ്‌ളോറിഡയിലും വാഷിംഗ്ടണിലും അനധികൃത കുടിയേറ്റക്കാരുടെ എണ്ണം വര്‍ധിച്ചപ്പോള്‍ കാലിഫോര്‍ണിയയിലും നെവാഡയിലും കുറഞ്ഞു.  2021-ലെ യുഎസ് തൊഴിലാളികളില്‍ 4.6 ശതമാനമെങ്കിലും അനധികൃത കുടിയേറ്റക്കാരാണ്.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.