ദേശാഭിമാനിക്കെതിരെ മറിയക്കുട്ടിയുടെ മാനനഷ്ടക്കേസ്; ചീഫ് എഡിറ്റര്‍ ഉള്‍പ്പെടെ എതിര്‍ കക്ഷികള്‍

ദേശാഭിമാനിക്കെതിരെ മറിയക്കുട്ടിയുടെ മാനനഷ്ടക്കേസ്; ചീഫ് എഡിറ്റര്‍ ഉള്‍പ്പെടെ എതിര്‍ കക്ഷികള്‍

അടിമാലി: പെന്‍ഷന്‍ കിട്ടാത്തതിനെത്തുടര്‍ന്ന് സമരം നടത്തിയ അടിമാലി 200 ഏക്കര്‍ സ്വദേശിയായ മറിയക്കുട്ടി സിപിഎം മുഖപത്രമായ ദേശാഭിമാനിക്കെതിരെ മാനനഷ്ടക്കേസ് നല്‍കി. ദേശാഭിമാനി ചീഫ് എഡിറ്ററും ന്യൂസ് എഡിറ്ററും ഉള്‍പ്പെടെ പത്ത് പേരാണ് എതിര്‍ കക്ഷികള്‍.

അടിമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ദേശാഭിമാനി തനിക്കെതിരെ വ്യാജ പ്രചാരണം നടത്തിയെന്നാണ് ആരോപിക്കുന്നത്. സമരം നടത്തിയ മറിയക്കുട്ടിക്ക് ലക്ഷങ്ങളുടെ ആസ്തിയുണ്ടെന്നാണ് ദേശാഭിമാനി വാര്‍ത്ത നല്‍കിയത്. എന്നാല്‍ ഈ വാര്‍ത്തയില്‍ പരാമര്‍ശിക്കുന്ന ഭൂമി കണ്ടെത്തി നല്‍കണമെന്ന് ആവശ്യപ്പെട്ട് മറിയക്കുട്ടി വില്ലേജ് ഓഫീസില്‍ അപേക്ഷ നല്‍കി.

തുടര്‍ന്ന് മറിയക്കുട്ടിയുടെ പേരില്‍ ഭൂമി ഇല്ലെന്ന് ചൂണ്ടിക്കാട്ടി വില്ലേജ് ഓഫീസര്‍ മറുപടി നല്‍കുകയും ചെയ്തിരുന്നു. കൂടാതെ മറിയക്കുട്ടി താമസിക്കുന്ന വീടും പുരയിടവും ഇളയമകള്‍ പ്രിന്‍സിയുടെ പേരിലുള്ളതാണെന്നും ഈ മകള്‍ വിദേശത്താണെന്നും വാര്‍ത്തയില്‍ പരമാര്‍ശിച്ചിരുന്നു.

എന്നാല്‍ നിജ സ്ഥിതി പുറത്ത് വന്നതിന് പിന്നാലെ വാര്‍ത്ത നല്‍കിയതിന്റെ പേരില്‍ ദേശാഭിമാനി ഖേദം പ്രകടനം നടത്തി. ദേശാഭിമാനിയില്‍ വന്ന വാര്‍ത്ത പിശകാണെന്നും മറിയക്കുട്ടിയുടെ സഹോദരി റെയ്ച്ചല്‍ വര്‍ഷങ്ങളായി അമേരിക്കയിലായതിനാലാണ് തെറ്റിദ്ധരിക്കാന്‍ ഇടയായതെന്നുമായിരുന്നു ദേശാഭിമാനിയുടെ വിശദീകരണം.

വിവാദങ്ങള്‍ക്കിടെ ജൂലൈ മാസത്തിലെ പെന്‍ഷന്‍ മറിയക്കുട്ടിക്ക് കഴിഞ്ഞ ദിവസം താമസിക്കുന്നിടത്ത് ചെന്ന് ഉദ്യോഗസ്ഥര്‍ നല്‍കിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.