ഇസ്രയേല്‍: ഇസ്രയേലും ഹമാസും തമ്മില്‍ പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ കരാറിന്റെ അടിസ്ഥാനത്തില്‍ ഹമാസ് ബന്ദികളെ മോചിപ്പിച്ചു തുടങ്ങി. ഇതുവരെ 13 ഇസ്രയേലികളെയും 12 തായ് പൗരന്മാരെയും ഹമാസ് വിട്ടയച്ചു.
ഖത്തറിന്റെ മധ്യസ്ഥതയിലുള്ള ചര്‍ച്ചയെ തുടര്‍ന്നാണ് നാലു ദിവസത്തേക്ക് വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാന്‍ ഇരുകൂട്ടരും ധാരണയായത്. ഈ ധാരണ പ്രകാരമാണ് ബന്ദികളെ വിട്ടയയ്ക്കുന്നത്.
എന്നാല്‍ തായ് പൗരന്‍മാരെ വിട്ടയച്ചും ഈ ധാരണയുമായി ബന്ധമില്ലെന്നാണ് വിവരം. ഇസ്രയേലി പൗരന്മാരെ വിട്ടയയ്ക്കുന്നതിനു മാത്രമായിരുന്നു ധാരണ.
12 തായ്ലന്‍ഡ് പൗരന്‍മാരെ വിട്ടയച്ചുവെന്ന് തായ് പ്രധാനമന്ത്രി ഔദ്യോഗികമായി അറിയിച്ചു. ഒക്ടോബര്‍ ഏഴാം തീയതി നടത്തിയ ഭീകരാക്രമണത്തിനിടെ ഹമാസ് ബന്ദികളാക്കിയതാണ് ഇവരെ. റെഡ് ക്രോസ് മുഖാന്തരമാണ് ബന്ദികളെ വിട്ടയയ്ക്കുന്നത്.
നാലു ദിവസത്തിനുള്ളില്‍ ഏകദേശം 50 ബന്ദികളെ മോചിപ്പിക്കാനാണ് ധാരണ. ഈ അമ്പതു പേര്‍ക്ക് പുറമെ ഏകദേശം 190 ഓളം ആളുകള്‍ ഇപ്പോഴും ഹമാസ് ബന്ദികളാക്കിയിട്ടുണ്ട്.
150 പാലസ്തീന്‍ തടവുകാരെയും വെടിനിര്‍ത്തല്‍ കരാറിന്റെ അടിസ്ഥാനത്തില്‍ ഇസ്രയേല്‍ വിട്ടയയ്ക്കും.
മോചിപ്പിച്ച ബന്ദികളെ റെഡ്‌ക്രോസ് തങ്ങള്‍ക്കു കൈമാറിയതായി ഈജിപ്ത് അറിയിച്ചു. ഹമാസ് ബന്ദികളാക്കിയിരുന്ന തങ്ങളുടെ പൗരന്‍മാരെ സ്വീകരിക്കാനുള്ള തയാറെടുപ്പുകള്‍ ഇസ്രയേല്‍ പ്രതിരോധ സേന (ഐഡിഎഫ്) നേരത്തെ തന്നെ പൂര്‍ത്തീകരിച്ചിരുന്നു.
ബന്ദികളെ ആറിഷ് വിമാനത്താവളത്തില്‍ എത്തിച്ച ശേഷം ഇസ്രയേല്‍ വ്യോമതാവളത്തിലേക്കു കൊണ്ടുപോകും. തുടര്‍ന്ന് ആവശ്യമായ വൈദ്യസഹായം നല്‍കിയതിനു ശേഷം ബന്ദികളെ അവരുടെ ബന്ധുക്കള്‍ക്ക് കൈമാറും. റെഡ് ക്രോസിന് കൈമാറിയ ബന്ദികള്‍ നിലവില്‍ ഈജിപ്ത് അതിര്‍ത്തിയോട് അടുത്തുകൊണ്ടിരിക്കുകയാണെന്നാണ് വിവരം.
ഒക്ടോബര്‍ ഏഴിന് ഹമാസ് നടത്തിയ ഭീകരാക്രമണത്തെ തുടര്‍ന്നാണ് യുദ്ധം ആരംഭിച്ചത്. ഈ ഭീകരാക്രമണത്തിനിടെ ഏകദേശം 250 പേരെ ഹമാസ് ബന്ദികളാക്കിയിരുന്നു. ഇവരുടെ നിലവിലെ അവസ്ഥയെക്കുറിച്ച് ആര്‍ക്കും വ്യക്തതയില്ല. ഇവര്‍ കൊല്ലപ്പെട്ടതായോ ഇവരെ എങ്ങനെയാണ് പാര്‍പ്പിച്ചിരിക്കുന്നതെന്നോ കണ്ടെത്താനായിട്ടില്ല.
ഇസ്രയേല്‍ നടത്തിയ പ്രത്യാക്രമണത്തില്‍ ഇതുവരെ 15000ല്‍ അധികം ആളുകള്‍ക്ക് ജീവഹാനി നഷ്ടപ്പെട്ടതായി ഹമാസ് ആരോപിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26