ഗാസയിലെ വെടിനിര്‍ത്തല്‍ വീണ്ടും നീട്ടിയേക്കും; മധ്യസ്ഥ ചര്‍ച്ചയ്ക്കായി മൊസാദ്, സി.ഐ.എ മേധാവികള്‍ ഖത്തറില്‍

ഗാസയിലെ  വെടിനിര്‍ത്തല്‍ വീണ്ടും നീട്ടിയേക്കും; മധ്യസ്ഥ ചര്‍ച്ചയ്ക്കായി മൊസാദ്, സി.ഐ.എ മേധാവികള്‍ ഖത്തറില്‍

ഗാസ സിറ്റി: ഗാസയില്‍ ആറ് ദിവസത്തെ താല്‍ക്കാലിക വെടിനിര്‍ത്തല്‍ ഇന്ന് അവസാനിക്കാനിരിക്കെ വെടിനിര്‍ത്തല്‍ വീണ്ടും നീട്ടാനുള്ള സാധ്യത തേടി മധ്യസ്ഥ രാജ്യങ്ങള്‍. സി.ഐ.എ തലവന്‍ വില്യം ബേണ്‍സ്, മൊസാദ് മേധാവി ഡേവിഡ് ബാര്‍നിയ എന്നിവര്‍ ഖത്തറില്‍ നിര്‍ണായക മധ്യസ്ഥ ചര്‍ച്ച നടത്തുകയാണ്.

ബന്ദികളില്‍ വയോധികര്‍, വനിതാ സൈനികര്‍, സൈനിക സേവനം ചെയ്യുന്ന സിവിലിയന്മാര്‍ തുടങ്ങിയവരെ അടുത്ത ഘട്ടത്തില്‍ മോചിപ്പിക്കുന്നതിനെക്കുറിച്ചാണ് സി.ഐ.എ, മൊസാദ് മേധാവികളുമായി ഖത്തറില്‍ ചര്‍ച്ച നടക്കുന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

താല്‍ക്കാലിക വെടിനിര്‍ത്തലിന്റെ അഞ്ചാം ദിവസമായ ഇന്നലെ രാത്രി 10 ബന്ദികളെ കൂടി ഹമാസ് ഇസ്രയേലിന് കൈമാറി. ഉപാധികളില്ലാതെ രണ്ട് തായ് ബന്ദികളെയും ഹമാസ് വിട്ടയച്ചു. പകരം 15 സ്ത്രീകളും 15 കുട്ടികളുമുള്‍പ്പെടെ 30 പാലസ്തീന്‍ തടവുകാരെ ഇസ്രയേലും മോചിപ്പിച്ചു.

കൂടുതല്‍ ബന്ദികളെയും തടവുകാരെയും കൈമാറുന്നത് സംബന്ധിച്ച് ഹമാസും ഇസ്രായേലും തമ്മിലുള്ള ചര്‍ച്ച പുരോഗമിക്കുകയാണ്. ദിവസവും 10 ബന്ദികളെ വിട്ടയച്ചാല്‍ വെടിനിര്‍ത്തല്‍ നീട്ടാമെന്നാണ് ഇസ്രയേല്‍ അറിയിച്ചിരിക്കുന്നത്.

എന്നാല്‍ ബന്ദികളായ സ്ത്രീകളെയും കുട്ടികളെയും ഏറെക്കുറെ കൈമാറിയ സാഹചര്യത്തില്‍ കൂടുതല്‍ ഉപാധികള്‍ വെടിനിര്‍ത്തലിന്റെ ഭാഗമായി വേണമെന്ന നിര്‍ദേശം ഹമാസ് മുന്നോട്ടു വെച്ചിട്ടുണ്ട്. സമഗ്ര വെടിനിര്‍ത്തല്‍ എന്ന ആശത്തെ ഇസ്രയേല്‍ അംഗീകരിക്കുന്നില്ല. ഹമാസിനെ അന്ത്യം കാണാതെ ഗാസ വിടില്ലെന്ന് ഇസ്രയേല്‍ സൈന്യം ഇന്നലെയും ആവര്‍ത്തിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.