സിപിഎം മിശ്ര വിവാഹങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നു; മഹല്ല് കമ്മിറ്റികള്‍ ജാഗ്രത പുലര്‍ത്തണം: നാസര്‍ ഫൈസി കൂടത്തായി

സിപിഎം മിശ്ര വിവാഹങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നു; മഹല്ല് കമ്മിറ്റികള്‍ ജാഗ്രത പുലര്‍ത്തണം: നാസര്‍ ഫൈസി  കൂടത്തായി

ഡിവൈഎഫ്‌ഐയും എസ്എഫ്‌ഐയും മുസ്ലിം പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി അമുസ്ലിംങ്ങള്‍ക്ക് വിവാഹം കഴിച്ചു കൊടുക്കുന്നുവെന്നും നാസര്‍ ഫൈസി.

കോഴിക്കോട്: സംസ്ഥാനത്ത് നടക്കുന്ന മിശ്രവിവാഹവുമായി ബന്ധപ്പെട്ട് സിപിഎമ്മിനും ഡിവൈഎഫ്‌ഐക്കും എസ്എഫ്‌ഐക്കുമെതിരെ ഗുരുതര ആരോപണവുമായി എസ്‌വൈഎസ് സംസ്ഥാന സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി.

പാര്‍ട്ടി ഓഫീസുകളിലും പത്ര ഓഫീസുകളിലും പാര്‍ട്ടി നേതാക്കന്‍മാരുടെ പിന്‍ബലത്തില്‍ ഡിവൈഎഫ്‌ഐയും എസ്എഫ്‌ഐയും മുസ്ലിം പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി അമുസ്ലിംങ്ങള്‍ക്ക് വിവാഹം കഴിച്ചു കൊടുക്കുന്നുവെന്ന് നാസര്‍ ഫൈസി കുറ്റപ്പെടുത്തി.

ഹിന്ദു-മുസ്ലിം വിവാഹം നടന്നാല്‍ മതേതരത്വം ആയെന്നാണ് സിപിഎം കരുതുന്നത്. ഇതിനെതിരെ മഹല്ല് കമ്മിറ്റികള്‍ ജാഗ്രത പുലര്‍ത്തണമെന്നും നാസര്‍ ഫൈസി പറഞ്ഞു. കോഴിക്കോട് കൊയിലാണ്ടിയില്‍ നടന്ന സുന്നി മഹല്ല് ഫെഡറേഷന്റെ ജില്ലാ സാരഥി സംഗമ വേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'സങ്കര മിശ്രവിവാഹങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ചില രാഷ്ട്രീയ കുടില തന്ത്രങ്ങള്‍ കഴിഞ്ഞ കുറച്ച് നാളായി സോഷ്യല്‍ മീഡിയയില്‍ കണ്ടു വരുന്ന പ്രവണതയാണ്. മുസ്ലിം മുസ്ലിമിനെ വിവാഹം കഴിക്കണമെന്നത് ഭരണഘടന അനുവദിക്കുന്ന കാര്യമാണ്.

ഹൈന്ദവര്‍ ഹൈന്ദവ സമൂഹത്തില്‍ നിന്ന് വിവാഹം കഴിക്കുന്നത് ഭരണഘടന നല്‍കുന്ന അധികാരമാണ്. പക്ഷേ, ഹിന്ദു മുസ്ലിമിനെ വിവാഹം കഴിച്ചാലേ ഭാരതീയ സംസ്‌കാരമാകൂ, മതനിരപേക്ഷതയാകൂ എന്നാണ് ചിലരുടെ കുടില തന്ത്രം'- നാസര്‍ ഫൈസി പറഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.