മലേഷ്യന്‍ വിമാനത്തിന്റെ തിരോധാനം: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഓസ്ട്രേലിയന്‍ മത്സ്യത്തൊഴിലാളി: ദുരൂഹത അഴിയുമോ?

മലേഷ്യന്‍ വിമാനത്തിന്റെ തിരോധാനം: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഓസ്ട്രേലിയന്‍ മത്സ്യത്തൊഴിലാളി: ദുരൂഹത അഴിയുമോ?

സിഡ്‌നി: ലോക ചരിത്രത്തിലെ ഏറ്റവും വലിയ ദുരൂഹതകളിലൊന്നാണ് മലേഷ്യ എയര്‍ലൈന്‍സിന്റെ യാത്രാവിമാനമായ എംഎച്ച്370-ന്റെ തിരോധനം. ഒമ്പത് വര്‍ഷം മുമ്പ്, 2014 മാര്‍ച്ച് എട്ടിനാണ് 227 യാത്രക്കാരും 12 ക്രൂ അംഗങ്ങളുമായി ക്വാലലംപൂരില്‍നിന്നു ബീജിങ്ങിലേക്കു പറക്കുന്നതിനിടെ വിമാനം അപ്രത്യക്ഷമായത്. അന്നു തുടങ്ങിയ അന്വേഷണം ഇന്നും തുടരുകയാണ്. സാങ്കേതിക സംവിധാനങ്ങള്‍ക്കൊന്നും ഇതുവരെ കൃത്യമായ തെളിവു പോലും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

ഇപ്പോഴിതാ ഞെട്ടിക്കുന്ന ഒരു വെളിപ്പെടുത്തലുമായാണ് ഓസ്ട്രേലിയയിലെ ഒരു മത്സ്യത്തൊഴിലാളി രംഗത്തുവന്നിരിക്കുന്നത്. വിമാനത്തിന്റെ ഭാഗങ്ങള്‍ കടലില്‍ കണ്ടിരുന്നതായി അവകാശപ്പെട്ട് മത്സ്യത്തൊഴിലാളിയായ കിറ്റ് ഓല്‍വറാണ് രംഗത്തുവന്നത്. ഇക്കാര്യം അന്ന് അധികൃതരെ അറിയിച്ചിരുന്നെങ്കിലും അവര്‍ അവഗണിച്ചുവെന്നും അദ്ദേഹം സിഡ്നി മോണിങ് ഹെറാള്‍ഡിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

വിമാനം കാണാതായതിന് ആറ് മാസങ്ങള്‍ക്ക് ശേഷമാണ് തന്റെ മത്സ്യ ബന്ധന വലയില്‍ വിമാനത്തിന്റെ ചിറക് കുടുങ്ങുന്നതെന്ന് ഓല്‍വര്‍ പറഞ്ഞു. നല്ല ഭാരമുണ്ടായിരുന്നു അതിന്. ഒരു സ്വകാര്യ വിമാനത്തിനേക്കാള്‍ വലിപ്പമുണ്ടായിരുന്നു ആ ചിറകിനെന്നും ഓല്‍വര്‍ പറഞ്ഞു.



ചിറക് കുടുങ്ങി വല കീറിയെന്നും ബോട്ടിലേക്ക് കയറ്റാന്‍ കഴിയാത്തത്ര ഭാരം അതിനുണ്ടായിരുന്നെന്നും അന്ന് ഓല്‍വറിന്റെ കൂടെ ബോട്ടിലുണ്ടായിരുന്ന ജോര്‍ജ് ക്യൂറി വ്യക്തമാക്കി. ചിറക് കണ്ടപ്പോള്‍ തന്നെ തനിക്ക് കാര്യം മനസിലായി. ഒരു വാണിജ്യ വിമാനത്തിന്റെ ചിറകായിരുന്നു അത്. വെള്ള നിറത്തിലുള്ള അത് സൈനിക വിമാനത്തിന്റെയോ ചെറു വിമാനത്തിന്റെയോ ചിറകല്ല എന്നതും ഉറപ്പാണെന്നും ജോര്‍ജ് ക്യൂറി കൂട്ടിച്ചേര്‍ത്തു.

ചിറക് വലിച്ച് കയറ്റാന്‍ സാധിക്കാത്തതിനാല്‍ 20,000 ഡോളര്‍ വില വരുന്ന തങ്ങളുടെ മത്സ്യബന്ധന വല മുറിച്ചുമാറ്റേണ്ടി വന്നുവെന്നും ഇവര്‍ പറഞ്ഞു. ചിറക് കണ്ടെത്തിയ ഭാഗം ഇപ്പോഴും അധികൃതര്‍ക്ക് കാണിച്ച് കൊടുക്കാന്‍ സാധിക്കുമെന്ന് 77കാരനായ കിറ്റ് ഓല്‍വര്‍ വ്യക്തമാക്കി. താരതമ്യേന ആഴം കുറഞ്ഞ ഭാഗത്തായിരുന്നു ചിറകുണ്ടായിരുന്നത്. സൗത്ത് ഓസ്ട്രേലിയന്‍ നഗരമായ റോബില്‍നിന്ന് 55 കിലോമീറ്റര്‍ പടിഞ്ഞാറ് മാറിയിട്ടാണ് ഈ ഭാഗം.

2014 മാര്‍ച്ച് എട്ടിന് പുലര്‍ച്ചെ 12.14നാണ് മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ ബോയിങ്-777 വിമാനം എംഎച്ച് 370 മലേഷ്യന്‍ തലസ്ഥാനമായ ക്വലാലംപൂരിലെ എയര്‍പോര്‍ട്ടില്‍നിന്ന് പറന്നുയര്‍ന്നത്. ചൈനയിലെ ബീജിങ്ങായിരുന്നു ലക്ഷ്യം. യാത്രക്കാരില്‍ 153 പേര്‍ ചൈനീസ് പൗരന്‍മാരായിരുന്നു. അഞ്ച് ഇന്ത്യക്കാരും വിമാനത്തിലുണ്ടായിരുന്നു.

ക്വലാലംപൂരില്‍നിന്ന് പറന്നുയര്‍ന്ന് 38-ാം മിനിറ്റിലാണ് വിമാനവുമായി അവസാനത്തെ ആശയവിനിമയം നടക്കുന്നത്. ആ സമയത്ത് ദക്ഷിണ ചൈന കടലിന്റെ ഭാഗത്തായിരുന്നു വിമാനം. മലേഷ്യയുടെ കിഴക്കന്‍ തീരത്ത് വിയറ്റ്‌നാം അതിര്‍ത്തിക്ക് സമീപം എത്തിയപ്പോള്‍ വിമാനവുമായി ആശയവിനിമയം നഷ്ടപ്പെട്ടു.

വിമാനം കാണാതായതോടെ വ്യോമയാന ചരിത്രത്തിലെ തന്നെ ഏറ്റവും ചെലവേറിയ തെരച്ചിലിനാണ് ലോകം സാക്ഷ്യം വഹിക്കുന്നത്. ഓസ്ട്രേലിയ, മലേഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ സംയുക്തമായാണ് തെരച്ചിലിന് നേതൃത്വം നല്‍കിയത്. കോടികള്‍ മുടക്കി പല കടലുകളിലായി തെരച്ചില്‍ നടത്തിയെങ്കിലും കാര്യമായ ഫലമൊന്നും ഉണ്ടായില്ല. വിമാനത്തിന് എന്ത് സംഭവിച്ചുവെന്നത് ഇന്നും ദുരൂഹമായി തുടരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.