2000 വർഷങ്ങൾക്ക് ശേഷം ഇന്നും ക്രൈസ്തവ പീഡനങ്ങൾ തുടരുന്നു: വിശുദ്ധ സ്റ്റീഫന്റെ തിരുനാളിൽ മാർപാപ്പാ

2000 വർഷങ്ങൾക്ക് ശേഷം ഇന്നും ക്രൈസ്തവ പീഡനങ്ങൾ തുടരുന്നു: വിശുദ്ധ സ്റ്റീഫന്റെ തിരുനാളിൽ മാർപാപ്പാ

വത്തിക്കാൻ സിറ്റി: രണ്ടായിരം വർഷങ്ങൾക്ക് ശേഷം നമ്മുടെ ഈ കാലഘട്ടത്തിലും നിർഭാഗ്യവശാൽ അനേകർ ക്രിസ്തുവിനെ പ്രതി പീഡിപ്പിക്കപ്പെടുകയും വധിക്കപ്പെടുകയും ചെയ്യുന്നുണ്ടെന്ന് ഫ്രാൻസിസ് മാർപാപ്പ. സഭയുടെ ആദ്യത്തെ രക്തസാക്ഷിയായ വിശുദ്ധ സ്റ്റീഫന്റെ തിരുനാളിനോടനുബന്ധിച്ച് സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ തടിച്ചുകൂടിയ വിശ്വാസികളോടാണ് മാർപാപ്പ ഇപ്രകാരം പറഞ്ഞത്.

വിശുദ്ധ സ്റ്റീഫന്റെ മാതൃക മാർപ്പാപ്പ എടുത്തുകാട്ടി. ആദ്യ രക്തസാക്ഷി അല്ലെങ്കിൽ ആദ്യത്തെ രക്തസാക്ഷിയായി ആരാധിക്കപ്പെട്ട വിശുദ്ധ സ്റ്റീഫൻ ആദിമ സഭയിലെ ഒരു ഡീക്കനായിരുന്നു, എ.ഡി. 34 നടുത്ത് ജറുസലേമിലാണ് സ്റ്റീഫൻ കൊല്ലപ്പെട്ടത്. വിശുദ്ധൻ "ദരിദ്രർക്ക് ഭക്ഷണം വിളമ്പുകയും ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്ന നല്ല ഒരു മനുഷ്യനായിരുന്നു" എന്ന് മാർപ്പാപ്പ നിരീക്ഷിച്ചു. ഈ നിർമലതയും വിശ്വാസത്തിന്റെ അചഞ്ചലമായ സാക്ഷ്യവുമാണ് വിശുദ്ധനെ കൊലപ്പെടുത്താൻ ശത്രുക്കളെ പ്രേരിപ്പിച്ചതെന്ന് പാപ്പ പറഞ്ഞു.

യേശുവിനു സാക്ഷ്യം വഹിക്കാൻ കഷ്ടപ്പെടുകയും മരിക്കുകയും ചെയ്യുന്നവർ ഇപ്പോഴുമുണ്ട്. അവരിൽ പലരും സുവിശേഷത്തിന് അനുസൃതമായ രീതിയിൽ ജീവിക്കുന്നതിന്റെ പേരിൽ വിവിധ തലങ്ങളിൽ പീഡിപ്പിക്കപ്പെടുന്നു. ലോകം പരിഹസിക്കുകയും പീഡിപ്പിക്കുകയും ചെയ്യുമ്പോൾ, നല്ല കാര്യങ്ങൾ ചെയ്യാൻ യാതൊരു മടിയും കൂടാതെ വിശ്വസ്തരായിരിക്കാൻ എല്ലാ ദിവസവും പരിശ്രമിക്കണമെന്ന് പാപ്പാ കൂട്ടിച്ചേർത്തു.

വിവേചനത്തിനിരകളാകുന്ന ക്രൈസ്തവരുടെ ചാരെ താനുണ്ടെന്ന് പാപ്പാ ഉറപ്പു നല്കി. നീതിക്കും മതസ്വാതന്ത്ര്യത്തിനും വേണ്ടി സമാധാനപരമായി പോരാടിക്കൊണ്ട് എല്ലാവരോടുമുള്ള കാരുണ്യത്തിൽ ഉറച്ചുനിൽക്കാൻ പാപ്പാ അവർക്ക് പ്രചോദനം പകരുകയും ചെയ്തു.

യുദ്ധം പിച്ചിച്ചീന്തിയിരിക്കുന്ന ജനങ്ങൾക്ക് സമാധാനം ലഭിക്കുന്നതിനായി പ്രാർത്ഥിക്കാനും പാപ്പാ എല്ലാവരെയും ക്ഷണിച്ചു. യുദ്ധം എന്താണ് സൃഷ്ടിക്കുന്നതെന്ന് മാധ്യമങ്ങളിലൂടെ നാം കണ്ടറിയുന്നതിനെക്കുറിച്ചു പരാമാർശിച്ചുകൊണ്ട് പാപ്പാ സിറിയയിലെയും ഗാസയിലെയും ഉക്രൈയിനിലെയും അവസ്ഥയെക്കുറിച്ചു സൂചിപ്പിച്ചു. മരണത്തിൻറെതായ ഒരു മരുഭൂമിയാണോ നാം ആഗ്രഹിക്കുന്നത് എന്ന ചോദ്യം ഉന്നയിച്ച പാപ്പാ ജനങ്ങൾക്കു വേണ്ടത് സമാധാനമാണെന്നും അതിനായി നാം പ്രാർത്ഥിക്കണമെന്നും സമാധാനത്തിനായി പോരാടണമെന്നും പറഞ്ഞു.

വിവേചനം അനുഭവിക്കുന്ന ക്രിസ്ത്യൻ സമൂഹത്തോടുള്ള തന്റെ അടുപ്പം പരിശുദ്ധ പിതാവ് ഊന്നിപ്പറഞ്ഞു. നീതിക്കും മത സ്വാതന്ത്ര്യത്തിനും വേണ്ടി സമാധാനപരമായി പരിശ്രമിച്ചുകൊണ്ട് എല്ലാവരോടും ദാനധർമ്മങ്ങളിൽ ഉറച്ചുനിൽക്കാൻ അഭ്യർത്ഥിക്കുന്നെന്നും പാപ്പ പറഞ്ഞു


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.