ദക്ഷിണ ചൈനാ കടലില്‍ ഇന്ത്യ-ഫിലിപ്പീന്‍സ് സൈനികാഭ്യാസം; മുന്നറിയിപ്പുമായി ചൈന

ദക്ഷിണ ചൈനാ കടലില്‍ ഇന്ത്യ-ഫിലിപ്പീന്‍സ് സൈനികാഭ്യാസം;  മുന്നറിയിപ്പുമായി ചൈന

ബീജിങ്: ചൈന-ഫിലിപ്പീന്‍സ് തര്‍ക്കം നിലനില്‍ക്കുന്ന ദക്ഷിണ ചൈനാ കടലില്‍ ഇന്ത്യയുടെയും ഫിലിപ്പീന്‍സിന്റെയും നേതൃത്വത്തില്‍ നടക്കുന്ന നാവികാഭ്യാസത്തിനെതിരെ മുന്നറിയിപ്പുമായി ചൈന.

ഇന്ത്യയും ഫിലിപ്പീന്‍സും തമ്മിലുള്ള പ്രതിരോധ സഹകരണം മൂന്നാം ലോക രാജ്യങ്ങളുടെ താല്‍പര്യങ്ങള്‍ക്കും പ്രാദേശിക സമാധാനത്തിനും ഹാനികരമാകരുതെന്ന മുന്നറിയിപ്പുമായാണ് ചൈന രംഗത്തെത്തിയത്.

ഇന്ത്യന്‍ യുദ്ധ കപ്പലുകളും ഫിലിപ്പീന്‍സ് നാവിക കപ്പലുകളും തമ്മിലുള്ള നാവിക അഭ്യാസങ്ങളെ സംബന്ധിച്ചും തുടര്‍ന്ന് ഫ്രഞ്ച് നാവിക സേനയുമായി ഫിലിപ്പീന്‍സ് നടത്താന്‍ ഉദേശിക്കുന്ന വ്യോമാഭ്യാസത്തെ കുറിച്ചുമായിരുന്നു ചൈനയുടെ പ്രതികരണം.

ഈ വസ്തുതകള്‍ ചൈനീസ് അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി ചൈനീസ് പ്രതിരോധ മന്ത്രാലയ വക്താവ് സീനിയര്‍ കേണല്‍ വു ക്വിയാന്‍ വ്യക്തമാക്കി. സൈനിക അഭ്യാസങ്ങളുമായി ബന്ധപ്പെട്ട രാജ്യങ്ങള്‍ തമ്മിലുള്ള പ്രതിരോധ, സുരക്ഷാ സഹകരണം മറ്റു രാജ്യങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് ഹാനികരമാകുമോ എന്ന ആശങ്കയുണ്ടെന്നും ചൈനീസ് വക്താവ് പറഞ്ഞു.

മറ്റു രാജ്യങ്ങളുമായി ഫിലിപ്പീന്‍സ് നടത്തുന്ന സൈനിക സഹകരണങ്ങള്‍ക്കെതിരെ ചൈന മുന്‍പും അസ്വസ്ഥത പ്രകടിപ്പിച്ചിട്ടുണ്ട്. ദക്ഷിണ ചൈനാ കടലിന്റെ ഭാഗങ്ങളില്‍ ഫിലിപ്പീന്‍സിന്റെയും ചൈനയുടെയും നാവിക സേനകള്‍ അവകാശവാദങ്ങള്‍ ഉന്നയിക്കുന്നുണ്ട്.

ദക്ഷിണ ചൈന കടലില്‍ ഇരു നാവികസേനകളും പലതവണ മുഖാമുഖം വന്നിട്ടുമുണ്ട്. അടുത്തിടെ ഈ ഭാഗങ്ങളുടെ നിയന്ത്രണം ബീജിങ് അവകാശപ്പെട്ടതിനെ തുടര്‍ന്ന് ഫിലിപ്പീന്‍സിന്റെയും ചൈനയുടെയും നാവിക കപ്പലുകള്‍ തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നിരുന്നു. തര്‍ക്ക പ്രദേശങ്ങള്‍ തങ്ങളുടേതാണെന്ന അവകാശവാദവുമായി മനിലയും രംഗത്തെത്തിയിരുന്നു.

ഈ മാസം ആദ്യം തങ്ങളുടെ കപ്പലുകളെ ആക്രമിക്കാന്‍ ചൈനീസ് കപ്പലുകള്‍ ജലപീരങ്കി ഉപയോഗിച്ചതായി ഫിലിപ്പീന്‍സ് നാവികസേന ആരോപിച്ചിരുന്നു. ദക്ഷിണ ചൈനാ കടലിന്റെ ഭൂരിഭാഗവും ചൈന അവകാശപ്പെടുന്നുണ്ടെങ്കിലും ഫിലിപ്പീന്‍സ്, വിയറ്റ്നാം, മലേഷ്യ, ബ്രൂണെ, തായ് വാന്‍ എന്നീ രാജ്യങ്ങളും ഈ പ്രദേശങ്ങള്‍ക്ക് അവകാശവാദം ഉന്നയിച്ച് രംഗത്തുണ്ട്.

ഫിലിപ്പീന്‍സ് കപ്പലുകള്‍ക്കെതിരായ ചൈനീസ് നടപടികളെ അമേരിക്ക വിമര്‍ശിച്ചിരുന്നു. ചൈന അത്തരം അഭിപ്രായങ്ങളെ തള്ളിക്കളയുകയാണെന്ന് കേണല്‍ വു പറഞ്ഞു. മനില അവകാശപ്പെടുന്ന പ്രദേശങ്ങള്‍ ചൈനയുടെ പരമാധികാരത്തില്‍ ഇരിക്കുന്ന സ്ഥലങ്ങളാണെന്നും അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ചൈനയെ പ്രകോപിപ്പിക്കാന്‍ ഫിലിപ്പീന്‍സിനെ പിന്തുണയ്ക്കുകയാണെന്നും അദേഹം ആരോപിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.