ഉള്‍ഫ സമാധാന കരാറില്‍ ഒപ്പിട്ടു; ചരിത്ര തീരുമാനമെന്ന് അമിത് ഷാ: പരേഷ് ബറുവ വിഭാഗത്തിന് എതിര്‍പ്പ്

ഉള്‍ഫ സമാധാന കരാറില്‍ ഒപ്പിട്ടു; ചരിത്ര തീരുമാനമെന്ന് അമിത് ഷാ: പരേഷ് ബറുവ വിഭാഗത്തിന് എതിര്‍പ്പ്

ന്യൂഡല്‍ഹി: അസമിലെ സായുധ വിഘടനവാദ സംഘടനയായ യുണൈറ്റഡ് ലിബറേഷന്‍ ഫ്രണ്ട് ഓഫ് അസം (ഉള്‍ഫ) അക്രമത്തിന്റെ പാത വെടിയുന്നു. കേന്ദ്രവും അസം സര്‍ക്കാരും ഉള്‍ഫയുമായി ത്രികക്ഷി സമാധാന കരാറില്‍ ഒപ്പിട്ടു.

പന്ത്രണ്ട് വര്‍ഷത്തിലേറെയായി അരബിന്ദ രാജ്ഖോവയുടെ നേതൃത്വത്തിലുള്ള സംഘവുമായി കേന്ദ്ര സര്‍ക്കാര്‍ നിരുപാധിക ചര്‍ച്ചകള്‍ നടത്തി വരികയായിരുന്നു. എന്നാല്‍ പരേഷ് ബറുവയുടെ നേതൃത്വത്തിലുള്ള ഉള്‍ഫ (സ്വതന്ത്ര) വിഭാഗം ചര്‍ച്ചകള്‍ക്ക് എതിരാണ്.

ഉള്‍ഫയുടേത് ചരിത്ര പരമായ തീരുമാനമാണെന്നും അവരുടെ ന്യായമായ എല്ലാ ആവശ്യങ്ങളും സമയ ബന്ധിതമായി നിറവേറ്റുമെന്നും സംഘടന എന്ന നിലയില്‍ ഉള്‍ഫയെ പിരിച്ചു വിടുമെന്നും ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു.

അനധികൃത കുടിയേറ്റം, തദ്ദേശീയ സമൂഹങ്ങള്‍ക്കുള്ള ഭൂമി അവകാശം, അസമിന്റെ വികസനത്തിനുള്ള സാമ്പത്തിക പാക്കേജ് തുടങ്ങിയ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് ഉള്‍ഫയുമായുള്ള സമാധാന കരാര്‍.

വടക്കുകിഴക്കന്‍ മേഖലയില്‍ സമാധാനവും സുസ്ഥിരതയും കൊണ്ടു വരുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ശ്രമങ്ങള്‍ക്കുള്ള വിജയമാണിതെന്ന് കരാര്‍ ഒപ്പിടല്‍ ചടങ്ങില്‍ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു.

അസമിലെ ശിവസാഗറില്‍ 1979 ഏപ്രില്‍ ഏഴിന് സ്ഥാപിതമായ ഉള്‍ഫ, തദ്ദേശീയരായ അസമീസ് ജനതയ്ക്ക് ഒരു സ്വതന്ത്ര പരമാധികാര രാഷ്ട്രം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രവര്‍ത്തിച്ചത്. പരേഷ് ബറുവ, അരബിന്ദ രാജ്ഖോവ, അനുപ് ചേതിയ തുടങ്ങിയ വ്യക്തികളുടെ നേതൃത്വത്തില്‍ 1980 കളുടെ അവസാനത്തില്‍ സംഘം സായുധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.

പാവങ്ങളെ സഹായിക്കുന്ന ഒരു ഗ്രൂപ്പായി തുടങ്ങിയ ഉള്‍ഫയുടെ പ്രവര്‍ത്തനം പിന്നീട് സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകള്‍ക്കെതിരായ സായുധ പോരാട്ടത്തിലേക്ക് വളര്‍ന്നു. തേയിലത്തോട്ട ഉടമയും സ്വരാജ് പോളിന്റെ സഹോദരനുമായ സുരേന്ദ്ര പോളിനെ കൊലപ്പെടുത്തിയതും പിന്നീട് തേയിലത്തോട്ട ഉടമകള്‍ക്ക് നേരെയുള്ള ഭീഷണിയും ചൂഷണവുമാണ് ഉള്‍ഫയെ നിരോധിത ഭീകര സംഘടനയായി മുദ്രകുത്താന്‍ കാരണമായത്. 2000 മുതല്‍ വിവിധ ഉള്‍ഫ ഗ്രൂപ്പുകള്‍ സമാധാന ചര്‍ച്ചകളുടെ ഭാഗമായിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.