കടല്‍ക്കൊള്ളക്കാര്‍ റാഞ്ചിയ കപ്പല്‍ ഇന്ത്യന്‍ നാവിക സേന മോചിപ്പിച്ചു; ജീവനക്കാര്‍ സുരക്ഷിതര്‍

കടല്‍ക്കൊള്ളക്കാര്‍ റാഞ്ചിയ കപ്പല്‍ ഇന്ത്യന്‍ നാവിക സേന മോചിപ്പിച്ചു; ജീവനക്കാര്‍ സുരക്ഷിതര്‍

ന്യൂഡല്‍ഹി: അറബികടലില്‍ സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ റാഞ്ചിയ കപ്പലും പതിനഞ്ച് ഇന്ത്യക്കാരടക്കം 21 ജീവനക്കാരെയും ഇന്ത്യന്‍ നാവികസേന മോചിപ്പിച്ചു. മുന്നറിയിപ്പിനെ തുടര്‍ന്ന് കൊള്ളക്കാര്‍ കപ്പല്‍ വിട്ടു പോയെന്നാണ് നാവിക സേന വ്യക്തമാക്കുന്നത്.

കപ്പല്‍ അടുത്ത തീരത്ത് എത്തിക്കാനുള്ള സഹായം യുദ്ധക്കപ്പലായ ഐഎന്‍എസ് ചെന്നൈ നല്‍കി വരുകയാണെന്നും നാവിക സേന അറിയിച്ചു. സൊമാലിയ തീരത്തിന് അടുത്ത് വച്ചാണ് ലൈബീരിയന്‍ പതാകയുള്ള എംവി ലില നോര്‍ഫോക് കപ്പല്‍ കടല്‍ ക്കൊളളക്കാര്‍ റാഞ്ചിയത്.

നാവിക സേനയുടെ യുദ്ധക്കപ്പല്‍ ഐഎന്‍എസ് ചെന്നൈയാണ് ദൃത്യത്തില്‍ പങ്കാളിയായത്. ഐഎന്‍എസ് ചെന്നൈ കപ്പലില്‍ നിന്ന് ഹെലികോപ്റ്റര്‍ റാഞ്ചിയ കപ്പലിന് അടുത്തേക്ക് അയച്ചു. കുറ്റവാളികളോട് കപ്പല്‍ ഉപേക്ഷിക്കാന്‍ മുന്നറിയിപ്പ് നല്‍കി. പിന്നാലെ കപ്പലിനുളളില്‍ കടന്നാണ് ദൗത്യം പൂര്‍ത്തിയാക്കിയത്.

ലൈബീരിയന്‍ പതാകയുള്ള എം.വി ലില നോര്‍ഫോക്ക് എന്ന ചരക്കു കപ്പലാണ് ഇന്നലെ രാത്രിയോടെ ആറ് പേരടങ്ങുന്ന സംഘം അറബി കടലില്‍ വച്ച് റാഞ്ചിയത്. ബ്രിട്ടീഷ് സൈനിക ഏജന്‍സിയാണ് വിവരം ഇന്ത്യന്‍ നാവിക സേനയ്ക്ക് കൈമാറിയത്.

ആയുധങ്ങളുമായി കപ്പലില്‍ കയറിയ സംഘം കപ്പല്‍ തട്ടിയെടുത്തുവെന്ന സന്ദേശം നല്‍കി. എന്നാല്‍ കപ്പല്‍ തീരത്തേക്ക് അടുപ്പിച്ചിരുന്നില്ല. നാവിക സേനയുടെ നിരീക്ഷണ വിമാനം ഇന്ന് രാവിലെ കപ്പലിന് മുകളിലൂടെ പറന്ന് സ്ഥിതി വിലയിരുത്തിയ ശേഷമാണ് ഓപ്പറേഷന്‍ നടത്തിയത്.

യുദ്ധ കപ്പലായ ഐഎന്‍എസ് ചൈന്നൈ ഇന്നലെ രാത്രി തന്നെ മേഖലയിലേക്ക് തിരിച്ചിരുന്നു. ഇന്ന് ഐഎന്‍എസ് ചെന്നൈയില്‍ നിന്നുള്ള ഹെലികോപ്റ്റര്‍ കടല്‍ കൊള്ളക്കാര്‍ക്ക് കപ്പല്‍ വിട്ടു പോകാനുള്ള മുന്നറിയിപ്പ് നല്‍കി. നാവിക സേനയുടെ മാര്‍കോസ് കമാന്‍ഡോകളാണ് ഓപ്പറേഷനില്‍ പങ്കാളിയായത്.

അന്താരാഷ്ട്ര ഏജന്‍സികളുമായി ചേര്‍ന്നാണ് ഇക്കാര്യത്തില്‍ ഇന്ത്യയുടെ ഓപ്പറേഷന്‍ തുടരുന്നത്. അറബികടലിലും ചെങ്കടലിലും നേരത്തെ ഡ്രോണ്‍ ഉപയോഗിച്ച് കപ്പലുകള്‍ തകര്‍ക്കാനുള്ള നീക്കം നടന്നിരുന്നു. ഇതിനു ശേഷം നാല് യുദ്ധകപ്പല്‍ ഈ മേഖലയില്‍ വിന്യസിച്ച് ഇന്ത്യ നിരീക്ഷണം ശക്തമാക്കിയതിന് പിന്നാലെയാണ് ചരക്ക് കപ്പല്‍ റാഞ്ചാനുള്ള ശ്രമം നടന്നിരിക്കുന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.