സീറോമലബാര്‍സഭയുടെ സിനഡ് സമ്മേളനം ആരംഭിച്ചു; കാലഘട്ടത്തിനു ചേര്‍ന്ന ഇടയനെ തെരഞ്ഞെടുക്കാമെന്ന് മാര്‍ വാണിയപ്പുരയ്ക്കല്‍

സീറോമലബാര്‍സഭയുടെ സിനഡ് സമ്മേളനം ആരംഭിച്ചു; കാലഘട്ടത്തിനു ചേര്‍ന്ന ഇടയനെ തെരഞ്ഞെടുക്കാമെന്ന് മാര്‍ വാണിയപ്പുരയ്ക്കല്‍

കാക്കനാട്: കാലഘട്ടത്തിനു ചേര്‍ന്ന മേജര്‍ ആര്‍ച്ചുബിഷപ്പിനെ തെരഞ്ഞെടുക്കാമെന്ന് സഭാ അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍. സീറോമലബാര്‍ മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ സഭയുടെ മുപ്പത്തിരണ്ടാമത് മെത്രാന്‍ സിനഡിന്റെ ആദ്യ സമ്മേളനം സഭാ കാര്യാലയമായ മൗണ്ട് സെന്റ് തോമസില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സഭയുടെ പുതിയ മേജര്‍ ആര്‍ച്ചുബിഷപ്പിനെ തെരഞ്ഞെടുക്കുകയെന്ന ഏക ദൗത്യമാണ് ഈ സിനഡ് സമ്മേളനത്തിനുള്ളത്. സഭ നേരിടുന്ന വെല്ലുവിളികളെ തരണം ചെയ്യാന്‍ സാധിക്കുന്ന പുതിയ നേതൃത്വം ഉണ്ടാകാന്‍ ദൈവം തുണയ്ക്കട്ടെയെന്ന് മാര്‍ വാണിയപ്പുരയ്ക്കല്‍ പ്രത്യാശ പ്രകടിപ്പിച്ചു.

പന്ത്രണ്ട് വര്‍ഷക്കാലം സഭയെ ധീരമായി നയിക്കുകയും ഭദ്രമായ അടിത്തറ പാകുകയും ചെയ്ത കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പിതാവിന് സിനഡുപിതാക്കന്മാര്‍ കൃതജ്ഞത പ്രകാശിപ്പിച്ചു.

വിശ്രമരഹിതമായ പ്രവര്‍ത്തനങ്ങളിലൂടെ സഭയെ വളര്‍ത്തുകയും സഹനങ്ങളില്‍ ദൈവത്തില്‍ ആശ്രയിച്ച് മാതൃകായോഗ്യമായ നേതൃത്വം നല്‍കുകയും ചെയ്ത ആലഞ്ചേരി പിതാവിനെ സഭാമക്കള്‍ ഒരിക്കലും മറക്കുകയില്ലെന്നും അഡ്മിനിസ്‌ട്രേറ്റര്‍ കൂട്ടിച്ചേര്‍ത്തു.

എറണാകുളം-അങ്കമാലി അതിരൂപതയുടെ ചുമതലയില്‍നിന്നും വിരമിച്ച അപ്പസ്‌തോലിക്ക് അഡ്മിനിസ്‌ട്രേറ്റര്‍ ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് പിതാവിനും ഗോരഖ്പൂര്‍ രൂപതയുടെ ചുമതലയില്‍നിന്നും വിരമിച്ച ബിഷപ് മാര്‍ തോമസ് തുരുത്തിമറ്റം സി.എസ്.ടി. പിതാവിനും സിനഡുപിതാക്കന്മാര്‍ നന്ദി അര്‍പ്പിച്ചു. ഗോരഖ്പൂര്‍ രൂപതയുടെ പുതിയ മെത്രാന്‍ മാര്‍ മാത്യു നെല്ലിക്കുന്നേല്‍ സി.എസ്.ടി. പിതാവിനെ സിനഡിലേക്ക് സ്വാഗതം ചെയ്തു.

രാവിലെ 10 മണിക്ക് മാനന്തവാടി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പൊരുന്നേടം പിതാവ് നല്‍കിയ ധ്യാനചിന്തകളോടെയാണ് സിനഡുസമ്മേളനം ആരംഭിച്ചത്. തുടര്‍ന്ന് സഭാ അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ പിതാവിന്റെ കാര്‍മികത്വത്തില്‍ സിനഡുപിതാക്കന്മാര്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിക്കുകയും പരിശുദ്ധ കുര്‍ബാനയുടെ ആരാധന നടത്തുകയും പരിശുദ്ധ അമ്മയുടെ മാധ്യസ്ഥ്യം തേടി ജപമാല പ്രാര്‍ത്ഥന ചൊല്ലുകയും ചെയ്തു.

ദിവസം മുഴുവന്‍ പ്രാര്‍ത്ഥനയിലും ധ്യാനത്തിലും ചിലവഴിച്ച പിതാക്കന്മാര്‍ സന്ധ്യാ പ്രാര്‍ത്ഥനയ്ക്കു ശേഷം ദൈവാലയത്തില്‍നിന്നും സിനഡു ഹാളിലേക്ക് പ്രദക്ഷിണമായി എത്തിയതിനുശേഷമാണ് സിനഡുസമ്മേളനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെട്ടത്.

ഇന്ത്യയിലും വിദേശത്തുമായി സേവനം ചെയ്യുന്നവരും അജപാലനശുശ്രൂഷയില്‍നിന്ന് വിരമിച്ചവരുമായ 55 പിതാക്കന്മാരാണ് സിനഡുസമ്മേളനത്തില്‍ പങ്കെടുക്കുന്നത്. 13-ാം തിയതി ശനിയാഴ്ച സിനഡുസമ്മേളനം സമാപിക്കും.

സഭാംഗങ്ങളെല്ലാവരും സിനഡിന്റെ വിജയത്തിനായും ദൈവഹിതപ്രകാരമുള്ള പുതിയ മേജര്‍ ആര്‍ച്ച്ബിഷപ്പ് തെരഞ്ഞെടുക്കപ്പെടാനും പ്രാര്‍ത്ഥിക്കണമെന്ന് സഭാ അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ പിതാവ് അഭ്യര്‍ത്ഥിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.