കര്‍ണാടകയിലെ കൊപ്പാല്‍ വിവിഐപി മണ്ഡലമാകുമോ?.. പ്രിയങ്ക ഗാന്ധി മത്സരിച്ചേക്കുമെന്ന് സൂചന

കര്‍ണാടകയിലെ കൊപ്പാല്‍ വിവിഐപി മണ്ഡലമാകുമോ?.. പ്രിയങ്ക ഗാന്ധി മത്സരിച്ചേക്കുമെന്ന് സൂചന

1978 ല്‍ ചിക്കമംഗളൂരുവില്‍ നിന്ന് ഇന്ദിരാ ഗാന്ധിയും 1991 ല്‍ ബെല്ലാരിയില്‍ നിന്ന് സോണിയ ഗാന്ധിയും മത്സരിച്ച് വിജയിച്ചിരുന്നു.

ന്യൂഡല്‍ഹി: സോണിയാ ഗാന്ധിക്ക് പിന്നാലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രിയങ്ക ഗാന്ധിയും കര്‍ണാടകയില്‍ നിന്ന് മത്സരിച്ചേക്കും. കര്‍ണാടകത്തിലെ കൊപ്പാലില്‍ നിന്ന് പ്രിയങ്കയെ മത്സരിപ്പിക്കാന്‍ എഐസിസി നേതൃത്വം ആലോചിക്കുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

നിലവിലെ സാഹചര്യം അറിയാനായി പ്രാദേശിക നേതൃത്വത്തെ അറിയിക്കാതെ കേന്ദ്ര നേതൃത്വം മണ്ഡലത്തില്‍ പ്രത്യേക സര്‍വ്വേ പൂര്‍ത്തിയാക്കിയതായും മാധ്യമ റിപ്പോര്‍ട്ടുകളുണ്ട്. നിലവില്‍ ബിജെപിയുടെ കൈവശമാണ് മണ്ഡലം. കാരാടി സംഗണ്ണയാണ് കൊപ്പാലില്‍ നിന്നുള്ള എംപി.

മണ്ഡലം ബിജെപിയുടെ കൈവശമാണെങ്കിലും ഭരണം മാറിയ പശ്ചാത്തലത്തില്‍ കൊപ്പാലില്‍ കോണ്‍ഗ്രസിന് ഏറെ പ്രതീക്ഷയുണ്ട്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തിലെ എട്ടില്‍ ആറ് മണ്ഡലങ്ങളിലും കോണ്‍ഗ്രസാണ് വിജയിച്ചത്. മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കും ശക്തമായ സ്വാധീനമുള്ള മണ്ഡലമാണ് ഇത്. അതുകൊണ്ട് തന്നെ പ്രിയങ്ക ഗാന്ധിയെ സംബന്ധിച്ച് മണ്ഡലം സുരക്ഷിതമാണെന്നാണ് നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നത്.

കര്‍ണാടകയിലെ ബെല്ലാരിയില്‍ നിന്ന് 1991 ല്‍ സോണിയ ഗാന്ധി മത്സരിച്ചിരുന്നു. അന്ന് സുഷമ എം സ്വരാജിനെ പരാജയപ്പെടുത്തി മണ്ഡലത്തില്‍ മികച്ച വിജയം നേടാന്‍ സോണിയയ്ക്ക് സാധിച്ചു. 1978 ല്‍ ചിക്കമംഗളൂരുവില്‍ നിന്ന് മുന്‍ പ്രധാമന്ത്രി ഇന്ദിര ഗാന്ധിയും മത്സരിച്ചിട്ടുണ്ട്. ദേശീയ രാഷ്ട്രീയത്തില്‍ അവരുടെ തിരിച്ചുവരവിന് കളമൊരുക്കിയ തിരഞ്ഞെടുപ്പായിരുന്നു ഇത്.

അതുകൊണ്ട് തന്നെ പ്രിയങ്കയ്ക്കും കര്‍ണാടക മികച്ച തുടക്കമാകുമെന്ന് നേതാക്കള്‍ പറയുന്നു. അതിനിടെ തെലങ്കാനയില്‍ നിന്നും പ്രിയങ്കയെ മത്സരിപ്പിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. എന്നാല്‍ ഇത്തരം ചര്‍ച്ചകളോടൊന്നും ദേശീയ നേതൃത്വം ഇതുവരെ പരസ്യ പ്രതികരണം നടത്തിയിട്ടില്ല.

പ്രിയങ്കയെ പാര്‍ലമെന്ററി രാഷ്ട്രീയത്തിലേക്ക് ഇറക്കുകയാണെങ്കില്‍ തന്നെ ഏറ്റവും സുരക്ഷിതമായ മണ്ഡലമായിരിക്കും കോണ്‍ഗ്രസ് അവര്‍ക്കായി പരിഗണിക്കുക. സോണിയ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയില്‍ നിന്നും സോണിയയെ പരിഗണിക്കാനായിരിക്കും സാധ്യത കൂടുതലെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍  ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്ന സോണിയ വീണ്ടും മത്സരിക്കാന്‍ സാധ്യതയില്ലെന്നാണ് അറിയുന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.