കിര്‍ലി ചുഴലിക്കാറ്റ് മണിക്കൂറുകള്‍ക്കുള്ളില്‍ ക്വീന്‍സ്‌ലന്‍ഡ് തീരം തൊടും; മിന്നല്‍ പ്രളയത്തിനു സാധ്യത; സ്‌കൂളുകള്‍ അടച്ചിട്ടു

കിര്‍ലി ചുഴലിക്കാറ്റ് മണിക്കൂറുകള്‍ക്കുള്ളില്‍ ക്വീന്‍സ്‌ലന്‍ഡ് തീരം തൊടും; മിന്നല്‍ പ്രളയത്തിനു സാധ്യത; സ്‌കൂളുകള്‍ അടച്ചിട്ടു

ബ്രിസ്‌ബെയ്ന്‍: കിര്‍ലി ചുഴലിക്കാറ്റ് ഇന്ന് രാത്രിയോടെ ക്വീന്‍സ്‌ലന്‍ഡ് തീരം തൊടും. ടൗണ്‍സ്‌വില്ലെയ്ക്കു സമീപമുള്ള ഇന്‍ഗാമിനും ബോവനും ഇടയില്‍ തീരത്ത് ആഞ്ഞ് വീശുന്ന കാറ്റിന്റെ ഫലമായി ഞായറാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും ജനങ്ങള്‍ മുന്നറിയിപ്പുകള്‍ പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മുന്‍കരുതല്‍ എന്ന നിലയില്‍ വടക്കന്‍ ക്വീന്‍സ്‌ലന്‍ഡില്‍ ഉടനീളമുള്ള 120-ലധികം സ്‌കൂളുകള്‍ അടച്ചിട്ടിരിക്കുകയാണ്.

കരതൊടും മുന്‍പ് കാറ്റഗറി മൂന്നായി ഉയര്‍ത്തിയ കിര്‍ലി ചുഴലിക്കാറ്റ് ആഞ്ഞുവീശുമെന്നാണ് മുന്നറിയിപ്പുള്ളത്. 170 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശുമെന്നാണു പ്രവചനം.

ഇന്നു രാത്രി മുതല്‍ സംസ്ഥാനത്തിന്റെ വടക്കന്‍ പ്രദേശങ്ങളില്‍ ശക്തമായ മഴയും കാറ്റും മിന്നല്‍ പ്രളയവും ഉണ്ടാകുമെന്നാണ് ബ്യൂറോ ഓഫ് മീറ്റിയോറോളജിയുടെ മുന്നറിയിപ്പ്. ജീവന് ഭീഷണിയായ മലവെള്ളപ്പാച്ചിലിനും പ്രളയത്തിനും സാധ്യതയുള്ളതിനാല്‍ ഓസ്ട്രേലിയന്‍ കാലാവസ്ഥാ ഏജന്‍സിയായ ബ്യൂറോ ഓഫ് മീറ്റിയോറോളജിയും മറ്റ് ഏജന്‍സികളും നല്‍കുന്ന മുന്നറിയിപ്പുകള്‍ പാലിക്കണമെന്ന് സ്വകാര്യ കാലാവസ്ഥാ നിരീക്ഷകരായ മെറ്റ്ബീറ്റ് വെതര്‍ പറഞ്ഞു.

ചുഴലിക്കാറ്റ് മണിക്കൂറില്‍ 22 കിലോമീറ്റര്‍ വേഗത്തിലാണ് ഇപ്പോള്‍ കരയെ ലക്ഷ്യമാക്കി നീങ്ങുന്നത്. കരയിലെത്തിയ ശേഷം, മധ്യ ക്വീന്‍സ്‌ലന്‍ഡിന് കുറുകെ കടക്കുന്നതോടെ ചുഴലിക്കാറ്റ് ദുര്‍ബലമാകും.

കാറ്റ് കെട്ടിടങ്ങള്‍ക്കും മറ്റും നാശനഷ്ടം വരുത്തിയേക്കും. മരങ്ങള്‍ കടപുഴകാനും വൈദ്യുതി വിതരണം തടസപ്പെടാനും ഇടയാക്കുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയച്ചു.

അടുത്ത 24 മണിക്കൂറിനുള്ളില്‍ 300 മില്ലിമീറ്റര്‍ മഴയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അത്യാവശ്യം വേണ്ട കാര്യങ്ങള്‍ കൈയില്‍ കരുതണമെന്ന് ജനങ്ങള്‍ക്ക് അധികൃതര്‍ നിര്‍ദേശം നല്‍കി. വെള്ളം, ഭക്ഷണം, മരുന്ന്, കുട്ടികള്‍ക്കുള്ള മരുന്ന് എന്നിവ സൂക്ഷിക്കണം. വൈദ്യുതി പോകാന്‍ സാധ്യതയുള്ളതിനാല്‍ മൂന്നു ദിവസത്തേക്ക് തിളപ്പിച്ചാറ്റിയ കുടിവെള്ളവും കരുതാം. തിങ്കളാഴ്ച മുതല്‍ കാലാവസ്ഥ തെളിഞ്ഞു തുടങ്ങും.

ടൗണ്‍സ്‌വില്ലെയിലെ താഴ്ന്ന പ്രദേശങ്ങളിലെ 50ലധികം നിവാസികള്‍ ഇതിനകം തന്നെ തങ്ങളുടെ വീടുകള്‍ ഒഴിഞ്ഞ് സുഹൃത്തുക്കളുടെ വീടുകളിലേക്കു മാറി. വ്യാഴാഴ്ച ഉച്ചയോടെ ടൗണ്‍സ്‌വില്ലെയില്‍ ഏകദേശം 1,000 വീടുകളിലും വിറ്റ്സണ്ടേസില്‍ 460 വീടുകളിലും വൈദ്യുതി നിലച്ചു.

ജാസ്പറിന് ശേഷം ഒരു മാസത്തിനിടെ ക്വീന്‍സ്‌ലന്‍ഡിനെ വലയ്ക്കുന്ന രണ്ടാമത്തെ ചുഴലിക്കാറ്റാണ് കിര്‍ലി. ഡിസംബറില്‍ വലിയ വെള്ളപ്പൊക്കത്തിന് ജാസ്പര്‍ കാരണമായിരുന്നു.

പ്രതികൂല കാലാവസ്ഥയെ നേരിടാന്‍ ക്വീന്‍സ്‌ലന്‍ഡ് നിവാസികള്‍ തയ്യാറെടുക്കണമെന്ന് പ്രീമിയര്‍ സ്റ്റീവന്‍ മൈല്‍സ് അഭ്യര്‍ത്ഥിച്ചു. ഫെഡറല്‍ ഗവണ്‍മെന്റില്‍ നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും സഹായം അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.