ശവപ്പറമ്പായി നൈജീരിയ; കഴിഞ്ഞ 12 മാസത്തിനിടെ കൊല്ലപ്പെട്ടത് 5000ത്തിലധികം ക്രിസ്ത്യാനികൾ; ആശങ്ക പങ്കിട്ട് നൈജീരിയയിലെ മെത്രാൻ

ശവപ്പറമ്പായി നൈജീരിയ; കഴിഞ്ഞ 12 മാസത്തിനിടെ കൊല്ലപ്പെട്ടത് 5000ത്തിലധികം ക്രിസ്ത്യാനികൾ; ആശങ്ക പങ്കിട്ട് നൈജീരിയയിലെ മെത്രാൻ

അബുജ: കഴിഞ്ഞ 12 മാസത്തിനിടെ നൈജീരിയയിൽ 5000 ത്തിലധികം ക്രിസ്ത്യാനികൾ കൊലചെയ്യപ്പെട്ടതായി ഞെട്ടിക്കുന്ന റിപ്പോർട്ട്. പീഡനം അനുഭവിക്കുന്ന ക്രിസ്ത്യാനികളെ സഹായിക്കുന്ന അന്താരാഷ്ട്ര ഏജൻസിയായ ഓപ്പൺ ഡോർസിന്റെ റിപ്പോർട്ട് പ്രകാരമാണ് നൈജീരിയയിൽ കഴിഞ്ഞ 12 വർഷത്തിനിടെ ഇത്രയേറെ കൊലപാതകങ്ങൾ നടന്നതായി വ്യക്തമാക്കുന്നത്. ഈ നില തുടർന്നാൽ ലോകത്തിൽ‌ ഏറ്റവും അധികം ക്രിസ്തീയ രക്തസാക്ഷികളുണ്ടാകുന്ന രാജ്യമായി നൈജീരിയ മാറുമെന്നും റിപ്പോർട്ട് ആശങ്കപ്പെടുന്നു.

സ്വന്തം നാട്ടിൽ ജീവിക്കാനുള്ള അവകാശം പോലും നിഷേധിക്കപ്പെട്ട് കുടിയിറപ്പെടുകയും അതിക്രൂരമായി തലയറുക്കപ്പെട്ടും വെടിയേറ്റുമൊക്കെ കൊല്ലപ്പെടേണ്ടി വരുന്ന ജനതയുടെ ദുരിതത്തെയോർത്ത് വിലപിക്കുകയാണ് നൈജീരിയയിലെ മെത്രാനായ വിൽഫ്രഡ് അനാഗ്‌ബെ. നിലവിൽ 86 ദശലക്ഷത്തിലധികം ജനങ്ങൾ താമസിക്കുന്ന നൈജീരിയയിലെ ക്രിസ്ത്യാനികൾ വരും വർഷങ്ങളിൽ അപ്രത്യക്ഷമാകുമോയെന്ന ആശങ്കയും ബിഷപ്പ് അനാഗ്‌ബെ പങ്കിട്ടു. കൊലപാതകങ്ങൾ, തട്ടിക്കൊണ്ടുപോകലുകൾ, പീഡനങ്ങൾ, തീവെയ്പ്പ് എന്നിവയിലൂടെ തീവ്ര ഇസ്ലാമിസ്റ്റുകൾ ക്രൈസ്തവരെ വേട്ടയാടുകയണ്.


നൈജീരിയയിലെ മെത്രാൻ വിൽഫ്രഡ് അനാഗ്‌ബെ.

"2023 ഏപ്രിലിൽ ഒരു പ്രാഥമിക വിദ്യാലയത്തിൽ 43 കത്തോലിക്കരെ കൊലപ്പെടുത്തിയ ദുഖവെള്ളി ആക്രമണം പോലുള്ള കൂട്ടക്കൊലകൾ തൻ്റെ രൂപതയിൽ സാധാരണമായിരിക്കുന്നു. മകുർദി രൂപത മാത്രമല്ല ഈ ആക്രമണങ്ങൾ നേരിടുന്നത്. ഡിസംബർ 23 മുതൽ 25 വരെയുള്ള മൂന്നു ദിവസങ്ങളിൽ നടന്ന ആക്രമണങ്ങളിൽ 200 ലധികം നൈജീരിയൻ ക്രിസ്ത്യാനികൾ കൊല്ലപ്പെട്ടു."

ക്രൂരമായി കൊല ചെയ്യപ്പെട്ട പുരുഷന്മാരുടെയും സ്ത്രീകളുടെയും കുട്ടികളുടെയും കുഞ്ഞുങ്ങളുടെയും നിരവധി ചിത്രങ്ങൾ ബിഷപ്പ് അനഗ്‌ബെ തെളിവായി കാണിച്ചു. ആക്രമണങ്ങളെ അതിജീവിക്കുന്നവരെ സംബന്ധിച്ചിടത്തോളവും സ്ഥിതി അത്ര മെച്ചമല്ല. നൈജീരിയയിലുടനീളമുള്ള കൂറ്റൻ ക്യാമ്പുകളിലാണ് ഏകദേശം മൂന്ന് ദശലക്ഷം അഭയാർത്ഥികളും കുടിയിറക്കപ്പെട്ടവരും (ഐഡിപികൾ) താമസിക്കുന്നത്. കൊല്ലപ്പെടുമെന്ന ഭയത്താൽ തകർന്ന വീടുകളിലേക്ക് മടങ്ങാൻ അവർക്ക് ഭയമാണ്. ദശലക്ഷക്കണക്കിന് ക്രിസ്ത്യാനികൾ അവരുടെ സ്വന്തം രാജ്യത്ത് അഭയാർത്ഥികളായി ഏറ്റവും ദരിദ്രമായ അവസ്ഥയിൽ കഴിയുന്നുണ്ടെന്ന് ബിഷപ്പ് അനഗ്ബെ കത്തോലിക്ക ന്യൂസ്‌ ഏജൻസിക്ക് നൽകിയ
അഭിമുഖത്തിനിടെ ഓർമ്മിപ്പിച്ചു.

അത്തരം ക്യാമ്പുകളിലേക്ക് പോകുമ്പോൾ എന്താണ് പ്രസംഗിക്കേണ്ടതെന്ന് അറിയില്ല. ദിവസവും നിരവധി ആളുകളാണ് അഭയാർത്ഥി ക്യാമ്പുകളിലേക്ക് വരുന്നത്. മനുഷ്യക്കടത്ത്, ബാലവേല എന്നിവയും അവയവ കച്ചവടവും നൈജീരിയയിൽ നടക്കുന്നുണ്ടെന്നു യാഥാർത്യവും ബിഷപ്പ് വേദനയോടെ പങ്കിട്ടു.

നൈജീരിയൻ സർക്കാർ ഉദ്യോഗസ്ഥർ തട്ടിക്കൊണ്ടുപോയവരെയും കൊലയാളികളെയും ശക്തമായി പിന്തുണയ്ക്കുകയും സഹായിക്കുകയും ചെയ്യുകയാണെന്നും അനഗ്ബെ പറഞ്ഞു. നിരവധി കൂട്ടക്കൊലകൾക്ക് ഉത്തരവാദികളായ ഒരു തീവ്രവാദിയെപ്പോലും സർക്കാർ അറസ്റ്റ് ചെയ്യാത്തത് ഇതിന് തെളിവാണെന്നും ബിഷപ്പ് പറഞ്ഞു.

നൈജീരിയയിലെ പീഡനം വംശഹത്യയാണോ?

ചില പാശ്ചാത്യ രാഷ്ട്രീയക്കാരും മാധ്യമങ്ങളും നൈജീരിയയിലെ പ്രതിസന്ധി കാലാവസ്ഥാ വ്യതിയാനമാണ് കൊണ്ടുവന്നതെന്ന് അഭിപ്രായപ്പെടുന്നത്. ഇത്തരം പ്രസ്താവനകൾ വെറും നുണ പ്രചരണങ്ങളാണെന്നും ബിഷപ്പ് തുറന്നടിച്ചു. ക്രിസ്തു മതത്തോടുള്ള വിദ്വേഷമാണ് തീവ്ര മുസ്ലീം അനുഭാവികളായ ഫുലാനി ഭീകരരെ പ്രേരിപ്പിക്കുന്നതെന്ന വാസ്തവവും ബിഷപ്പ് പങ്കിട്ടു.

നൈജീരിയയിലെ ക്രിസ്ത്യൻ തദ്ദേശീയ ഗ്രൂപ്പുകളെ ലക്ഷ്യം വച്ചുള്ള ആക്രമണങ്ങൾ മതപരമായ വംശഹത്യയായി കണക്കാക്കപ്പെടാവുന്നതാണെന്നും ബിഷപ്പ് പറഞ്ഞു. നൈജീരിയയിൽ നിന്ന് ക്രിസ്തുമതത്തെ ഉന്മൂലനം ചെയ്യുക എന്നതാണ് അത്തരം തീവ്രവാദികളുടെ അജണ്ട.

നൈജീരിയയിലെ പീഡനങ്ങളിൽ യുഎസ് ബിഷപ്പുമാരും ആശങ്കാകുലരാണെന്ന് ഔവർ ലേഡി ഓഫ് ലെബനൻ്റെ മരോനൈറ്റ് എപ്പാർക്കിയുടെ തലവനായ ബിഷപ്പ് അബ്ദുല്ല ഏലിയാസ് പറഞ്ഞു. നൈജീരിയയിലെ സഭയ്ക്ക് എല്ലാത്തരം പിന്തുണയും ആവശ്യമാണ്. സാമ്പത്തികം മാത്രമല്ല രാഷ്ട്രീയ പിന്തുണയും ഒരു സഭയെന്ന നിലയിൽ ഐക്യദാർഢ്യവും വേണം. അനഗ്‌ബെയുടെയും മറ്റ് സാക്ഷികളുടെയും മൊഴിയുടെ അടിസ്ഥാനത്തിൽ പ്രതിസന്ധിയോട് എങ്ങനെ മികച്ച രീതിയിൽ പ്രതികരിക്കാമെന്ന് യുഎസ് ബിഷപ്പുമാർ വിലയിരുത്തുമെന്നും ബിഷപ്പ് സൈദാൻ പറഞ്ഞു.

വിശ്വാസത്തിൻ്റെ പേരിൽ ഏറ്റവും കൂടുതൽ ആളുകൾ കൊല്ലപ്പെടുന്ന നാടായി നൈജീരിയ മാറും

നൈജീരിയയിൽ ക്രിസ്ത്യാനികൾക്കെതിരായ പീഡനം തുടർന്നാൽ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ വിശ്വാസത്തിൻ്റെ പേരിൽ ഏറ്റവും കൂടുതൽ ആളുകൾ കൊല്ലപ്പെടുന്നത് നൈജീരീയയിലായിരിക്കുമെന്ന് സെൻ്റ് അഗസ്റ്റിൻ മേജർ സെമിനാരി റെക്ടർ ജോസ് പറഞ്ഞു. നൈജീരിയയിലെ എല്ലാ ക്രിസ്ത്യാനികളും അരക്ഷിതാവസ്ഥയുടെ ഇരയാണെന്ന് ഫാദർ പീറ്റർ ഹസ്സൻ അഭിപ്രായെപ്പെട്ടു.

ഇപ്പോഴത്തെ സ്ഥിതിയിൽ കാര്യങ്ങൾ തുടരുകയോ ഒരുപക്ഷേ മോശമാവുകയോ ചെയ്താൽ ഔദ്യോഗികമായി അംഗീകരിച്ചാലും ഇല്ലെങ്കിലും ഈ നൂറ്റാണ്ടിൽ ഏറ്റവും കൂടുതൽ ക്രിസ്ത്യൻ രക്തസാക്ഷികളുള്ള രാജ്യമായി നൈജീരിയ മാറുമെന്നതിൽ സംശയമില്ലെന്ന് ഫാദർ ഹസ്സൻ പറഞ്ഞു.

ബൊക്കോ ഹറാമും അതിൻ്റെ അനുബന്ധ സംഘടനകളോ അല്ലെങ്കിൽ ഫുലാനി ഇടയന്മാരോ അജ്ഞാതരായ തോക്കുധാരികളോ ആണ് എല്ലാ ആക്രമണങ്ങൾക്ക് പിന്നിലും. ഞങ്ങളുടെ ചില പൂർവ്വ വിദ്യാർത്ഥികളും സഹപ്രവർത്തകരും പ്രധാനമായും ആക്രണത്തിനിരയാകുന്ന ​ഗ്രാമങ്ങളിൽ താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്നു. നോർത്തേൺ നൈജീരിയയിൽ ഉടനീളം ബോക്കോ ഹറാം തീവ്രവാദി സംഘം അമുസ്‌ലിംകൾക്കെതിരെ വൻ നാശം വരുത്തിയിട്ടുണ്ടെന്നും ക്രിസ്ത്യൻ ന്യൂനപക്ഷം സുരക്ഷയ്ക്കും നിലനിൽപ്പിനുമായി ദൈവത്തിൽ ആശ്രയിക്കുന്നത് തുടരുകയാണെന്നും ഫാദർ പീറ്റർ ഹസ്സൻ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.