ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ മനീഷ് തിവാരി എംപി പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേരുന്നെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് അദേഹത്തിന്റെ ഓഫീസ് അറിയിച്ചു.
പഞ്ചാബ് സ്വദേശിയായ മനീഷ് തിവാരി ബിജെപി നേതാക്കളുമായി ബന്ധപ്പെട്ടെന്നും പാര്‍ട്ടിയില്‍ ചേര്‍ന്ന് ലുധിയാന ലോക്സഭാ മണ്ഡലത്തില്‍ നിന്ന് ജനവിധി തേടുമെന്നും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഈ വാര്‍ത്തകള്‍ തെറ്റാണെന്ന് വിശദീകരിച്ച് അദേഹത്തിന്റെ ഓഫീസ് രംഗത്തെത്തിയിരിക്കുന്നത്.
മനീഷ് തിവാരി തന്റെ മണ്ഡലത്തിലുണ്ടെന്നും അവിടുത്തെ വികനസ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധിക്കുകയാണെന്നും അദ്ദേഹത്തിന്റെ ഓഫീസ് പുറത്തിറക്കിയ വിശദീകരണത്തില്‍ പറയുന്നു. മാത്രമല്ല, കഴിഞ്ഞ ദിവസം രാത്രി ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വീട്ടിലാണ് അദേഹം തങ്ങിയതെന്നും ഓഫീസ് കുറിപ്പില്‍ പറയുന്നു.
മുതിര്‍ന്ന നേതാവും മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ കമല്‍നാഥും അദേഹത്തിന്റെ മകനും എംപിയുമായ നകുല്‍ നാഥും ബിജെപിയില്‍ ചേരുന്നവെന്ന വാര്‍ത്ത സജീവമായിരിക്കെയാണ് തിവാരിയും പാര്‍ട്ടി വിടുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ എത്തിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26