ന്യൂഡല്‍ഹി: കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ കണ്ണൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ വീണ്ടും അങ്കത്തിനിറങ്ങിയേക്കും. കണ്ണൂരില്‍ മത്സരിക്കണമെന്ന് ഹൈക്കമാന്‍ഡ് സുധാകരന് നിര്‍ദേശം നല്‍കി.
കെപിസിസി അധ്യക്ഷ പദവിയും എംപി സ്ഥാനവും ഒരുമിച്ച് കൊണ്ടു പോകുന്നതിലെ ബുദ്ധിമുട്ട് നേരത്തെ സുധാകരന്‍ നേതൃത്വത്തെ അറിയിച്ചിരുന്നു. അതിനാല്‍ മത്സര രംഗത്ത് നിന്ന് തന്നെ ഒഴിവാക്കണമെന്നായിരുന്നു അദേഹത്തിന്റെ ആവശ്യം.
എന്നാല്‍ കണ്ണൂരില്‍ സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവ് എം.വി ജയരാജനെ സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ച സാഹചര്യത്തിലാണ് സുധാകരന്‍ തന്നെ മതിയെന്ന നിലപാടിലേയ്ക്ക് നേതൃത്വം എത്തിയത്. പല നേതാക്കളുടെയും പേരുകള്‍ കണ്ണൂര്‍ സീറ്റിലേക്ക് ഉയര്‍ന്നെങ്കിലും അവര്‍ക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ എതിര്‍പ്പുകള്‍ വന്നു. ഇതും നേതൃത്വം കണക്കിലെടുത്തു.
സുധാകരന് രാജ്യസഭ സീറ്റ് നല്‍കാനും ആലോചന ഉണ്ടായിരുന്നതായാണ് സൂചന. ജില്ലാ, സംസ്ഥാന നേതാക്കളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് സുധാകരന്‍ വീണ്ടും പോരിനിറങ്ങുന്നത്. കണ്ണൂരില്‍ സുധാകരന്‍ അല്ലെങ്കില്‍ വിജയ സാധ്യത കുറയുമെന്ന് സംസ്ഥാന നേതൃത്വം എഐസിസിയെ അറിയിച്ചിരുന്നു. സുധാകരന് പകരക്കാരനായി മികച്ച സ്ഥാനാര്‍ത്ഥി ഇല്ലാത്തതും പ്രതിസന്ധിയായി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26