കോണ്‍ഗ്രസിന്റെ പതിനൊന്നാം സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു; വൈ.എസ്.ശര്‍മിളയുടെയും താരിഖ് അന്‍വറിന്റെയും പേരുകള്‍

കോണ്‍ഗ്രസിന്റെ പതിനൊന്നാം സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു;  വൈ.എസ്.ശര്‍മിളയുടെയും താരിഖ് അന്‍വറിന്റെയും പേരുകള്‍

ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള പതിനൊന്നാം സ്ഥാനാര്‍ഥി പട്ടിക പുറത്തു വിട്ട് കോണ്‍ഗ്രസ്. ആന്ധ്രപ്രദേശ് പിസിസി അധ്യക്ഷ വൈ.എസ് ശര്‍മിള, കേരളത്തിന്റെ ചുമതലയുണ്ടായിരുന്ന മുന്‍ എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ ഉള്‍പ്പെടെ 17 സ്ഥാനാര്‍ഥികളാണ് പട്ടികയിലുള്ളത്. ഒഡിഷയില്‍ നിന്ന് എട്ട്, ആന്ധ്രയില്‍ നിന്ന് അഞ്ച്, ബിഹാറില്‍ നിന്ന് മൂന്ന്, ബംഗാളില്‍ നിന്ന് ഒരാള്‍ എന്നിങ്ങനെയാണ് 17 പേരുടെ പട്ടിക.

ആന്ധ്രയില്‍ വൈ.എസ് രാജശേഖര റെഡ്ഡിയുടെ തട്ടകമായിരുന്ന കടപ്പയില്‍ നിന്നാണ് മകള്‍ ശര്‍മിള ജനവിധി തേടുക. 1989 മുതല്‍ 1999 വരെ മണ്ഡലത്തെ പ്രതിനിധീകരിച്ചത് വൈ.എസ്.ആറായിരുന്നു. പിന്നീട് അദേഹത്തിന്റെ സഹോദരന്‍ വൈ.എസ് വിവേകാനന്ദ റെഡ്ഡിയും മണ്ഡലത്തെ പ്രതിനിധീകരിച്ചു. തുടര്‍ന്ന് നിലവിലെ ആന്ധ്ര മുഖ്യമന്ത്രിയും ശര്‍മിളയുടെ സഹോദരനുമായ ജഗന്‍ മോഹന്റെ തട്ടകമായിരുന്നു കടപ്പ.

കോണ്‍ഗ്രസ് ടിക്കറ്റിലും തുടര്‍ന്ന് സ്വന്തം പാര്‍ട്ടിയായ വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിയായും ജഗന്‍ മണ്ഡലം പിടിച്ചടക്കി. 2014 മുതല്‍ ജഗന്റെ പാര്‍ട്ടിയുടെ ടിക്കറ്റില്‍ ശര്‍മിളയുടെ ബന്ധുകൂടിയായ വൈ.എസ് അവിനാശ് റെഡ്ഡിയാണ് കടപ്പയിലെ എംപി. വൈഎസ്ആര്‍ കോണ്‍ഗ്രസ് സിറ്റിങ് എംപിയായ അവിനാശ് റെഡ്ഡിയാണ് ശര്‍മിളയുടെ പ്രധാന എതിരാളി. ടിഡിപി ഇവിടെ സി.ബിസുബ്ബരാമി റെഡ്ഡിയെയാണ് സ്ഥാനാര്‍ഥിയാക്കിയിട്ടുള്ളത്.

വൈ.എസ് വിവേകാനന്ദ റെഡ്ഡിയുടെ കൊലപാതക്കേസ് തിരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് അനുകൂലമായേക്കുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. വൈ.എസ് അവിനാശ് റെഡ്ഡിക്ക് അദേഹത്തിന്റെ മരണത്തില്‍ പങ്കുണ്ടെന്ന് ആരോപണങ്ങളുണ്ടായിരുന്നു. വൈ.എസ് ജഗന്‍മോഹന്‍ റെഡ്ഡി അധികാരത്തിലെത്തിയിട്ടും കേസില്‍ മെല്ലെപ്പോക്കണെന്നും നേരത്തെ വിവേകാനന്ദ റെഡ്ഡിയുടെ മകള്‍ ആരോപിച്ചിരുന്നു.

തെലങ്കാന കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന ശര്‍മിളയെ ആന്ധ്രയില്‍ പാര്‍ട്ടിക്ക് തിരിച്ചുവരവിനുള്ള വഴിയൊരുക്കുന്നതിനാണ് കോണ്‍ഗ്രസിലെത്തിച്ചത്. ആന്ധ്ര മുഖ്യമന്ത്രി വൈ.എസ് രാജശേഖര റെഡ്ഡിയുടെ മരണവും പിന്നാലെ നടത്തിയ ആന്ധ്ര വിഭജനവുമാണ് സംസ്ഥാനത്ത് കോണ്‍ഗ്രസിന്റെ തകര്‍ച്ചക്ക് ഇടയായത്.

വൈഎസ്ആറിന്റെ മകന്‍ ജഗന്‍ മോഹന്‍ റെഡ്ഡിയുടെ മുഖ്യമന്ത്രി മോഹം ഹൈക്കമാന്‍ഡ് തടഞ്ഞതോടെ അദേഹം പാര്‍ട്ടി വിട്ട് വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുണ്ടാക്കി ആന്ധ്ര പിടിച്ചു. ഒരുകാലത്ത് കോണ്‍ഗ്രസിന്റെ കോട്ടയായിരുന്ന ആന്ധ്രയില്‍ തിരിച്ചുവരവാണ് ശര്‍മളയിലൂടെ കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്.

ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം നടക്കുന്ന ആന്ധ്ര നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികളെയും കോണ്‍ഗ്രസ് പ്രഖ്യാപിച്ചിട്ടുണ്ട്. 114 സ്ഥാനാര്‍ഥികളുടെ പട്ടികയാണ് പുറത്ത് വിട്ടിട്ടുള്ളത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.