കൊച്ചി: യാത്രക്കാരന്‍ ഓടുന്ന ട്രെയിനില്‍ നിന്ന് തള്ളിയിട്ട് കൊന്ന ടിടിഇ കെ. വിനോദിന് അന്ത്യാഞ്ജലിയര്‍പ്പിച്ച് ആയിരങ്ങള്‍. അവസാനമായി വിനോദിനെ ഒരുനോക്ക് കാണാനും അന്തിമോപചാരം അര്‍പ്പിക്കാനും നിരവധി ആളുകളാണ് മഞ്ഞുമ്മലിലെ വീട്ടിലേക്ക് ഒഴുകിയെത്തിയത്. അന്തിമോപചാരത്തിന് ശേഷം മൃതദേഹം ഏലൂര്‍ പൊതുശ്മശാനത്തില്‍ സംസ്‌കരിച്ചു.
വിനോദിനെ ട്രെയിനില്‍ നിന്നും തള്ളിയിട്ട കേസില്‍ പ്രതി ഒഡീഷ സ്വദേശി രജനീകാന്തയ്ക്കെതിരെ ഐപിസി 302 അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കൊല്ലണമെന്ന ഉദ്ദേശത്തോടുകൂടി പ്രതി വിനോദിനെ ട്രെയിനില്‍ നിന്ന് തള്ളിയിട്ടെന്നും തലയ്‌ക്കേറ്റ ഗുരുതരമായ പരിക്കാണ് മരണ കാരണമെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
ചൊവ്വാഴ്ച രാത്രി ഏഴോടെ എറണാകുളം-പട്‌ന എക്‌സ്പ്രസിലാണ് സംഭവം. ടിക്കറ്റ് ചോദിച്ചതിന്റെ വൈരാഗ്യത്തില്‍ പ്രതി വിനോദിനെ ട്രെയിനില്‍ നിന്നും തള്ളിയിടുകയായിരുന്നുവെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. എസ് 11 കോച്ചിന്റെ വലതുഭാഗത്തെ വാതിലിന് സമീപം നിന്നിരുന്ന വിനോദ് വീണത് എതിര്‍വശത്തെ ട്രാക്കിലേക്കായിരുന്നു.
അതിലൂടെ വന്ന ട്രെയിന്‍ കയറിയാണ് കലാകാരന്‍ കൂടിയായ വിനോദിന്റെ ദാരുണാന്ത്യം. തലയ്ക്ക് ഏറ്റ ആഴത്തിലുള്ള പരിക്കാണ് മരണകാരണം എന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക നിഗമനം. അപകടത്തില്‍ വിനോദിന്റെ കാലുകള്‍ അറ്റുപോയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26