ഉത്തരേന്ത്യയിൽ ബിജെപിക്ക് കനത്ത തിരിച്ചടിയുണ്ടാവുമെന്ന് റിപ്പോര്‍ട്ട്; രാജസ്ഥാനിലും ഹരിയാനയിലും സീറ്റുകള്‍ കുറയുമെന്ന് സര്‍വേ

ഉത്തരേന്ത്യയിൽ ബിജെപിക്ക് കനത്ത തിരിച്ചടിയുണ്ടാവുമെന്ന് റിപ്പോര്‍ട്ട്; രാജസ്ഥാനിലും ഹരിയാനയിലും സീറ്റുകള്‍ കുറയുമെന്ന് സര്‍വേ

ന്യൂഡല്‍ഹി: മൂന്നാം വട്ടവും അധികാരം ലക്ഷ്യമിട്ട് തിരഞ്ഞെടുപ്പ് പ്രചാരണവുമായി മുന്നോട്ട് പോകുന്ന ബിജെപി നേതൃത്വത്തെ ആശങ്കയിലാക്കി സര്‍വെ റിപ്പോര്‍ട്ടുകൾ. 400 സീറ്റിന് മുകളില്‍ നേടി വീണ്ടും കേന്ദ്രത്തില്‍ അധികാരത്തിലെത്തുമെന്ന പ്രചരണത്തിനിടയിലാണ് ബിജെപിയെ ഭയപ്പെടുത്തി ആഭ്യന്തര സര്‍വേ പുറത്തു വന്നത്. ബിജെപി ഏറെ പ്രതീക്ഷയര്‍പ്പിക്കുന്ന ചില സംസ്ഥാനങ്ങളില്‍ സിറ്റിങ് സീറ്റുകള്‍ നഷ്ടപ്പെടുമെന്നാണ് സര്‍വേയില്‍ കണ്ടെത്തിയത്.

ഇന്ത്യയിൽ തൊഴിലില്ലായ്മ രൂക്ഷമാണെന്നും അയോധ്യയിലെ രാമക്ഷേത്ര അജണ്ടകൾ തെരഞ്ഞെടുപ്പിൽ ജനങ്ങളെ സ്വാധീനിക്കില്ലെന്നും ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സി.എസ്.ഡി.എസ് ലോക് നീതി നടത്തിയ പ്രീ-പോൾ സർവേ ഫലം ചൂണ്ടിക്കാട്ടുന്നുണ്ട്. ഇന്ത്യ മതേതരത്വ രാജ്യമായി നിലനിൽക്കണമെന്നാണ് സർവേയിൽ പങ്കെടുത്ത 79 ശതമാനം പേരും പ്രതികരിച്ചത്.

19 സംസ്ഥാനങ്ങളിൽ 100 പാർലമെന്ററി നിയോജക മണ്ഡലങ്ങളിലാണ് സർവേ നടന്നത്. വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി, ഇന്ത്യയിലെ വോട്ടർമാരുടെ പ്രധാന ആശങ്കകൾ വിലക്കയറ്റവും തൊഴിലില്ലായ്മയും അഴിമതിയുമാണെന്ന് സി.എസ്.ഡി.എസ് സർവേ ഫലം വ്യക്തമാക്കുന്നു.

ഇന്ത്യയിൽ തൊഴിലില്ലായ്മയുണ്ടെന്ന് അഭിപ്രായപ്പെടുന്നത് 62 ശതമാനമാണ്. പണപ്പെരുപ്പം വർധിച്ചുവെന്ന് 26 ശതമാനം അഭിപ്രായപ്പെടുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ അഴിമതിയിൽ വർധനയുണ്ടായെന്ന് 55 ശതമാനം അഭിപ്രായപ്പെടുന്നു. ജീവിതനിലവാരം വർധിച്ചുവെന്ന് 48 ശതമാനം പറയുമ്പോൾ 35 ശതമാനം തകർച്ച നേരിട്ടുവെന്ന് അഭിപ്രായപ്പെടുന്നു.

രാമക്ഷേത്ര നിർമാണം ഹിന്ദുക്കളുടെ ഏകീകരണത്തിന് സഹായിച്ചുവെന്ന് 48 ശതമാനം അഭിപ്രായപ്പെടുമ്പോഴും ഇന്ത്യ ഒരു മതേതര രാഷ്ട്രമാണെന്ന് അഭിപ്രായപ്പെടുന്നവരാണ് ഭൂരിപക്ഷം. സർവേയിൽ ഇന്ത്യ ഹിന്ദുക്കൾക്ക് മാത്രമാണോ എന്ന ചോദ്യത്തിന് അല്ല എന്ന് പ്രതികരിച്ചത് 79 ശതമാനമാണ്. അതിൽ ഭൂരിഭാഗവും ഹിന്ദുമത വിശ്വാസികളും. എല്ലാ മതങ്ങളും തുല്യരാണെന്ന അവരുടെ മറുപടി മതേതര ഇന്ത്യക്ക് ശക്തി പകരുന്നുണ്ട്.

11 ശതമാനം ഹിന്ദുക്കൾ മാത്രമാണ് ഇന്ത്യ ഹിന്ദുക്കളുടെ രാഷ്ട്രമാണെന്ന് കരുതുന്നത്. 81ശതമാനം യുവാക്കളും മതപരമായ ബഹുസ്വരയിൽ വിശ്വസിക്കുന്നവരാണ്. സർവേയിൽ പങ്കെടുത്തവരിൽ 83ശതമാനവും ഉന്നത വിദ്യാഭ്യാസം നേടിയവരാണ് എന്നുള്ളത് മതേതരത്വ ആശയങ്ങൾക്ക് പ്രതീക്ഷ വർധിപ്പിക്കുന്നുണ്ട്.

ഹരിയാനയിലെ സിര്‍സ, റോത്തക്, ഹിസാര്‍, കര്‍ണാല്‍, സോനേപ്പത്ത് എന്നീ മണ്ഡലങ്ങളില്‍ ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ ജനവികാരമുണ്ട്. രാജസ്ഥാനിലെ ചുരു, ബാര്‍മര്‍,ടോങ്ക്, ദൗസ, നഗൗര്‍, കരൗളി എന്നീ മണ്ഡലങ്ങളിലും സമാന അവസ്ഥയാണെന്ന് സര്‍വേയില്‍ പറയുന്നു. ഓരോ സീറ്റിലും പ്രധാന മന്ത്രിയെ എത്തിച്ച് സ്ഥിതി നേരിടാനാണ് ബിജെപി നേതൃത്വം ശ്രമിക്കുന്നത്. പ്രാദേശിക വിഷയങ്ങളിലേക്ക് ചര്‍ച്ച പോകുന്നത് ഒഴിവാക്കണമെന്ന് നിര്‍ദേശമുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.