ഒമാനില്‍ സ്പീഡ് ബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ കോഴിക്കോട് സ്വദേശികളായ പിഞ്ചു സഹോദരങ്ങള്‍ മരിച്ചു

ഒമാനില്‍ സ്പീഡ് ബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ കോഴിക്കോട് സ്വദേശികളായ പിഞ്ചു സഹോദരങ്ങള്‍ മരിച്ചു

മസ്‌കറ്റ്: ഒമാനിലെ ഖസബില്‍ സ്പീഡ് ബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ കോഴിക്കോട് സ്വദേശികളായ പിഞ്ചു സഹോദരങ്ങള്‍ മുങ്ങി മരിച്ചു. കോഴിക്കോട് പുല്ലാളൂര്‍ സ്വദേശി ലുക്മാനുല്‍ ഹക്കീമിന്റെയും മുഹ്സിനയുടെയും മക്കളായ ഹൈസം മുഹമ്മദ് (7), ഹാമിസ് മുഹമ്മദ് (4) എന്നിവരാണ് മരിച്ചത്. ബോട്ടിലുണ്ടായിരുന്ന മാതാവിനെ നാട്ടുകാര്‍ ചേര്‍ന്ന് രക്ഷിച്ചു.

അവധി ആഘോഷത്തിനായി ബീച്ചില്‍ എത്തിയതായിരുന്നു കുടുംബം. ഖസബ് ടെലഗ്രാഫ് ബീച്ചില്‍ ശനിയാഴ്ച ഉച്ചയോടെയാണ് അപകടം ഉണ്ടായത്. കുട്ടികളുടെ പിതാവ് ലുക്മാനുല്‍ ഹക്കീം ജോലി ചെയ്യുന്ന അബ്ദുള്ള ഡാര്‍വിഷ് ടൂറിസം കമ്പനിയുടെ ഉടമസ്ഥതയിലുള്ള ബോട്ടാണ് അപകടത്തില്‍പെട്ടത്. കുട്ടികള്‍ സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു.

അപകടത്തില്‍പെട്ട ബോട്ടില്‍ ലുക്മാനുലും ഭാര്യയും മക്കളുമാണ് ഉണ്ടായിരുന്നത്. ബീച്ചിലെ മറ്റൊരു ബോട്ടിന് യന്ത്രത്തകരാര്‍ ഉണ്ടായപ്പോള്‍ അത് പരിഹരിക്കാനായി ലുക്മാനുല്‍ അങ്ങോട്ടേക്ക് പോയി. ഭാര്യയെയും മക്കളെയും നിര്‍ത്തിയിട്ടിരുന്ന ബോട്ടിലിരുത്തിയാണ് ലുക്മാനുല്‍ പോയത്. ഈ സമയത്താണ് അപകടമുണ്ടായത്.

ബോട്ടിന്റെ സമീപത്തുണ്ടായിരുന്നവര്‍ ഓടിയെത്തി മുഹ്സിനയെ രക്ഷിച്ചെങ്കിലും കുട്ടികള്‍ ബോട്ടിനടിയില്‍ പെട്ടതിനാല്‍ വേഗത്തില്‍ രക്ഷിക്കാനായില്ല. നാട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ കുട്ടികളില്‍ ഒരാളുടെ മൃതദേഹമാണ് ലഭിച്ചത്. പിന്നീട് കോസ്റ്റ് ഗാര്‍ഡ് കൂടി എത്തി നടത്തിയ തിരച്ചിലിലാണ് രണ്ടാമത്തെ കുട്ടിയുടെ മൃദേഹം ലഭിച്ചത്.

ലുക്മാനുല്‍ ഹക്കീമും കുടുംബവും വര്‍ഷങ്ങളായി ഒമാനിലാണ് താമസം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.