ഇറാന്‍ പിടിച്ചെടുത്ത ചരക്ക് കപ്പലിലെ മലയാളി യുവതി മോചിതയായി; ആശ്വാസമായി ആന്‍ ടെസ നാട്ടിലെത്തി

ഇറാന്‍ പിടിച്ചെടുത്ത ചരക്ക് കപ്പലിലെ മലയാളി യുവതി മോചിതയായി; ആശ്വാസമായി ആന്‍ ടെസ നാട്ടിലെത്തി

ന്യൂഡല്‍ഹി: ഹോര്‍മുസ് കടലിടുക്കില്‍ വെച്ച് ഇറാന്റെ റവല്യൂഷണറി ഗാര്‍ഡ് പിടിച്ചെടുത്ത ഇസ്രയേല്‍ ബന്ധമുള്ള കപ്പലിലുണ്ടായിരുന്ന മലയാളി യുവതി മോചിതയായി. തൃശൂര്‍ വെളുത്തൂര്‍ സ്വദേശി ആന്‍ ടെസ ജോസഫാ (21) ണ് നാട്ടില്‍ തിരിച്ചെത്തിയത്.

കൊച്ചി വിമാനത്താവളത്തിലെത്തിയ ആന്‍ ടെസയെ വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് സ്വീകരിച്ചു. ഇറാന്‍ സര്‍ക്കാരിന്റെയും ടെഹ്‌റാനിലെ ഇന്ത്യന്‍ മിഷന്‍ അധികൃതരുടേയും സംയുക്ത ശ്രമഫലമായാണ് യുവതി തിരിച്ചെത്തിയത്.

കണ്ടെയ്‌നര്‍ കപ്പലമായ എം.എസ്.സി ഏരീസിലെ സെയിലറായ ആന്‍ ടെസ കൊച്ചിന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സുരക്ഷിതമായി ഇറങ്ങിയതായി വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ സാമൂഹിക മാധ്യമമായ എക്‌സില്‍ കുറിച്ചു.

ഏപ്രില്‍ 13 നായിരുന്നു കപ്പല്‍ ഇറാന്‍ പിടിച്ചെടുത്തത്. ഒരു വര്‍ഷം മുന്‍പാണ് ആന്‍ ടെസ മുംബൈയിലെ എം.എസ്.സി ഷിപ്പിങ് കമ്പനിയില്‍ ജോലിയില്‍ പ്രവേശിച്ചത്. പരിശീലനത്തിന്റെ ഭാഗമായി ഒന്‍പത് മാസം മുന്‍പാണ് ഈ കപ്പലില്‍ എത്തിയത്.

മറ്റ് 16 ഇന്ത്യക്കാരെ കൂടി തിരിച്ചെത്തിക്കുന്നത് വരെ ദൗത്യം തുടരുമെന്നും കപ്പല്‍ ജീവനക്കാര്‍ സൂരക്ഷിതമായിരിക്കുന്നതായും വിദേശകാര്യ മന്ത്രാലയം പുറപ്പെടുവിച്ച പ്രസ്താവനയില്‍ അറിയിച്ചു. 17 ഇന്ത്യാക്കാരുള്‍പ്പെടെ 25 പേരായിരുന്നു കപ്പലിലുണ്ടായിരുന്നത്.

ആന്‍ ടെസയെ കൂടാതെ സെക്കന്‍ഡ് ഓഫിസര്‍ വയനാട് മാനന്തവാടി സ്വദേശി പി.വി.ധനേഷ് (32), സെക്കന്‍ഡ് എന്‍ജിനീയര്‍ കോഴിക്കോട് മാവൂര്‍ സ്വദേശി ശ്യാം നാഥ് ((31), തേഡ് എന്‍ജിനീയറായ പാലക്കാട് കേരളശേരി സ്വദേശി എസ്.സുമേഷ് (31) എന്നിവരാണ് കപ്പലിലുള്ള മറ്റ് മലയാളികള്‍.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.