'അനാരോഗ്യം മൂലം പത്ത് വര്‍ഷമായി ഐസിയുവില്‍, 2024 ഏപ്രില്‍ 21 ന് അന്തരിച്ചു'; ഇലക്ഷന്‍ കമ്മീഷന് ആദരാഞ്ജലി നേര്‍ന്ന് വിദ്യാര്‍ഥികള്‍

'അനാരോഗ്യം മൂലം പത്ത് വര്‍ഷമായി ഐസിയുവില്‍, 2024 ഏപ്രില്‍ 21 ന് അന്തരിച്ചു'; ഇലക്ഷന്‍ കമ്മീഷന് ആദരാഞ്ജലി നേര്‍ന്ന് വിദ്യാര്‍ഥികള്‍

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് കമ്മീഷന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് രാജ്യ തലസ്ഥാനത്ത് വിദ്യാര്‍ഥികളുടെ പ്രതിഷേധം. ഡല്‍ഹി സര്‍വകലാശാലയിലെ നിയമ വിദ്യാര്‍ഥികളാണ് പോസ്റ്ററുകള്‍ എഴുതി പ്രതിഷേധം നടത്തിയത്.

പത്ത് വര്‍ഷമായി അനാരോഗ്യത്തെ തുടര്‍ന്ന് ഐസിയുവില്‍ പ്രവേശിപ്പിച്ച കമ്മീഷന്റെ വേര്‍പാട് ദുഖത്തോടെ അറിയിക്കുന്നുവെന്നാണ് പോസ്റ്ററില്‍ എഴുതിയിരിക്കുന്നത്. ഇന്ത്യയിലെ ജനാധിപത്യം മരിച്ചുവെന്നും വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു.

'സ്വതന്ത്രമായി പ്രവര്‍ത്തിക്കേണ്ട തിരഞ്ഞെടുപ്പ് കമ്മീഷന്‍ കഴിഞ്ഞ 10 വര്‍ഷമായി അനാരോഗ്യത്തെ തുടര്‍ന്ന് ആരോഗ്യനില വഷളായതോടെ അടുത്തിടെ ഐസിയുവില്‍ പ്രവേശിപ്പിച്ചതിന് ശേഷം 2024 ഏപ്രില്‍ 21 ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അന്തരിച്ചുവെന്ന് അറിയിക്കുന്നതില്‍ ഞങ്ങള്‍ ഖേദിക്കുന്നു'- എന്നാണ് പോസ്റ്ററില്‍ ഉള്ളത്.

ഇന്ത്യയുടെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാറിനൊപ്പം പുതുതായി നിയമിതരായ തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ഗ്യാനേഷ് കുമാര്‍, ഡോ. സുഖ്ബീര്‍ സിങ് സന്ധു എന്നിവരുടെ ചിത്രങ്ങളും മാലയിട്ട പോസ്റ്ററില്‍ ഉണ്ട്.

എക്സില്‍ പോസ്റ്റ് ചെയ്ത പോസ്റ്ററുകളും വിദ്യാര്‍ഥികള്‍ പ്രതിഷേധിക്കുന്ന വീഡിയോയും അതിവേഗം തന്നെ വൈറലായിട്ടുണ്ട്. സ്വതന്ത്രമായി പ്രവര്‍ത്തിക്കേണ്ട തിരഞ്ഞെടുപ്പ് കമ്മീഷന്‍ കേന്ദ്ര സര്‍ക്കാരിനോട് കൂറ് കാണിക്കുന്നവെന്ന വിമര്‍ശനമാ രാജ്യത്താകമാനം ഉയരുന്നതിനിടെയാണ് വിദ്യാര്‍ഥികളുടെ വേറിട്ട പ്രതിഷേധം.

തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ തിരഞ്ഞെടുക്കേണ്ട പ്രക്രിയയെ പോലും അട്ടിമറിച്ച് മോഡി സര്‍ക്കാര്‍ ഏകാധിപത്യപരമായാണ് പുതുതായി നിയമിതരായ രണ്ട് കമ്മീഷണര്‍മാരെയും തിരഞ്ഞെടുത്തതെന്ന് ആരോപണവും ശക്തമാണ്.

അതിനിടെ തിരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗത്തിലെ രാമക്ഷേത്ര പരാമര്‍ശത്തില്‍ പ്രധാനമന്ത്രി തിരഞ്ഞെടുപ്പ് ചട്ട ലംഘനം നടത്തിയിട്ടില്ലെന്ന് ഇന്നലെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു. പ്രചാരണ റാലികളില്‍ മോഡി മതം പറഞ്ഞ് വോട്ട് പിടിക്കുന്നുവെന്ന പരാതി പരിഗണിക്കുകയായിരുന്നു കമ്മീഷന്‍.

രാജസ്ഥാനില്‍ പ്രധാനമന്ത്രി നടത്തിയ വിഭാഗീയ പ്രസംഗത്തിലും കമ്മീഷന്‍ ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല. മുസ്ലീങ്ങള്‍ക്കെതിരായ പരാമര്‍ശം സംബന്ധിച്ച പരാതി തിരഞ്ഞെടുപ്പ് കമ്മീഷന്‍ പരിഗണനക്കെടുത്തിട്ടില്ല. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രാജ്യത്തിന്റെ സമ്പത്ത് മുഴുവന്‍ മുസ്ലീങ്ങള്‍ക്ക് നല്‍കുമെന്ന പ്രധാനമന്ത്രിയുടെ രാജസ്ഥാന്‍ തിരഞ്ഞെടുപ്പ് പ്രസംഗമാണ് വലിയ വിവാദത്തിലായത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.