ബുര്‍ക്കിന ഫാസോയില്‍ ഗ്രാമീണര്‍ക്കു നേരെ സൈന്യത്തിന്റെ ക്രൂരത; ഒറ്റ ദിവസം കൊണ്ട് കൂട്ടക്കൊല ചെയ്തത് 223 പേരെ

ബുര്‍ക്കിന ഫാസോയില്‍ ഗ്രാമീണര്‍ക്കു നേരെ സൈന്യത്തിന്റെ ക്രൂരത; ഒറ്റ ദിവസം കൊണ്ട് കൂട്ടക്കൊല ചെയ്തത് 223 പേരെ

ഔഗഡൗഗൗ: പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ബുര്‍ക്കിന ഫാസോയില്‍ കുട്ടികള്‍ ഉള്‍പ്പെടെ 223 ഗ്രാമീണരെ സൈന്യം ഒറ്റദിവസം കൊണ്ട് കൂട്ടക്കൊല ചെയ്തു. നോന്‍ഡിന്‍, സോറോ ഗ്രാമങ്ങളില്‍ ഫെബ്രുവരി 25നാണ് കൂട്ടക്കൊല അരങ്ങേറിയതെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് അറിയിച്ചു.

തീവ്രവാദികളുമായി സഹകരിക്കുന്നുവെന്ന് ആരോപിച്ചാണ് സൈന്യം 56 കുട്ടികളടക്കം 223 പേരെ കൊന്നൊടുക്കിയതെന്ന് ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തു.

ഫെബ്രുവരി 25 ന് നടന്ന ആക്രമണത്തില്‍ സോറോ ഗ്രാമത്തില്‍ 179 പേരെയും അടുത്തുള്ള നോണ്ടിന്‍ ഗ്രാമത്തില്‍ 44 പേരെയും സൈന്യം കൊലപ്പെടുത്തിയതായി ഹ്യൂമന്‍ റൈറ്റ്സ് വാച്ച് എന്ന സംഘടനയുടെ അന്വേഷണത്തില്‍ കണ്ടെത്തി.

ഒരു ദശാബ്ദത്തിനിടെ രാജ്യത്തുണ്ടായ ഏറ്റവും ക്രൂരമായ സൈനിക അതിക്രമം എന്നാണ് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് കൂട്ടക്കൊലയെ വിശേഷിപ്പിച്ചത്. സംഭവത്തില്‍ ബുര്‍ക്കിന ഫാസോ സര്‍ക്കാര്‍ പ്രതികരിച്ചിട്ടില്ല.

100-ലധികം സൈനികരുമായി വാഹനവ്യൂഹം നോന്‍ഡിന്‍ ഗ്രാമത്തിലെത്തുകയും വീടുകള്‍ തോറും സൈന്യം കയറിയിറങ്ങുകയും താമസക്കാരെ പുറത്താക്കി അവരെ വളഞ്ഞിട്ട് വെടിയുതിര്‍ക്കുകയുമായിരുന്നു,' - സംഭവത്തിനു സാക്ഷിയായ, ആക്രമണത്തില്‍ നിന്ന് തലനാരിഴയ്ക്കു രക്ഷപ്പെട്ട ഗ്രാമീണരെ ഉദ്ധരിച്ച് ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തു.

തുടര്‍ന്ന് അഞ്ചു കിലോമീറ്റര്‍ അകലെയുള്ള സോറോ ഗ്രാമത്തിലെത്തി പ്രദേശവാസികള്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഒളിക്കാനും രക്ഷപ്പെടാനും ശ്രമിച്ചവര്‍ക്ക് നേരെയും സൈനികര്‍ വെടിയുതിര്‍ത്തതായി ദൃക്സാക്ഷികള്‍ പറഞ്ഞു.

ബുര്‍ക്കിന ഫാസോയില്‍ ഇസ്ലാമിക് സ്‌റ്റേറ്റ്, അല്‍ ഖ്വയ്ദ ഭീകരരുടെ സാന്നിധ്യം ശകതമാണ്.
തുടരുന്ന ഇത്തരം ഭീകരാക്രമണങ്ങള്‍ മൂലം ബുര്‍ക്കിന ഫാസോയില്‍ നിന്നു 11 ലക്ഷത്തോളം ആളുകള്‍ അഭയാര്‍ഥികളായി പലായനം ചെയ്‌തെന്നാണു കണക്ക്.

ബുര്‍ക്കിന ഫാസോയില്‍ 2015 മുതല്‍ തുടരുന്ന ഭീകരാക്രമണങ്ങളില്‍ ആയിരക്കണക്കിന് ആളുകളുടെ ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.