ബിജെപി ആസ്ഥാനത്തേക്ക് എഎപി നടത്തിയ മാര്‍ച്ച് തടഞ്ഞ് പൊലീസ്; മെട്രോ അടച്ചു, 144 പ്രഖ്യാപിച്ചു: മോഡിയെ വെല്ലുവിളിച്ച് കെജരിവാള്‍

ബിജെപി ആസ്ഥാനത്തേക്ക് എഎപി നടത്തിയ മാര്‍ച്ച് തടഞ്ഞ് പൊലീസ്; മെട്രോ അടച്ചു, 144 പ്രഖ്യാപിച്ചു: മോഡിയെ വെല്ലുവിളിച്ച് കെജരിവാള്‍

ന്യൂഡല്‍ഹി: ബിജെപി ആസ്ഥാനത്തേക്ക് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ നേതൃത്വത്തില്‍ ആം ആദ്മി പാര്‍ട്ടി നടത്തുന്ന പ്രതിഷേധ മാര്‍ച്ച് പൊലീസ് തടഞ്ഞു. ബിജെപി ഓഫീസിലേക്കുള്ള വഴി ബാരിക്കേഡ് വച്ച് തടഞ്ഞു. പ്രവര്‍ത്തകരോട് പിരിഞ്ഞു പോകണമെന്ന് പൊലീസ് ആവശ്യപ്പെട്ടെങ്കിലും സമരക്കാര്‍ തയ്യാറായില്ല.

ആം ആദ്മി പാര്‍ട്ടിയെ ഇല്ലാതാക്കാന്‍ 'ഓപ്പറേഷന്‍ ചൂലിന്' ബിജെപി ശ്രമം നടത്തുകയാണെന്നും ഒരു കെജരിവാളിനെ അറസ്റ്റ് ചെയ്താല്‍ നൂറ് കെജരിവാളുമാര്‍ ജന്മമെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എഎപിയുടെ വളര്‍ച്ചയില്‍ മോഡിക്ക് ആശങ്കയാണ്. അതിന്റെ ഭാഗമായാണ് തന്നെയും മനീഷ് സിസോദിയെയും ജയിലില്‍ അടച്ചത്. ഉടന്‍ എഎപി നേതാക്കളുടെ അക്കൗണ്ടുകളും മരവിപ്പിക്കുമെന്നും അദേഹം പറഞ്ഞു.

മാര്‍ച്ചിന് മുന്നോടിയായി ഡല്‍ഹിയില്‍ 144 പ്രഖ്യാപിച്ചിരുന്നു. സമരത്തിന്റെ ഭാഗമായി ഐടിഒയിലെ മെട്രോ സ്റ്റേഷനുകള്‍ അടച്ചു. ഡിഡിയു മാര്‍ഗ്, ഐപി മാര്‍ഗ്, മിന്റോ റോഡ്, വികാസ് മാര്‍ഗ് എന്നീ റോഡുകളും ഡല്‍ഹി ട്രാഫിക് പൊലീസ് അടച്ചു.

ആം ആദ്മി പാര്‍ട്ടിയുടെ ആസ്ഥാനത്തിന് മുന്നില്‍ കേന്ദ്ര സേനയെ വിന്യസിച്ചിട്ടുണ്ട്. കെജരിവാള്‍ സംസാരിക്കുന്നതിനിടെ അദേഹത്തിനെതിരെ സദസില്‍ നിന്നും പ്രതിഷേധമുണ്ടായി. പ്രതിഷേധിച്ചയാളെ പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തു. ഇയാളെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.

അതിനിടെ മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ വീട്ടില്‍ ഡല്‍ഹി പൊലീസ് എത്തി. സ്വാതി മലിവാളിന്റെ പരാതിയുമായി ബന്ധപ്പെട്ട അന്വേഷണത്തിനാണ് പൊലീസ് എത്തിയിരിക്കുന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.