തദ്ദേശ വാർഡ് വിഭജന ബിൽ അഞ്ച് മിനുട്ടിൽ പാസാക്കി നിയമസഭ

തദ്ദേശ വാർഡ് വിഭജന ബിൽ അഞ്ച് മിനുട്ടിൽ പാസാക്കി നിയമസഭ

തിരുവനന്തപുരം: തദ്ദേശ വാർഡ് വിഭജന ബിൽ അഞ്ച് മിനുട്ടിൽ പാസാക്കി നിയമസഭ. സബ്‍ജറ്റ് കമ്മിറ്റിക്ക് വിടും എന്നായിരുന്നു നേരത്തെയുണ്ടായിരുന്ന അജണ്ട. അതിൽ പോലും ഭേദഗതി വരുത്തിയാണ് ബിൽ പാസാക്കിയത്. പ്രതിപക്ഷം സഹകരിക്കാത്തത് കൊണ്ടാണ് ബിൽ അഞ്ച് മിനിറ്റ് കൊണ്ട് പാസാക്കിയതെന്ന് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. അത്യസാധാരണ ഘട്ടങ്ങളിലാണ് സബ്‍ജറ്റ് കമ്മിറ്റിക്ക് വിടാതെ ബിൽ പാസാക്കാറുള്ളത്.

നേരത്തെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി ഇല്ലാത്തതുകൊണ്ട് ഓർഡിനൻസിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പ് വച്ചിരുന്നില്ല. 941 ഗ്രാമപഞ്ചായത്തുകളിലായി 15,962 വാർഡുകളാണ് നിലവിൽ ഉള്ളത്. പുതിയ ഓർഡിനൻസ് പ്രകാരം 1300 വാർഡുകൾ വർധിക്കാൻ സാധ്യതയുണ്ട്. നഗരസഭകളിലെ വാർഡുകളുടെ എണ്ണം 3078 ൽ നിന്ന് 3205 ആയേക്കും. നഗരസഭകളിലെ വാർഡുകളുടെ എണ്ണം കുറഞ്ഞത് 25 ൽ നിന്ന് 26 ആയേക്കും. പരമാവധി 52 ൽ നിന്ന് 53 ആയും വർധിക്കും. കോർപ്പറേഷനുകളിലേത് കുറഞ്ഞത് 55 ൽ നിന്ന് 56 ആയും പരമാവധി 100 ൽ നിന്ന് 101 ആയും വർധിക്കും.

ബ്ലോക്ക് പഞ്ചായത്തുകളിൽ നിലവിൽ 2080 ഡിവിഷനുകളുണ്ട്.187 പുതിയതായി ഉണ്ടാകും. ജില്ലാ പഞ്ചായത്തുകളിൽ 3311 ഡിവിഷനുകളുള്ളതിൽ 15 എണ്ണം കൂടി വർധിക്കും. വാർഡ് പുനർനിർണ്ണയത്തിനായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ അധ്യക്ഷനായ കമ്മീഷൻ രൂപീകരിക്കും.അതിൽ നാല് വകുപ്പിൻറെ സെക്രട്ടറിമാർ ഉണ്ടാകും. ജനസംഖ്യാനുപാതികമായി വാർഡ് വിഭജിച്ച ശേഷം പരാതികൾ കമ്മീഷൻ കേൾക്കും.അതിന് ശേഷമായിരിക്കും വാർഡ് വിഭജനം പൂർത്തിയാക്കുക.

വാർഡ് വിഭജനം പൂർത്തിയാക്കിയ ശേഷമായിരിക്കും അടുത്ത തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുക. പുതിയ അംഗങ്ങൾ കൂടി വരുന്നതോടെ ഇവർക്ക് ഓണറേറിയം നൽകാൻ അഞ്ച് വർഷത്തേക്ക് 67 കോടി രൂപ അധികമായി കണ്ടെത്തേണ്ടി വരും. വാർഡ് വിഭജനത്തിനായി 2019 ഓർഡിനൻസ് ഇറക്കിയെങ്കിലും ഗവർണർ ഒപ്പിട്ടിരുന്നില്ല.പിന്നീട് നിയമസഭ ബിൽ പാസാക്കി. അതിന് പിന്നാലെ കോവിഡ് വന്നതോടെ വാർഡ് വിഭജനം ഒഴിവാക്കി. ആ നിയമത്തിൽ കാര്യമായ മാറ്റം വരുത്താതെയാണ് പുതിയ വാർഡ് വിഭജനം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.