ന്യൂഡല്‍ഹി: മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ മൂന്ന് ദിവസത്തെ കസ്റ്റഡി ചോദ്യം ചെയ്യല്‍ അവസാനിച്ചു.
ഇതോടെ അദേഹത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വേണമെന്ന സിബിഐയുടെ ഹര്‍ജി ഡല്‍ഹി കോടതി അംഗീകരിച്ചു. സിബിഐ ബുധനാഴ്ച അറസ്റ്റ് ചെയ്ത കെജരിവാളിനെ ഇന്ന് റോസ് അവന്യൂ കോടതിയില്‍ ഹാജരാക്കിയിരുന്നു. സിബിഐ അറസ്റ്റ് ചെയ്യുമ്പോള്‍ കെജരിവാള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്ന അതേ കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്നു.
കേസിലെ തെളിവുകളും രേഖകളും സഹിതം കെജരിവാളിനെ ചോദ്യം ചെയ്യാന്‍ കസ്റ്റഡി ആവശ്യമാണെന്ന് വാദിച്ചതിനെ തുടര്‍ന്ന് സിബിഐക്ക് നേരത്തെ മൂന്ന് ദിവസത്തെ റിമാന്‍ഡ് അനുവദിച്ചിരുന്നു. കെജരിവാളിന്റെ അഭിഭാഷകന്‍ വിക്രം ചൗധരി സിബിഐയുടെ കസ്റ്റഡി അപേക്ഷയെ എതിര്‍ത്തെങ്കിലും ഫലമുണ്ടായില്ല.
2021-22 ലെ എക്സൈസ് പോളിസിയിലെ പരിഷ്‌ക്കരണങ്ങള്‍, ലൈസന്‍സികള്‍ക്ക് അനാവശ്യമായ ആനുകൂല്യങ്ങള്‍, മുന്‍കൂര്‍ അനുമതിയില്ലാതെ എല്‍-1 ലൈസന്‍സുകളുടെ വിപുലീകരണം എന്നിവ ഉള്‍പ്പെടെയുള്ള ക്രമക്കേടുകള്‍ ഡല്‍ഹി മദ്യനയ കേസില്‍ ഉള്‍പ്പെടുന്നു. അഴിമതി ആരോപണങ്ങള്‍ സിബിഐ അന്വേഷിക്കുമ്പോള്‍ കള്ളപ്പണം വെളുപ്പിക്കല്‍ വശം ഇ.ഡിയും അന്വേഷിക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26