കളിയിക്കാവിള കൊലപാതകം: അമ്പിളിക്ക് ബ്ലെയ്ഡും ക്ലോറോഫോമും നല്‍കിയ രണ്ടാം പ്രതി സുനില്‍ കുമാര്‍ പിടിയില്‍

കളിയിക്കാവിള കൊലപാതകം: അമ്പിളിക്ക് ബ്ലെയ്ഡും ക്ലോറോഫോമും നല്‍കിയ രണ്ടാം പ്രതി സുനില്‍ കുമാര്‍ പിടിയില്‍

തിരുവനന്തപുരം: കളിയിക്കാവിളയില്‍ ക്വാറി ഉടമ ദീപുവിനെ കഴുത്തറുത്ത് കൊന്ന കേസിലെ രണ്ടാം പ്രതി സുനില്‍ കുമാര്‍ കസ്റ്റഡിയില്‍. മുഖ്യപ്രതി അമ്പിളിയെ സഹായിച്ച സുനില്‍ കുമാറിനായി ഊര്‍ജിത അന്വേഷണം നടക്കവേ ഹൊസൂരില്‍ നിന്നാണ് കളിയിക്കാവിള പൊലീസ് ഇയാളെ പിടികൂടിയത്.

ഒന്നാം പ്രതിയായ അമ്പിളിയെ കൊല നടന്ന സ്ഥലത്തെത്തിച്ചതും ആയുധം കൈമാറിയതും സുനില്‍ കുമാറാണെന്ന് പൊലീസ് വ്യക്തമാക്കുന്നു. കൊലപാതകത്തിന്റെ ഗൂഢാലോചന നടത്തിയതും ക്ലോറോഫോം മണപ്പിച്ചതിനു ശേഷം കൊലനടത്താനുള്ള നിര്‍ദേശം നല്‍കിയതും സുനില്‍ കുമാറാണെന്നാണ് അമ്പിളിയുടെ മൊഴി.

കഴുത്തറുക്കാനുള്ള ബ്ലെയ്ഡും ഗ്ലൗസും നല്‍കിയതും സുനില്‍ കുമാറാണ്. സര്‍ജിക്കല്‍ ആന്റ് മെഡിക്കല്‍ സ്റ്റോറിന്റെ ഉടമയാണ് സുനില്‍. കൊലയ്ക്ക് ശേഷം തന്നെ കൂട്ടികൊണ്ടു പോകാനെത്താമെന്ന് സുനില്‍ പറഞ്ഞിരുന്നുവെങ്കിലും വിളിച്ചപ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫായിരുന്നുവെന്നും അമ്പിളി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

അതേസമയം, അഭിഭാഷകനൊപ്പമെത്തി സുനില്‍ കുമാര്‍ പൊലീസില്‍ കീഴടങ്ങുകയായിരുന്നുവെന്ന റിപ്പോര്‍ട്ടുകളും പുറത്തു വരുന്നുണ്ട്. കേസില്‍ അമ്പിളിയും സുഹൃത്തും നേരത്തെ പിടിയിലായിരുന്നു.

ശനിയാഴ്ച രാവിലെ കുലശേഖരത്തിന് സമീപത്തെ റോഡരികില്‍ സുനിലിന്റെ കാര്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഒരു ദിവസത്തിലധികമായി കേരള രജിസ്ട്രേഷന്‍ വാഹനം റോഡരികില്‍ കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരാണ് വിവരം പ്രത്യേക അന്വേഷണ സംഘത്തെ അറിയിച്ചത്.

സുനിലിനെതിരെ ലുക്കൗട്ട് നോട്ടീസ് ഉള്‍പ്പെടെ പുറപ്പെടുവിക്കാന്‍ ആലോചിക്കുകയായിരുന്നു പൊലീസ്. കാര്‍ കണ്ടെത്തിയതിന് സമീപത്തെ സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.