കത്‌വ കേസ്: അഭിഭാഷകയുടെ വെളിപ്പെടുത്തല്‍ യൂത്ത് ലീഗ് നേതാക്കളെ വെട്ടിലാക്കി

കത്‌വ കേസ്:  അഭിഭാഷകയുടെ വെളിപ്പെടുത്തല്‍ യൂത്ത് ലീഗ് നേതാക്കളെ വെട്ടിലാക്കി

കോഴിക്കോട്: ജമ്മുകശ്മീരിലെ കത്‌വയില്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസില്‍ കുടുംബത്തിന് നിയമ സഹായം നല്‍കുന്നതിന് കേരളത്തില്‍ നിന്ന് പണം ലഭിച്ചിട്ടില്ലെന്ന അഭിഭാഷക ദീപിക സിങ് രജാവത്തിന്റെ വെളിപ്പെടുത്തല്‍ യൂത്ത് ലീഗ് ഭാരവാഹികളെ വെട്ടിലാക്കി.

കേസ് നടത്തിപ്പിന് അഭിഭാഷകര്‍ക്ക് 9,35,000 രൂപ നല്‍കിയെന്ന് കഴിഞ്ഞ ദിവസം യൂത്ത് ലീഗ് ഭാരവാഹികള്‍ പറഞ്ഞിരുന്നു. എന്നാല്‍ പണം നല്‍കിയെന്ന് പറയുന്ന അഭിഭാഷകന്‍ മുബീന്‍ ഫറൂഖിക്ക് കേസ് നടത്തിപ്പില്‍ യാതൊരു ബന്ധവും ഇല്ലെന്ന് ദീപിക സിങ് രജാവത്ത് പറഞ്ഞതായി ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കേരളത്തില്‍ നിന്ന് യാതൊരു പണവും ലഭിച്ചിട്ടില്ല. പണം ലഭിച്ചെന്ന് പറയുന്നത് ആശ്ചര്യജനകമാണെന്നും കേസ് താന്‍ പൂര്‍ണമായും സൗജന്യമായിട്ടാണ് നടത്തുന്നതെന്നും അഭിഭാഷക ദീപിക സിങ് പറഞ്ഞു. കത്‌വ കേസുമായി ബന്ധപ്പെട്ട് യൂത്ത് ലീഗ് നടത്തിയ പണപ്പിരിവില്‍ ക്രമക്കേട് നടന്നെന്ന ആരോപണത്തിന് പിന്നാലെയായിരുന്നു നേതൃത്വം വിശദീകരണവുമായെത്തിയത്.

കത്‌വ പെണ്‍കുട്ടിയുടെ പിതാവിന് അഞ്ചു ലക്ഷം രൂപയും കേസുമായി ബന്ധപ്പെട്ട് അഭിഭാഷകര്‍ക്ക് 9,35,000 രൂപയും നല്‍കിയെന്നായിരുന്നു വാദം. മുബീന്‍ ഫാറൂഖിയാണ് കോടതികളില്‍ കേസ് കോര്‍ഡിനേറ്റ് ചെയ്യുന്നതെന്നും യൂത്ത് ലീഗ് പറഞ്ഞിരുന്നു. എന്നാല്‍ മുബീന്‍ ഫാറൂഖി കേസുമായി ബന്ധപ്പെട്ട് ഒരു കോടതിയിലും ഹാജരായിട്ടില്ലെന്നാണ് ദീപിക സിങ് പറയുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.