ട്രംപിനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ച് റിപ്പബ്ലിക്കൻസ്; കത്തോലിക്കനായ ജെഡി വാൻസ് വൈസ് പ്രസിഡന്റ് നോമിനി; പ്രതിമാസം 45 മില്യൺ ഡോളർ ഇലക്ഷൻ പ്രചരണത്തിനായി നൽകുമെന്ന് ഇലോൺ മസ്ക്

ട്രംപിനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ച് റിപ്പബ്ലിക്കൻസ്; കത്തോലിക്കനായ ജെഡി വാൻസ് വൈസ് പ്രസിഡന്റ് നോമിനി; പ്രതിമാസം 45 മില്യൺ ഡോളർ ഇലക്ഷൻ പ്രചരണത്തിനായി നൽകുമെന്ന് ഇലോൺ മസ്ക്

വാഷിങ്ടൺ: യുഎസ് പ്രസിഡന്റ് സ്ഥാനാർഥിയായി ഡോണൾഡ് ട്രംപിനെ ഔദ്യോഗികമായി പ്രഖ്യാപിച്ച് റിപ്പബ്ലിക്കൻ പാർട്ടി. വൈസ് പ്രസിഡന്റ് സ്ഥാനാർഥിയായി ഒഹായോയിൽ നിന്നുള്ള സെനറ്ററും കത്തോലിക്ക വിശ്വാസിയുമായ ജെ.ഡി.വാൻസിനെയും പ്രഖ്യാപിച്ചു. ഡൊണാൾഡ് ട്രംപിൻ്റെ പ്രചാരണത്തെ പിന്തുണയ്ക്കാനായി പ്രതിമാസം 45 മില്യൺ ഡോളർ സഹായം നൽകുമെന്ന് ടെസ്‌ല സിഇഒ ഇലോൺ മസ്ക് അറിയിച്ചതിനെ തുടർന്ന് വലിയ ആവേശത്തിൽ റിപ്പബ്ലിക്കൻസ്.

ഡോണാൾഡ് ട്രംപിന്റെ പ്രചാരണത്തിനായി പ്രവർത്തിക്കുന്ന സൂപ്പർ പൊളിറ്റിക്കൽ ആക്ഷൻ കമിറ്റിക്കാണ് സംഭാവന നൽകിയത്. യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ബൈഡനേക്കാളും മുൻതൂക്കം ട്രംപിനുണ്ടെന്ന റിപ്പോർട്ടുകൾക്കിടെയാണ് സംഭാവന എന്നതും ശ്രദ്ധേയമാണ്. തിരഞ്ഞെടുപ്പിനിടെയുള്ള സംവാദങ്ങളിൽ ഉൾപ്പടെ ബൈഡനേക്കാളും മുൻ തൂക്കം ട്രംപ് നേടിയിട്ടുണ്ട്.

മൂന്നാം പോരാട്ടത്തിനാണ് ട്രംപ് കളത്തിലിറങ്ങുന്നത്. 2016 ൽ‌ വിജയിച്ച അദേ​ഹം 2020 ൽ ബൈഡന് മുന്നിൽ മുട്ടുമടക്കി. മിൽവാക്കിയിലെ പാർട്ടിയുടെ ദേശീയ കൺവൻഷനിലായിരുന്നു ഔദ്യോ​ഗിക പ്രഖ്യാപനം. വെടിവെയ്പിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട ട്രംപ് വെടിയേറ്റ വലത് ചെവിയിൽ ബാൻഡേജ് ധരിച്ചാണ് കൺവെൻഷനിൽ പങ്കെടുത്തത്. പ്രൈമറികളിൽ ട്രംപിനെ പിന്തുണച്ച 2,429 പ്രതിനിധികൾ ഉൾപ്പടെ അരലക്ഷം പേരാണ് സമ്മേളനത്തിലെത്തിയത്.

അതേ സമയം സാധ്യത പട്ടികയിലുണ്ടായിരുന്ന ഫ്ലോറിഡ സെനറ്റർ മാർക്കോ റൂബിയോ, നോർത്ത് ‍ഡക്കോട്ട ഗവർണർ ഡഗ് ബേർഗം എന്നിവരെ പിന്തള്ളിയാണ് 39 കാരനായ ജെ.ഡി വാൻസിനെ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയാക്കിയത്. തിരഞ്ഞെടുക്കപ്പെട്ടാൽ യുഎസ് ചരിത്രത്തിൽ വൈസ് പ്രസിഡൻ്റായി സേവനമനുഷ്ഠിക്കുന്ന രണ്ടാമത്തെ കത്തോലിക്കാ വിശ്വാസിയാകും വാൻസ്. ആദ്യത്തേത് പ്രസിഡൻ്റ് ജോ ബൈഡനായിരുന്നു. 2020 ൽ വൈറ്റ് ഹൗസിലേക്കുള്ള തിരഞ്ഞെടുപ്പിന് മുമ്പ് രണ്ട് തവണ വൈസ് പ്രസിഡൻ്റായി ബൈഡൻ സേവനമനുഷ്ഠിച്ചിരുന്നു.

യുഎസ് സർക്കാരിൽ അറ്റോർണിയായ ഇന്ത്യൻ വംശജ ഉഷ ചിലുകുരിയാണ് വാൻസിന്റെ ഭാര്യ.‘ഹിൽബില്ലി എലജി’ എന്ന ഓർമക്കുറിപ്പിലൂടെയാണ് വാൻസ് ദേശീയ ശ്രദ്ധ നേടിയത്. ഒഹായോയിലെ മിഡിൽ ടൗണിൽ ദരിദ്ര കുടുംബത്തിൽ ജനിച്ച് വളർന്ന വാൻസ് യുഎസ് സൈനികനായി ഇറാഖിൽ ഉൾപ്പെടെ പ്രവർത്തിച്ചിട്ടുണ്ട്. നേരത്തേ ട്രംപിന്റെ കടുത്ത വിമർശകനായിരുന്ന വാൻസ് ഇപ്പോൾ ട്രംപ് ക്യാംപിലെ മുൻനിരക്കാരനാണ്.

കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ട്രംപിന് നേരെയുണ്ടായ വധശ്രമം യുഎസിൽ ചർച്ചയായിട്ടുണ്ട്. ഇതിനിടെയാണ് പ്രസിഡന്‍റ് സ്ഥാനാർഥിയായി ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുന്നത്. മുന്‍ പ്രസിഡന്‍റും പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ തന്‍റെ എതിരാളിയായ ഡൊണാള്‍ഡ് ട്രംപിന് നേരെയുണ്ടായ വധശ്രമത്തില്‍ പ്രതികരണവുമായി അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍ രംഗത്തെത്തിയിരുന്നു. സഹപ്രവര്‍ത്തകര്‍ ശത്രുക്കളല്ല അഭിപ്രായവ്യത്യാസങ്ങള്‍ക്കിടയിലും ഒരുമിച്ച് നില്‍ക്കേണ്ട സുഹൃത്തുക്കളാണെന്നായിരുന്നു ബൈഡന്‍ വൈറ്റ് ഹൗസിലെ ഓവല്‍ ഓഫീസ് മീറ്റിങ്ങില്‍ പറഞ്ഞത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.