നാലിടത്ത് സിഗ്‌നല്‍ ലഭിച്ചു: മൂന്നാം സ്‌പോട്ടില്‍ ലോറിയെന്ന് സൂചന; ഡ്രോണ്‍ പരിശോധന രാത്രിയിലും തുടരും

നാലിടത്ത് സിഗ്‌നല്‍ ലഭിച്ചു: മൂന്നാം സ്‌പോട്ടില്‍ ലോറിയെന്ന് സൂചന;  ഡ്രോണ്‍ പരിശോധന രാത്രിയിലും തുടരും

ഷിരൂര്‍: കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനായുള്ള ഡ്രോണ്‍ പരിശോധന രാത്രിയിലും തുടരുമെന്ന് രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്ന മലയാളി റിട്ടയേര്‍ഡ് മേജര്‍ ജനറല്‍ ഇന്ദ്രപാലന്‍ നമ്പ്യാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

നിലവില്‍ നാലിടങ്ങളില്‍ നിന്നാണ് സിഗ്‌നല്‍ ലഭിച്ചത്. ഇവിടങ്ങളില്‍ പരിശോധന നടത്തി. ഇതില്‍ മൂന്നാം സ്‌പോട്ടില്‍ അര്‍ജുന്റെ ട്രക്ക് ഉണ്ടാകാം എന്നാണ് കരുതുന്നത്. ഇവിടെ തിരച്ചില്‍ ശക്തമാക്കുമെന്നും അദേഹം പറഞ്ഞു.

റോഡിന്റെ സുരക്ഷാ കവചം, ടവര്‍, അര്‍ജുന്റെ ലോറി, ടാങ്കറിന്റെ ക്യാബിന്‍ എന്നിവയാണ് കാണാതായിട്ടുള്ളത്. ഇവ നാലും വെള്ളത്തിലായിരിക്കാനാണ് സാധ്യതയെന്ന് മനസിലാക്കി. കഴിഞ്ഞ ദിവസം രണ്ട് സ്ഥലങ്ങള്‍ കിട്ടി.

ബാക്കി എവിടെയാണ് എന്ന് കണ്ടെത്താനായിരുന്നു ശ്രമം. വെള്ളത്തില്‍ വീണ്ടും തിരച്ചില്‍ നടത്തിയപ്പോള്‍ മൂന്നാമത്തെ സ്ഥലവും കിട്ടി. ഇതില്‍ എവിടെയാണ് ട്രക്ക് എന്നത് ഏറ്റവും വലിയ പ്രശ്‌നമായിരുന്നുവെന്നും മേജര്‍ ഇന്ദ്രപാലന്‍ പറഞ്ഞു.

ഏറ്റവും അടിത്തട്ടിലാണ് മൂന്നാം സ്‌പോട്ട് കിട്ടിയത്. അത് ട്രക്ക് ആകാം എന്നാണ് ശക്തമായ ഊഹം. ട്രക്കില്‍ തടിയുടെ വലിയ ഭാരമുണ്ടായിരുന്നു. നന്നായി കെട്ടിയിട്ടുണ്ടായിരുന്നു ഇവ. ലോറിയില്‍ നിന്ന് ലോഡ് പൂര്‍ണമായും വേര്‍പ്പെട്ടോ ഇല്ലയോ എന്ന കാര്യത്തില്‍ പൂര്‍ണ വ്യക്തത കൈവന്നിട്ടില്ല.

ക്യാബിന്‍ ഡാമേജ് ആയിട്ടില്ലെന്നാണ് വിചാരിച്ചത്. എന്നാല്‍ ഇന്ന് ഉച്ചയ്ക്ക് ശേഷം ചില മരക്കഷണങ്ങള്‍ കിട്ടി. ലോറി വെള്ളത്തില്‍ പോയ ശേഷം കയറ് പൊട്ടി ലോഡ് വേര്‍പ്പെട്ടതാകാം. കുറച്ച് നേരം ലോറി ഒഴുകിയ ശേഷം പിന്നെ അടിത്തട്ടിലേക്ക് പോയി എന്നാണ് കരുതുന്നത്. സിഗ്‌നലും ഊഹങ്ങളും തമ്മില്‍ മാച്ച് ആകുന്നുണ്ടെന്നും അദേഹം വ്യക്തമാക്കി.

രാത്രി ഡ്രോണ്‍ നിരീക്ഷണം നടത്തുന്നുണ്ട്. എന്തെങ്കിലും ചെറിയ സൂചനകള്‍ ലഭിച്ചേക്കാം. അര്‍ജുന്റെ ശരീരം അവിടെ ഉണ്ടെങ്കില്‍, അത് എങ്ങനെ എടുക്കണമെന്നത് അഡ്മിനിസ്‌ട്രേഷന്റെ കൈയിലാണ്. മഴ ശക്തമാണ്.

നേവല്‍ ഡൈവേഴ്‌സിന്റെ ഡിസൈന്‍ഡ് കപ്പാസിറ്റി രണ്ട് നോട്ട്‌സാണ്. ജീവന്‍ രക്ഷിക്കാന്‍ വേണ്ടി മൂന്ന് നോട്ട്‌സ് വരെ ചെയ്യും. ആറോ ഏഴോ നോട്ട്‌സില്‍ ഡൈവ് ചെയ്യുക എന്ന് വെച്ചാല്‍ ആത്മഹത്യപരമായിരിക്കും. എന്നാല്‍ നാവിക സേനയാണ് അക്കാര്യത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ പറയേണ്ടതെന്നും മേജര്‍ ഇന്ദ്രപാലന്‍ പറഞ്ഞു.

അര്‍ജുനെ കൊണ്ടുവരണം. മിഷന്‍ രാത്രിയും തുടരും. ഡൈവേഴ്‌സ് താഴെ പോകുമ്പോള്‍ ഡൈവിങ് പ്ലാന്‍ എങ്ങനെയാണ് എന്ന കാര്യം നോക്കുന്നുണ്ട്. ചിലപ്പോള്‍ അര്‍ജുന്‍ വണ്ടിയുടെ പുറത്തായിരിക്കാം എന്ന സാധ്യതയും ഉണ്ട്. സാധ്യതകളൊക്കെ ഉപയോഗിച്ച് പരിശോധന തുടരുമെന്നും അദേഹം വ്യക്തമാക്കി.

ട്രക്കിന്റെ ക്യാബിന്‍ വേര്‍പ്പെടാന്‍ സാധ്യത ഉണ്ടോ എന്ന കാര്യവും പരിശോധിച്ചു. അങ്ങനെ ആണെങ്കില്‍ അഞ്ചാമതൊരു സ്‌പോട്ട് കിട്ടും. അതിനുള്ള സാധ്യതകളൊക്കെ പരിശോധിച്ചു. അര്‍ജുന്‍ അകത്തുണ്ടായിരുന്നോ അതോ പുറത്തായിരുന്നോ എന്നാതാണ് ഇപ്പോള്‍ വലിയ ചോദ്യ ചിഹ്നം.

ഊഹങ്ങളും സ്‌കാനിങുകളുമടക്കം വെച്ച് അത് പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയാണ്. റോഡില്‍ നിന്ന് അമ്പത് മീറ്ററിലേറെ ദൂരത്താണ് ലോറി കണ്ടെത്തിയ സ്‌പോട്ട് എന്നും മേജര്‍ ജനറല്‍ ഇന്ദ്രപാലന്‍ നമ്പ്യാര്‍ പറഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.