അര നൂറ്റാണ്ട് മുമ്പ് മുങ്ങിയ കപ്പല്‍ വീണ്ടെടുത്ത് ഓസ്‌ട്രേലിയ; കപ്പലിനൊപ്പം അന്ന് കടലെടുത്തത് 21 ജീവനുകൾ

അര നൂറ്റാണ്ട് മുമ്പ് മുങ്ങിയ കപ്പല്‍ വീണ്ടെടുത്ത് ഓസ്‌ട്രേലിയ; കപ്പലിനൊപ്പം അന്ന് കടലെടുത്തത് 21 ജീവനുകൾ

ന്യൂസൗത്ത് വെയിൽസ്: 21 പേരുടെ മരണത്തിനിടയാക്കി കടലിന്റെ ആഴങ്ങളിലമര്‍ന്ന കപ്പല്‍ 55 വര്‍ഷത്തിന് ശേഷം കണ്ടെത്തി ഓസ്‌ട്രേലിയ. ന്യൂ സൗത്ത് വെയ്ല്‍സ് തീരത്ത് നിന്ന് യാത്ര തുടരുന്നതിനിടെ മുങ്ങിയ എം വി നൂൻഗാഹ് എന്ന കപ്പലിന്റെ അവശിഷ്ടങ്ങളാണ് ഏറെ നാള്‍ നീണ്ടു നിന്ന പര്യവേഷണങ്ങള്‍ക്ക് ശേഷം കണ്ടെത്തിയത്. ഏകദേശം 71 മീറ്റര്‍ (233 അടി) നീളമുള്ള ചരക്ക് കപ്പല്‍ ന്യൂ സൗത്ത് വെയില്‍സ് തീരത്ത് നിന്ന് ഉരുക്ക് കയറ്റിക്കൊണ്ടുപോകുമ്പോള്‍ 1969 ആഗസ്റ്റ് 25 ന് കൊടുങ്കാറ്റില്‍ അകപ്പെടുകയായിരുന്നു.

ന്യൂ സൌത്ത് വെയിൽസ് തീരത്തിന് സമീപത്തായി മുങ്ങിപ്പോയ നൂൻഗാഹിന് വേണ്ടി വലിയ രീതിയിലുള്ള തിരച്ചിലാണ് ഓസ്ട്രേലിയ അന്ന് നടത്തിയത്. എന്നാൽ കപ്പലിന്റെ അവശിഷ്ടങ്ങൾ കണ്ടെത്താനായിരുന്നില്ല. 26 ജീവനക്കാരാണ് കപ്പലില്‍ ഉണ്ടായിരുന്നത്. കപ്പലിലുണ്ടായിരുന്ന അഞ്ച് പേർ മാത്രമാണ് അന്ന് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്. മുങ്ങി മരിച്ചവരിൽ ഒരാളുടെ മൃതദഹം മാത്രമാണ് വ്യാപക തിരച്ചിലിൽ കണ്ടെത്തിയത്.

ഓസ്ട്രേലിയൻ സയൻസ് ഏജൻസിയാണ് കടലിന്റ അടിത്തട്ടിൽ നടത്തിയ ഹൈ റെസല്യൂഷൻ വീഡിയോ മാപ്പിംഗിലൂടെ മുങ്ങിപ്പോയ കപ്പലിന്റെ കൃത്യമായ ലൊക്കേഷൻ കണ്ടെത്തിയിരിക്കുന്നത്. 1969 ഓഗസ്റ്റ് 25 ന് അപകട സന്ദേശം അയച്ച് മിനിറ്റുകൾക്കുള്ളിലാണ് കപ്പൽ മുങ്ങിപ്പോയത്. ഓസ്ട്രേലിയൻ നാവിക സേന, രക്ഷാപ്രവർത്തകർ, വിമാനങ്ങൾ, കപ്പലുകൾ അടക്കമുള്ളവ ഉപയോഗിച്ച് നടത്തിയ തെരച്ചിൽ വിഫലമായിരുന്നു. കപ്പലിനൊപ്പം കാണാതായ 21 പേരുടെ വിധിയും ദുരൂഹമായി തുടരുന്നതിനിടെയാണ് അപ്രതീക്ഷിത കണ്ടെത്തൽ.

വർഷങ്ങൾക്ക് മുൻപ് സൌത്ത് വെസ്റ്റ് റോക്കിലെ പ്രദേശവാസികൾ സിഡ്നിയിൽ നിന്ന് 460 കിലോമീറ്റർ അകലെ കപ്പലിന്റെ അവശിഷ്ടം കണ്ടെത്തിയതായി വിശദമാക്കിയിരുന്നു. എന്നാൽ കണ്ടെത്തിയത് നൂൻഗാഹ് തന്നെയാണോ എന്ന് കണ്ടെത്താൻ സാധിച്ചിരുന്നില്ല. മുങ്ങിത്തപ്പുന്നതിനുള്ള സാങ്കേതിക വിദ്യകളുടെ പരിമിതികളെ തുടർന്നായിരുന്നു ഇത്.

എന്നാൽ കഴിഞ്ഞ മാസം കോമൺവെൽത്ത് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് ഓർഗനൈസേഷന്റെ ഉടമസ്ഥതയിലുള്ള കപ്പലാണ് നൂൻഗാഹിന്റെ അവശിഷ്ടം കടലിന്റെ അടിത്തട്ടിൽ കണ്ടെത്തിയത്. വലിയ കേടുപാടുകളിലാത്തെ കടൽത്തറയിൽ ലംബമായിയാണ് നൂൻഗാഹിനെ കണ്ടെത്തിയത്. ജലോപരിതലത്തിൽ നിന്ന് 170 മീറ്റർ താഴ്ചയിലാണ് കപ്പൽ കണ്ടെത്തിയിട്ടുള്ളത്. കാണാതായ കപ്പലുകളെ കണ്ടെത്തുന്ന സിഡ്നി പ്രൊജക്ടിന്റെ ഭാഗമായി നൂൻഗാഹിനെ ഉയർത്താനുള്ള തീരുമാനത്തിലാണ് ഓസ്ട്രേലിയ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.