വയനാട് പാഠമായി: പശ്ചിമഘട്ടത്തിലെ കൈയേറ്റങ്ങള്‍ പൊളിച്ചടുക്കാന്‍ പ്രത്യേക കര്‍മ സേന രൂപീകരിച്ച് കര്‍ണാടക സര്‍ക്കാര്‍

വയനാട് പാഠമായി:  പശ്ചിമഘട്ടത്തിലെ കൈയേറ്റങ്ങള്‍ പൊളിച്ചടുക്കാന്‍ പ്രത്യേക കര്‍മ സേന രൂപീകരിച്ച് കര്‍ണാടക സര്‍ക്കാര്‍

ബംഗളുരു: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ണാടകയിലെ കൈയേറ്റങ്ങള്‍ക്കെതിരെ കടുത്ത നടപടികളുമായി സിദ്ധരാമയ്യ സര്‍ക്കാര്‍. കര്‍ണാടകയിലെ പശ്ചിമഘട്ട പ്രദേശങ്ങളിലുള്ള കൈയേറ്റങ്ങളും അനധികൃത നിര്‍മാണങ്ങളും കണ്ടെത്തി ഒഴിപ്പിക്കാനാണ് തീരുമാനം.

സര്‍ക്കാരിന്റെ കൂട്ടായ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ കൈയേറ്റം ഒഴിപ്പിക്കല്‍ നടപടികള്‍ ആരംഭിച്ചതായി വനം മന്ത്രി ഈശ്വര്‍ ഖാന്‍ഡ്രെ വ്യക്തമാക്കി. പ്രിന്‍സിപ്പല്‍ വനം കണ്‍സര്‍വേറ്ററുടെ നേതൃത്വത്തില്‍ പ്രത്യേക കര്‍മ സേനയ്ക്ക് രൂപം നല്‍കി പരിശോധന ആരംഭിച്ചു.

പശ്ചിമ ഘട്ടത്തിന്റെ ഭാഗമായ ജില്ലകളില്‍ മുഴുവന്‍ പരിശോധന നടത്തും. അശാസ്ത്രീയമായ റോഡ് നിര്‍മാണത്തിനെതിരേ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു. 2015 ന് ശേഷം വന മേഖലയില്‍ നടത്തിയ എല്ലാ കൈയേറ്റങ്ങളും ഒഴിപ്പിക്കാനാണ് നിര്‍ദേശം. കൈയേറ്റക്കാര്‍ക്ക് കര്‍ണാടക വനം നിയമം 64 എ വകുപ്പ് പ്രകാരം നോട്ടീസ് നല്‍കും.

അസിസ്റ്റന്റ് വനം കണ്‍സര്‍വേറ്റര്‍ മുതല്‍ അഡിഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് വനം കണ്‍സര്‍വേറ്റര്‍മാര്‍വരെയുള്ളവര്‍ക്ക് നടപടിയെടുക്കാന്‍ അനുമതി നല്‍കി. കൈയേറ്റവുമായി ബന്ധപ്പെട്ട കോടതികളിലുള്ള കേസുകളില്‍ തീര്‍പ്പുണ്ടാക്കാന്‍ ആവശ്യമായ നടപടിയെടുക്കാനും മന്ത്രി നിര്‍ദേശം നല്‍കി.

വനഭൂമി കൈയേറി നിര്‍മിച്ച റിസോര്‍ട്ടുകളും ഹോംസ്റ്റേകളും പൊളിച്ചു നീക്കും. പശ്ചിമഘട്ടം കൈയേറിയുള്ള വാണിജ്യ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ലെന്നും മന്ത്രി അറിയിച്ചു. വന ഭൂമിയിലൂടെ അശാസ്ത്രീയ രീതിയില്‍ റോഡുകള്‍ നിര്‍മിച്ചതിന് ഉത്തരവാദികളായ ഉദ്യോഗസ്ഥരുടെ പേരില്‍ നടപടിയെടുക്കുമെന്നും ഈശ്വര്‍ ഖാന്‍ഡ്രെ പറഞ്ഞു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.