പ്രതിപക്ഷ പ്രതിഷേധം: വഖഫ് ഭേദഗതി ബില്‍ സംയുക്ത പാര്‍ലമെന്ററി കമ്മിറ്റിക്ക് വിട്ടു

പ്രതിപക്ഷ പ്രതിഷേധം: വഖഫ് ഭേദഗതി ബില്‍ സംയുക്ത പാര്‍ലമെന്ററി കമ്മിറ്റിക്ക് വിട്ടു

ന്യൂഡല്‍ഹി: പ്രതിപക്ഷത്തിന്റെ പ്രതിഷേധവും ആവശ്യവും കണക്കിലെടുത്ത് വഖഫ് ഭേദഗതി ബില്‍ സംയുക്ത പാര്‍ലമെന്ററി കമ്മിറ്റിക്ക് വിട്ടു. ഭരണഘടനാപരമായ നിരവധി പിഴവുകള്‍ ബില്ലിലുണ്ടെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിരുന്നു. ഇതില്‍ വിശദമായ പരിശോധനയ്ക്കായാണ് സംയുക്ത പാര്‍ലമെന്ററി കമ്മിറ്റിക്ക് വിട്ടിരിക്കുന്നത്.

ബില്‍ അവതരിപ്പിച്ച വേളയില്‍ ലോക്‌സഭയില്‍ ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ രൂക്ഷമായ വാക്‌പോര് അരങ്ങേറിയിരുന്നു. ബില്ലിനെ എതിര്‍ക്കുന്ന ഇന്ത്യ സഖ്യ നേതാക്കള്‍ ക്ഷേത്രഭരണത്തില്‍ മുസ്ലീംങ്ങളെ ഉള്‍പ്പെടുത്താറുണ്ടോ എന്ന ചോദ്യവും ഉന്നയിച്ചു.

വഖഫ് ഭേദഗതി ബില്‍ ഭൂമി വില്‍പനക്കുള്ള ബിജെപി അംഗങ്ങളുടെ താല്‍പര്യാര്‍ഥമുള്ള ഒഴികഴിവ് മാത്രമാണെന്ന് അഖിലേഷ് യാദവ് വിമര്‍ശിച്ചു. ബില്‍ മതപരമായ വിഷയത്തിലുള്ള ഇടപെടലാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സി വേണുഗോപാല്‍ ചൂണ്ടിക്കാട്ടി. മുസ്ലീം ഇതര വിഭാഗക്കാരെ വഖഫ് ബോര്‍ഡിലുള്‍പ്പെടുത്തുന്നത് മതത്തിലുള്ള കടന്നു കയറ്റമാണ്.

നാളെ മറ്റ് മതങ്ങളിലും ഇതേ നിലയില്‍ കടന്നു കയറ്റമുണ്ടാകും. ഈ വിഭജന രാഷ്ട്രീയം ജനം അംഗീകരിക്കില്ല. അയോധ്യയിലെ രാമക്ഷേത്രത്തിലും ഗുരുവായൂര്‍ ക്ഷേത്രത്തിലുമെല്ലാം അഹിന്ദുക്കളെ ഭരണ സമിതിയില്‍ അംഗങ്ങളാക്കുമോയെന്നും അദ്ദേഹം ചോദിച്ചു.

ബില്ലിന്റെ പിന്നില്‍ വൃത്തികെട്ട അജണ്ടയാണെന്ന് മുസ്‌ലിം ലീഗ് എംപി ഇ.ടി മുഹമ്മദ് ബഷീര്‍ കുറ്റപ്പെട്ടുത്തി. വഖഫ് കൗണ്‍സിലും വഖഫ് ബോര്‍ഡുകളും അപ്രസക്തമാകുമെന്നും ജില്ലാ കളക്ടര്‍മാര്‍ക്ക് സകല അധികാരങ്ങളും നല്‍കിയിരിക്കുകയാണെന്നും അദേഹം ചൂണ്ടിക്കാട്ടി. ഹിന്ദു-മുസ്ലീം ഐക്യം തകര്‍ക്കാനാണ് ശ്രമമെന്ന് സി.പി.എം നേതാവ് കെ. രാധാകൃഷണന്‍ കുറ്റപ്പെടുത്തി.

വഖഫ് ബോര്‍ഡിന്റെയും വഖഫ് കൗണ്‍സിലിന്റെയും അധികാരങ്ങളെ തകര്‍ക്കുന്നതാണിതെന്ന് എന്‍.കെ പ്രേമചന്ദ്രന്‍ എം.പി ആരോപിച്ചു. ഇത് ഭരണഘടന തത്വങ്ങള്‍ക്ക് വിരുദ്ധമാണ്. ഈ നിയമം ജുഡീഷ്യല്‍ പരിശോധനക്ക് വിധേയമാക്കിയാല്‍ അത് തീര്‍ച്ചയായും റദ്ദാക്കപ്പെടുമെന്ന് മുന്നറിയിപ്പ് നല്‍കുന്നെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ ബില്‍ മുസ്ലീം സഹോദരങ്ങള്‍ക്ക് നീതി നല്‍കുമെന്നും ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ തട്ടിയെടുക്കില്ലെന്നും കേന്ദ്ര മന്ത്രി കിരണ്‍ റിജിജു മറുപടി നല്‍കി. വഖഫ് കൗണ്‍സിലിനെയും ബോര്‍ഡിനെയും ശാക്തീകരിക്കാനാണ് ബില്‍ അവതരിപ്പിക്കുന്നത്. മത സ്ഥാപനങ്ങളുടെ സ്വാതന്ത്ര്യത്തില്‍ കൈകടത്തുന്നില്ല. ബില്‍ ഇതിനകം വിതരണം ചെയ്തതാണെന്നും പ്രതിപക്ഷം തെറ്റിദ്ധാരണ പരത്താന്‍ ശ്രമിക്കുകയാണെന്നും റിജിജു ആരോപിച്ചു.

പലയിടത്തും വഖഫ് ഭൂമി മാഫിയകളുടെ കൈയിലാണ്. കൈയേറ്റത്തിനെതിരെ 194 പരാതികള്‍ കഴിഞ്ഞ വര്‍ഷം മാത്രം ലഭിച്ചു. കഴിഞ്ഞ 10 വര്‍ഷമായി ബില്ലുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടത്തി വരികയാണെന്നും ദുര്‍ബല വിഭാഗങ്ങള്‍ക്ക് പ്രാതിനിധ്യം നല്‍കുമെന്നും മന്ത്രി പറഞ്ഞു.

വഖഫ് ബോര്‍ഡുകളില്‍ രണ്ട് മുസ്ലീം ഇതര വിഭാഗക്കാരെയും രണ്ട് വനിതകളെയും ഉറപ്പാക്കണമെന്ന നിര്‍ദേശമാണ് ബില്ലില്‍ ഏറ്റവും പ്രധാനം. വഖഫ് സ്വത്തുക്കളുടെ കൃത്യമായ നടത്തിപ്പിന് നിയമ ഭേദഗതി അനിവാര്യമാണെന്നും ബില്ലിലെ വ്യവസ്ഥകള്‍ വനിതകളെ സഹായിക്കാനാണെന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.