'അന്ന് നിരവധി പേര്‍ മരിച്ചു, രക്ഷാ പ്രവര്‍ത്തനത്തിന് ഞാനുമുണ്ടായിരുന്നു'; മച്ചു ഡാം തകര്‍ന്ന അനുഭവം വിവരിച്ച് മോഡി

 'അന്ന് നിരവധി പേര്‍ മരിച്ചു, രക്ഷാ പ്രവര്‍ത്തനത്തിന് ഞാനുമുണ്ടായിരുന്നു'; മച്ചു ഡാം തകര്‍ന്ന അനുഭവം വിവരിച്ച് മോഡി

കല്‍പ്പറ്റ: ഗുജറാത്തിലെ മച്ചു ഡാം തകര്‍ന്ന ദുരന്തം പരാമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തെ സംബന്ധിച്ച് മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് അദേഹം 1979 ഓഗസ്റ്റ് 11 ന് നടന്ന ഗുജറാത്തിലെ ഡാം തകര്‍ന്നുണ്ടായ ദുരന്തത്തെ കുറിച്ച് വിവരിച്ചത്.

അന്ന് രാജ്‌കോട്ട് ജില്ലയിലെ മോര്‍ബിയിലാണ് സംഭവം. നിലവില്‍ മോര്‍ബി ഒരു ജില്ലയാണ്. വലിയ ദുരന്തത്തെ താന്‍ മുന്‍പ് അടുത്തറിഞ്ഞിട്ടുണ്ട്. 1979 ല്‍ ഗുജറാത്തിലെ മോര്‍ബിയില്‍ ഡാം തകര്‍ന്ന് നിരവധി പേര്‍ മരിച്ചു. വലിയ മഴയിലാണ് ഡാം തകര്‍ന്നത്. വെള്ളം ജനവാസ മേഖലയിലേക്ക് പാഞ്ഞെത്തി. നിരവധി പേരാണ് അന്ന് മരിച്ചത്. വീടുകള്‍ക്ക് മുകളില്‍ മണ്ണും ചെളിയും അടിഞ്ഞു.

രക്ഷാപ്രവര്‍ത്തകരുടെ കൂട്ടത്തില്‍ അന്ന് താനുമുണ്ട്. അതുകൊണ്ട് തനിക്ക് വയനാട്ടിലെ ജനങ്ങളുടെ പ്രയാസം മനസിലാകും. കുടുംബാംഗങ്ങള്‍ മണ്ണിലായവരുടെ ദുഖം വലുതാണ്. സര്‍ക്കാര്‍ അവരോടൊപ്പമുണ്ട്. കേന്ദ്ര സര്‍ക്കാര്‍ എല്ലാ സഹായവും ചെയ്യുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

ദുരന്ത മുഖത്ത് കേരളം ഒറ്റയ്ക്കല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. കേന്ദ്രത്തിന് സാധ്യമായതെല്ലാം ചെയ്യുമെന്ന് അവലോകന യോഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞിരുന്നു. നാശനഷ്ടങ്ങള്‍ വിശദമായ മെമ്മോറാണ്ടമായി നല്‍കാന്‍ മോഡി സംസ്ഥാനത്തോട് ആവശ്യപ്പെട്ടുണ്ട്.

ദുരന്തബാധിതര്‍ക്കൊപ്പം നില്‍ക്കുകയാണ് ഏറ്റവും പ്രധാനം. അവര്‍ ഒറ്റക്ക് അല്ല. താന്‍ പല ദുരന്തങ്ങളും നേരില്‍ കണ്ടിട്ടുണ്ട്. അതിന്റെ ബുദ്ധിമുട്ടുകള്‍ തനിക്ക് മനസിലാകും. ദുരന്തത്തില്‍ നൂറ് കണക്കിനാളുകള്‍ക്കാണ് എല്ലാം നഷ്ടമായത്. ദുരന്തത്തില്‍ എല്ലാം നഷ്ടമായവരെ സംരക്ഷിക്കുക എന്നത് നമ്മുടെ കടമയാണെന്നും മോഡി പറഞ്ഞു. ഇക്കാര്യത്തില്‍ കേന്ദ്രം ഉദാരമായ സമീപനം സ്വീകരിക്കുമെന്നും പണമില്ലാത്തതിനാല്‍ പുനരധിവാസം മുടങ്ങില്ലന്നും അദേഹം വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.