വീണ്ടും ബലാത്സംഗ കൊല: ഉത്തരാഖണ്ഡില്‍ നഴ്സിനെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച് കൊലപ്പെടുത്തി

വീണ്ടും ബലാത്സംഗ കൊല: ഉത്തരാഖണ്ഡില്‍ നഴ്സിനെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച് കൊലപ്പെടുത്തി

ഡെറാഡൂണ്‍: കൊല്‍ക്കത്തയിലെ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിന് പിന്നാലെ സമാനമായ മറ്റൊരു കൊലപാതകം കൂടി റിപ്പോര്‍ട്ട് ചെയ്തു.

ഉത്തരാഖണ്ഡില്‍ നഴ്സിനെ തട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്ത് കൊന്നു. സംഭവത്തില്‍ 28 കാരനായ പ്രതിയെ രാജസ്ഥാനിലെ ജോധ്പൂരില്‍ നിന്നും പിടികൂടി. ഉത്തര്‍പ്രദേശിലെ ബറേലി ജില്ലയില്‍ നിന്നുള്ള തൊഴിലാളിയാണ് പ്രതി.

ഇക്കഴിഞ്ഞ ദിവസമാണ് ഉത്തരാഖണ്ഡിലെ രുദ്രാപൂരില്‍ നിന്ന് കാണാതായ 33 കാരിയായ നഴ്‌സിനെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. നൈനിറ്റാളിലെ സ്വകാര്യ ആശുപത്രിയിലെ നഴ്സായിരുന്നു മുപ്പത്തിമൂന്നുകാരിയായ യുവതി. ഉധം സിംഗ് നഗറിലെ ബിലാസ്പൂര്‍ കോളനിയിലാണ് ഇവര്‍ താമസിച്ചിരുന്നത്.

കഴിഞ്ഞ ജൂലൈ 30 ന് നഴ്‌സ് വീട്ടില്‍ വന്നിട്ടില്ലെന്ന് കാണിച്ച് സഹോദരന്‍ ജൂലൈ 31 ന് നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്. അന്വേഷണത്തില്‍ ഒരാഴ്ചയ്ക്ക് ശേഷം ഉത്തരാഖണ്ഡിലെ ദിബ്ഡിബയിലെ ആളൊഴിഞ്ഞ പ്ലോട്ടില്‍ നഴ്സിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. കൊല്ലപ്പെടുന്നതിന് മുമ്പ് യുവതി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിരുന്നുവെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സ്ഥിരീകരിച്ചു. തല തകര്‍ത്തതായും റിപ്പോര്‍ട്ടിലുണ്ട്.

നഴ്‌സിന്റെ ബാഗില്‍ നിന്ന് മോഷ്ടിച്ച മൊബൈല്‍ ഫോണ്‍ പിന്തുടര്‍ന്നാണ് പൊലീസ് പ്രതിയെ കണ്ടെത്തിയത്. ആഭരണങ്ങളും കവര്‍ന്നു. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു.

കൊല്‍ക്കത്തയിലെ ആര്‍.ജി കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ രാജ്യവ്യാപക പ്രതിഷേധം നടക്കുന്നതിനിടെയാണ് ഉത്തരാഖണ്ഡില്‍ നിന്നുള്ള ഞെട്ടിക്കുന്ന മറ്റൊരു ബലാത്സംഗ കൊലപാതകം കൂടി പുറത്ത് വരുന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.