കൈ തട്ടി ഉടഞ്ഞത് 3500 വര്‍ഷം പഴക്കമുള്ള വെങ്കല യുഗത്തിലെ ഭരണി; നാലു വയസുകാരന്റെ കുസൃതി ക്ഷമിച്ച് ഇസ്രയേല്‍ മ്യുസിയം

കൈ തട്ടി ഉടഞ്ഞത് 3500 വര്‍ഷം പഴക്കമുള്ള വെങ്കല യുഗത്തിലെ ഭരണി; നാലു വയസുകാരന്റെ കുസൃതി ക്ഷമിച്ച് ഇസ്രയേല്‍ മ്യുസിയം

ടെല്‍ അവീവ്: ഇസ്രയേലിലെ മ്യൂസിയത്തില്‍ നാല് വയസുകാരന്റെ കുസൃതിയില്‍ ഉടഞ്ഞത് 3500 വര്‍ഷം പഴക്കമുള്ള അമൂല്യമായ പുരാവസ്തു. ഹൈഫയിലെ പ്രശസ്തമായ ഹെക്റ്റ് മ്യൂസിയം സന്ദര്‍ശിക്കുന്നതിനിടെയാണ് അവിടെ സൂക്ഷിച്ചിരുന്ന 3,500 വര്‍ഷം പഴക്കമുള്ള മണ്‍പാത്രം കുട്ടി അബദ്ധത്തില്‍ തകര്‍ത്തത്.

35 വര്‍ഷമായി മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിരുന്ന, ബിസി 2,200 നും 1500 നും ഇടയിലുള്ള വെങ്കല യുഗത്തോളം പഴക്കമുള്ള ഭരണിയാണ് നാല് വയസുകാരന്‍ തട്ടിയപ്പോള്‍ ഉടഞ്ഞുവീണത്. കേടുപാടുകള്‍ സംഭവിക്കാത്ത ഭരണി ദാവീദ് രാജാവിനും സോളമന്‍ രാജാവിനും മുമ്പ് നിര്‍മിക്കപ്പെട്ടതായാണ് കരുതുന്നത്.

മ്യൂസിയത്തിന്റെ കവാടത്തിന് സമീപം പ്രത്യേക ഗ്ലാസ് സുരക്ഷയില്ലാതെയാണ് ഭരണി പ്രദര്‍ശിപ്പിച്ചിരുന്നത്. തടസങ്ങളില്ലാതെ പുരവസ്തു പ്രദര്‍ശിപ്പിക്കുന്നതില്‍ പ്രത്യേക ആകര്‍ഷണം ഉണ്ടാകുമെന്ന് കരുതിയാണ് ഭരണി അവിടെ പ്രദര്‍ശിപ്പിച്ചിരുന്നത്.

ഭരണിക്കുള്ളില്‍ എന്താണെന്നറിയാന്‍ തന്റെ മകന്‍ കൗതുകത്തോടെ പിടിച്ച് നോക്കിയപ്പോഴാണ് അതു മറിഞ്ഞു വീണതെന്ന് നാല് വയസുകാരന്റെ പിതാവ് അലക്‌സ് പറഞ്ഞു. പൊട്ടിയ ഭരണിക്ക് സമീപം നില്‍ക്കുന്ന മകനെ കണ്ടപ്പോള്‍ ആദ്യം ഞെട്ടലാണുണ്ടായത്. കുട്ടിയാകട്ടെ പേടിച്ച് വിറച്ച് കരയാന്‍ തുടങ്ങി. പിന്നീട് ഇക്കാര്യം മ്യൂസിയത്തിലെ സുരക്ഷാ ജീവനക്കാരുമായി സംസാരിച്ചു.

സംഭവം വലിയ വാര്‍ത്തയായതിന് പിന്നാലെ പ്രതികരണവുമായി മ്യൂസിയം അധികൃതരും രംഗത്തെത്തി. മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിരുന്ന വസ്തുക്കള്‍ ചിലര്‍ മനപ്പൂര്‍വം തകര്‍ക്കാറുണ്ട്. എന്നാല്‍, നാല് വയസുകാരന്‍ അബദ്ധത്തില്‍ ഭരണി തകര്‍ക്കുകയായിരുന്നു. കുട്ടിയുടെ കുടുംബം സംഭവത്തില്‍ ക്ഷമ ചോദിച്ചിട്ടുണ്ട്. കുട്ടിയുടെ

'കുടുംബാംഗങ്ങളെ ഒരിക്കല്‍ കൂടി മ്യൂസിയത്തിലേക്ക് ക്ഷണിച്ചതായും തകര്‍ന്ന ഭരണി പഴയ രീതിയില്‍ പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയെന്നും മ്യൂസിയത്തിന്റെ പ്രതിനിധി പറഞ്ഞു.

മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കുന്ന പല വസ്തുക്കള്‍ക്കും ഗ്ലാസ് കവചമില്ല. അതെല്ലാം സുരക്ഷിതമായി തന്നെയാണ് സൂക്ഷിച്ചിട്ടുള്ളത്. വെങ്കല യുഗത്തില്‍ വൈനോ ഒലിവ് ഓയിലോ ശേഖരിച്ച വെച്ചിരുന്ന ഭരണിയാണ് തകര്‍ന്നതെന്നും അധികൃതര്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.