മാതാപിതാക്കള്‍ക്കൊപ്പം ബസില്‍ യാത്ര ചെയ്യവേ 12 വയസുകാരന് മരണം

മാതാപിതാക്കള്‍ക്കൊപ്പം ബസില്‍ യാത്ര ചെയ്യവേ 12 വയസുകാരന് മരണം

പത്തനംതിട്ട: മാതാപിതാക്കള്‍ക്കും സഹോദരനുമൊപ്പം ബസില്‍ യാത്ര ചെയ്യവേ 12 വയസുകാരന്‍ പെട്ടന്ന് മരണത്തിന് കീഴടങ്ങിയത് ബസിലുള്ള മുഴുവന്‍ യാത്രക്കാരേയും കണ്ണീരിലാഴ്ത്തി. ഉറ്റവര്‍ നോക്കി നില്‍ക്കെ അവന്‍ നിശബ്ദമായി മരണത്തിലേക്ക് വഴുതി വീണു. കാളകെട്ടി തെക്കേച്ചെരുവില്‍ സന്തോഷ്-സ്മിത ദമ്പതികളുടെ മകന്‍ ആദിത്യനാണ് മരിച്ചത്.

വല്ലപ്പോഴും അനുഭവപ്പെടുന്ന വയറു വേദന അല്ലാതെ ആദിത്യന് പറയത്തക്ക രോഗങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. പല ഡോക്ടര്‍മാരും പരിശോധിക്കുകയും സ്‌കാനിങ് നടത്തുകയും ചെയ്തെങ്കിലും കാര്യമായ രോഗ വിവരങ്ങള്‍ ലഭ്യമായില്ല. ബുധനാഴ്ച രാവിലെ വീണ്ടും അസ്വസ്ഥത അനുഭവപ്പെട്ടപ്പോള്‍ ആദിത്യനെയും സഹോദരന്‍ അദ്വൈതിനെയും കൂട്ടി മാതാപിതാക്കള്‍ കാളകെട്ടിയില്‍ നിന്നു ബസില്‍ കയറി. അഞ്ച് കിലോമീറ്റര്‍ പിന്നിട്ടതോടെ കുട്ടി ഛര്‍ദിച്ചു.

ഉടന്‍ തന്നെ ബസ് ജീവനക്കാര്‍ ഓട്ടോ ഏര്‍പ്പാടാക്കി. മുക്കൂട്ടുതറ അസീസി ആശുപത്രിയില്‍ എത്തിക്കും മുമ്പേ കുരുന്നു ജീവനെ മരണം കവര്‍ന്നു. കോരുത്തോട് സികെഎംഎം സ്‌കൂള്‍ 7ാം ക്ലാസ് വിദ്യാര്‍ഥിയാണ്. ആദിത്യന് എടുത്തു പറയത്തക്ക രോഗങ്ങള്‍ ഇല്ലായിരുന്നെന്നും സ്‌കാനിങ് റിപ്പോര്‍ട്ടിലും നിസ്സാര പ്രശ്നങ്ങള്‍ പോലും കണ്ടിരുന്നില്ലെന്നും മുക്കൂട്ടുതറ ചെറുപുഷ്പം ആശുപത്രിയിലെ ഡോക്ടര്‍ ടി.എല്‍. മാത്യു പറഞ്ഞു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മാത്രമേ മരണകാരണം വ്യക്തമാവൂ. കുട്ടിയുടെ മരണത്തെത്തുടര്‍ന്നു ബോധരഹിതയായ അമ്മ സ്മിതയെ ഇതേ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.