‘ഓർഡർ ഓഫ് വിർജിൻ’ ജീവിതാന്തസിലേക്ക് ആദ്യമായി ഒരു ഇന്ത്യൻ വനിത

‘ഓർഡർ ഓഫ് വിർജിൻ’ ജീവിതാന്തസിലേക്ക് ആദ്യമായി ഒരു ഇന്ത്യൻ വനിത

ഫ്‌ളോറിഡ: വൈദിക, സന്യസ്ത സമർപ്പിതർ ഒട്ടേറെ വെല്ലുവിളികൾ നേരിടുന്ന ഇന്നത്തെ സമൂഹത്തിൽ അമേരിക്കയിൽനിന്ന് ആദ്യമായി ഒരു ഇന്ത്യൻ വനിത ‘ഓർഡർ ഓഫ് വിർജിൻ’ ജീവിതാന്തസിലേക്ക് പ്രവേശിതയാകുന്നു. ജീസസ് യൂത്തിന്റെ സജീവ പങ്കാളിയായ സിമി സാഹു ആണ് ‘ഓർഡർ ഓഫ് വിർജിൻ’ (കോൺസക്രേറ്റഡ് വിർജിൻസ്) എന്ന സമർപ്പിത ജീവിതാന്തസ് സ്വീകരിക്കുന്നത്.

ഫെബ്രുവരി 11 വൈകിട്ട് 5.00 (ET) ന് ഫ്‌ളോറിഡയിലെ പാംബീച്ച് സെന്റ് ഇഗ്‌നേഷ്യസ് ലെയോള കത്തീഡ്രലിലാണ് സമർപ്പണ തിരുക്കർമങ്ങൾ. ബിഷപ്പ് ജെറാൾഡ് ബാർബറീറ്റോയുടെ മുഖ്യകാർമികത്വത്തിൽ ആണ് തിരുക്കർമങ്ങൾ. യു.എസിൽ നിന്ന് ജീസസ് യൂത്തിനുവേണ്ടി സെമിനാരി പരിശീലനം നടത്തുന്നവരുടെ പ്രീസ്റ്റ് ഇൻ ചാർജ് ഫാ. വിനോദ് മഠത്തിപ്പറമ്പിൽ, ഫാ. തോമസ് പുളിക്കൽ, ഫാ. മെൽവിൻ പോൾ എന്നിവർ സഹകാർമികരാകും.

ഇന്ത്യയിലെ ‘ചാർട്ടേഡ് അക്കൗണ്ടന്റി’ന് തുല്യമായ അമേരിക്കയിലെ ‘സർട്ടിഫൈഡ് പബ്ലിക് അക്കൗണ്ടന്റു’കൂടിയാണ് (സി.പി.എ) സിമി. ജീസസ് യൂത്തിന്റെ ഭാഗമായുള്ള സുവിശേഷവത്ക്കരണ ശുശ്രൂഷകൾക്കുവേണ്ടിയാകും തന്റെ സമർപ്പിതജീവിതം മാറ്റിവെയ്ക്കുക എന്ന് സിമി സാഹു പറഞ്ഞു.

‘കോൺസക്രേറ്റഡ് വിർജിൻസ്.’ ഏതെങ്കിലും ഒരു ആവൃതിയിൽ (സന്യാസിനീ സഭയിൽ) അംഗമാകാതെ, ബ്രഹ്‌മചര്യവ്രതം സ്വീകരിച്ചും പൊതുസമൂഹത്തിൽ സാധാരണ ജീവിതം നയിച്ചും സഭയുടെ സുവിശേഷവത്ക്കരണ ശുശ്രൂഷയിൽ വ്യാപരിക്കുന്നവരാണിവർ. വ്രതവാഗ്ദാനം നടത്തുന്നതിന് പകരം ഒരു രൂപതാധ്യക്ഷനു മുന്നിൽ നൽകുന്ന സമർപ്പണ വാഗ്ദാനത്തിലൂടെയാണ് പ്രസ്തുത ജീവിതാന്തസിലേക്ക് ഇവർ പ്രവേശിതരാകുന്നത്.

ഒറീസ സ്വദേശി മേജർ റാസ്‌ഗോവിന്ദ് സാഹുവിന്റെയും നഴ്‌സായ കോട്ടയം പ്രവിത്താനം മീനാ സാഹുവിന്റെയും മകളാണ് സിമി സാഹു. കത്തോലിക്കാ വിശ്വാസിയായ മീനയുടെ ജീവിതം ഹൈന്ദവ വിശ്വാസിയായിരുന്ന റാസ്‌ഗോവിന്ദിനെയും കത്തോലിക്കാ വിശ്വാസത്തിലേക്ക് നയിച്ചു. ആറാം വയസ്സിലായിരുന്നു സിമിയുടെ മാമ്മോദീസ സ്വീകരണം. 14-ാം വയസിൽ കുടുംബസമേതം അമേരിക്കയിലെത്തി. കൗമാരപ്രായക്കാർക്കായി ന്യൂജേഴ്‌സിയിൽ വെച്ച് ജീസസ് യൂത്ത് സംഘടിപ്പിച്ച ധ്യാനമാണ് സിമി സാഹുവിന്റെ ജീവിതത്തിൽ വഴിത്തിരിവായത്.

‘ക്രിസ്തുവിനെ വ്യക്തിപരമായി അടുത്തറിയാൻ സഹായിച്ചത് ആ ധ്യാനമാണ്. അവിടെവെച്ച്, കുരിശുരൂപത്തിലേക്ക് നോക്കുമ്പോൾ വാക്കുകൾകൊണ്ട് വിവരിക്കാനാകാത്ത ഒരു അനുഭവത്തിലേക്ക് ഞാൻ നയിക്കപ്പെട്ടു. നിറകണ്ണുകളോടെ ക്രിസ്തു എന്നെ ഉറ്റുനോക്കുന്നു, അവിടുന്നിൽനിന്ന് അഗാധമായ സ്‌നേഹം എന്നിലേക്ക് ഒഴുകുന്നത് ഞാൻ തിരിച്ചറിഞ്ഞു. ക്രിസ്തു ഒരു ശക്തിയോ തേജസോ ആയിരിക്കുമെന്നാണ് വിചാരിച്ചിരുന്നത്. എന്നാൽ, അവിടുന്ന് വ്യക്തിയാണെന്നും അവിടുന്ന് ഇത്രയും നാൾ എനിക്കായി കാത്തിരിക്കുകയായിരുന്നുവെന്നും ഞാൻ തിരിച്ചറിഞ്ഞു. എന്റെ ഉള്ളിൽ മാറ്റങ്ങൾ സംഭവിച്ചു, എന്റെ ജീവിതത്തിന്റെയും ലോകം മുഴുവന്റെയും അതിനാഥനായ ക്രിസ്തുവിനെ തിരിച്ചറിഞ്ഞ നിമിഷങ്ങളായിരുന്നു അത്,’ സിമി സാഹു സൺഡേ ശാലോമിനോട് പറഞ്ഞു.

ലോകത്തിൽ ക്രിസ്തുവിന്റെ പ്രത്യക്ഷമായ അടയാളങ്ങൾ നമുക്കുവേണം, സന്യാസസഭയിൽ അംഗമായ കന്യാസ്ത്രീമാരെപ്പോലെ. അതുപോലെ, സാധാരണ ജീവിതത്തിലൂടെ സമൂഹത്തിൽ പുളിമാവായി വർത്തിക്കേണ്ടവരും ഉണ്ടാവണം, ആ ദൗത്യമാണ് ‘കോൺസക്രേറ്റഡ് വിർജിൻസി’ന് നിറവേറ്റേണ്ടത്,’ എന്നും സിമി സാഹു കൂട്ടിച്ചേർത്തു.

ചിക്കാഗോയിലെ പ്രമുഖമായ അക്കൗണ്ടിംഗ് സ്ഥാപനത്തിലെ ജോലി ഉപേക്ഷിച്ചാണ് 2016ൽ ഫ്‌ളോറിഡ സെന്റ് വിൻസെന്റ് ഡീ പോൾ സെമിനാരിയിൽനിന്ന് ദൈവശാസ്ത്രത്തിൽ സിമി മാസ്റ്റേഴ്‌സിന് നേടിയത്. ജോലി ഉപേക്ഷിക്കാനുള്ള കാരണം ചോദിക്കുമ്പോൾ സിമി നൽകുന്ന ഉത്തരം തികച്ചും അത്ഭുതം നിറഞ്ഞതാണ്. ‘വമ്പൻ കമ്പനികളിൽ ജോലി ചെയ്തില്ലെങ്കിൽ അവിടെ എനിക്ക് പകരമായി ആയിരക്കണക്കിന് ആളുകളെ കിട്ടും, എന്നാൽ സ്വർഗസ്ഥനായ പിതാവിനുവേണ്ടി താൻ ചെയ്യേണ്ട ജോലിക്ക് പകരക്കാരുണ്ടാവില്ല.’

ശാലോം അമേരിക്ക മലയാളം ചാനലിൽ തത്സമയ സംപ്രേഷണം ഉണ്ടാകും. കൂടാതെ, ശാലോം മീഡിയയുടെ വെബ് സൈറ്റ് (live.shalommedia.org), ജീസസ് യൂത്തിന്റെ യൂ ട്യൂബ് ചാനൽ (youtube.com/user/thejesusyouth) എന്നിവയിലൂടെയും തത്സമയം കാണാൻ സൗകര്യമുണ്ടാകും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.