ഓസ്ട്രേലിയയിലെത്തുന്ന പാലസ്തീനികളെ പിന്തുണയ്ക്കാന്‍ അഞ്ച് മില്യണ്‍ ഡോളര്‍ നീക്കിവച്ച് ഫെഡറല്‍ സര്‍ക്കാര്‍; വിമര്‍ശനവുമായി പ്രതിപക്ഷ മന്ത്രി

ഓസ്ട്രേലിയയിലെത്തുന്ന പാലസ്തീനികളെ പിന്തുണയ്ക്കാന്‍ അഞ്ച് മില്യണ്‍ ഡോളര്‍ നീക്കിവച്ച് ഫെഡറല്‍ സര്‍ക്കാര്‍; വിമര്‍ശനവുമായി പ്രതിപക്ഷ മന്ത്രി

കാന്‍ബറ: യുദ്ധത്തെതുടര്‍ന്ന് പാലസ്തീനില്‍ നിന്ന് ഓസ്ട്രേലിയയിലെത്തുന്നവരെ പിന്തുണയ്ക്കാന്‍ ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ വന്‍ തുക നീക്കിവയ്ക്കുന്നതിനെതിരേ കടുത്ത വിമര്‍ശനവുമായി പ്രതിപക്ഷ മന്ത്രി. ഷാഡോ ഹോം അഫയേഴ്സ് മന്ത്രി ജെയിംസ് പാറ്റേഴ്സണാണ് അല്‍ബനീസി സര്‍ക്കാരിനെ വിമര്‍ശിച്ച് രംഗത്തുവന്നതെന്ന് ഓസ്‌ട്രേലിയന്‍ മാധ്യമമായ ഹെറാള്‍ഡ് സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഓസ്ട്രേലിയയിലെത്തുന്ന പാലസ്തീന്‍ സമൂഹത്തെ പിന്തുണയ്ക്കുന്നതിനായി അഞ്ച് മില്യണ്‍ ഓസ്‌ട്രേലിയന്‍ ഡോളറാണ് കേന്ദ്രസര്‍ക്കാര്‍ നീക്കിവച്ചിരിക്കുന്നത്. നികുതിദായകരുടെ പണമാണ് ഇത്തരത്തില്‍ പാലസ്തീനികളുടെ മാത്രം പുനരധിവാസത്തിനായി വിനിയോഗിക്കുന്നതെന്ന് പ്രതിപക്ഷ മന്ത്രി കുറ്റപ്പെടുത്തുന്നു.

ഹമാസ് ഇസ്രയേലിനെ ആക്രമിച്ച ഒക്ടോബര്‍ ഏഴ് മുതല്‍ ഈ വര്‍ഷം ഓഗസ്റ്റ് 12 വരെ പാലസ്തീന്‍ പ്രദേശങ്ങളില്‍ നിന്നുള്ള 2,922 ആളുകള്‍ക്കാണ് ഓസ്ട്രേലിയ വിസ അനുവദിച്ചത്. 7,111 അപേക്ഷകള്‍ നിരസിക്കുകയും ചെയ്തു.

ഈ വിസ അനുവദിച്ച 1,300 പാലസ്തീനികള്‍ക്കാണ് ഇതുവരെ ഓസ്ട്രേലിയയില്‍ എത്താന്‍ കഴിഞ്ഞത്. അതേസമയം കൃത്യമായ സുരക്ഷാ പരിശോധനയില്ലാതെ വിസ അനുവദിക്കുന്നതിനെതിരേ പ്രതിപക്ഷമായ ലിബറല്‍ പാര്‍ട്ടി അംഗങ്ങള്‍ പ്രതിഷേധമുയര്‍ത്തുകയും ചെയ്തു. രാജ്യത്തെ ജൂത സമൂഹവും തങ്ങള്‍ക്കു നേരെയുണ്ടായേക്കാവുന്ന സുരക്ഷാ ഭീഷണികളെക്കുറിച്ച് ആശങ്കാകുലരാണ്. ഇതെല്ലാം അവഗണിച്ചാണ് ഫെഡറല്‍ സര്‍ക്കാര്‍ നികുതി ദായകരുടെ പണത്തില്‍ നിന്ന് അഞ്ച് മില്യണ്‍ ഡോളര്‍ പാലസ്തീന്‍ പൗരന്മാര്‍ക്കായി നീക്കിവയ്ക്കുന്നത്.

ഗാസയില്‍ നിന്നുള്ള വ്യക്തികളുടെ വിസ അവലോകനം ചെയ്യുന്നതില്‍ സര്‍ക്കാരിന് ജാഗ്രതക്കുറവുണ്ടായെന്നു വിമര്‍ശിച്ച ജെയിംസ് പാറ്റേഴ്സണ്‍ രാജ്യത്ത് ഇതിനകം എത്തിയ 1,300 പാലസ്തീന്‍ പൗരന്മാരെ വിലയിരുത്താന്‍ പദ്ധതിയുണ്ടോ എന്നും ചോദിച്ചു.

ഒരു വിഭാഗത്തെ മാത്രം സര്‍ക്കാര്‍ ഇത്തരത്തില്‍ സാമ്പത്തിക സഹായം നല്‍കി പിന്തുണയ്ക്കുന്നതിനെയും വിമര്‍ശകര്‍ ചോദ്യം ചെയ്യുന്നു. ജൂത വിഭാഗം ഉള്‍പ്പെടെ മറ്റ് മത വിഭാഗങ്ങള്‍ സാമ്പത്തിക പിന്തുണയില്ലാതെ ജീവിതമാര്‍ഗം തേടുമ്പോഴാണ് സര്‍ക്കാരിന്റെ ഈ നീക്കം വിമര്‍ശനവിധേയമാകുന്നത്.

ഓസ്ട്രേലിയന്‍ സമൂഹവുമായി പാലസ്തീനികളെ സമന്വയിപ്പിക്കുന്നതിനു പകരം പാലസ്തീന്റെ തനതായ സാംസ്‌കാരിക സ്വത്വം സംരക്ഷിക്കുമെന്ന് വാദിക്കുന്ന സംഘടനകള്‍ക്കും ഫണ്ട് അനുവദിച്ചതില്‍ ആശങ്ക ഉയര്‍ത്തുന്നവരുണ്ട്. വിഭിന്ന സമൂഹങ്ങളെ ഏകീകരിക്കുന്നതിന് പകരം ഓസ്ട്രേലിയയ്ക്കുള്ളില്‍ ഭിന്നതകള്‍ രൂക്ഷമാക്കുകയും ഒറ്റപ്പെട്ട കമ്മ്യൂണിറ്റികള്‍ സൃഷ്ടിക്കുകയും ചെയ്യുമെന്ന് വിമര്‍ശകര്‍ അഭിപ്രായപ്പെടുന്നു.

സര്‍ക്കാരിന്റെ ഈ നടപടികള്‍ വംശീയവും വംശീയവുമായ സംഘര്‍ഷങ്ങള്‍ ലഘൂകരിക്കുന്നതിനുപകരം ശാശ്വതമാക്കുമെന്ന ആശങ്കയും വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.