യാത്രക്കാരന്റെ ഭക്ഷണത്തില്‍ ജീവനുള്ള എലി; അടിയന്തര ലാന്‍ഡിംഗ് നടത്തി സ്‌കാന്‍ഡിനേവിയന്‍ എയര്‍ലൈന്‍സ്

യാത്രക്കാരന്റെ ഭക്ഷണത്തില്‍ ജീവനുള്ള എലി; അടിയന്തര ലാന്‍ഡിംഗ് നടത്തി സ്‌കാന്‍ഡിനേവിയന്‍ എയര്‍ലൈന്‍സ്

കോപ്പന്‍ഹേഗന്‍: യാത്രക്കാരന്റെ ഭക്ഷണത്തില്‍ നിന്ന് എലി ചാടിയതിനെ തുടര്‍ന്ന് സ്‌കാന്‍ഡിനേവിയന്‍ എയര്‍ലൈന്‍സ് വിമാനം അടിയന്തര ലാന്‍ഡിംഗ് നടത്തി. നോര്‍വേയുടെ തലസ്ഥാനമായ ഓസ്ലോയില്‍ നിന്നും സ്‌പെയ്‌നിലേക്കുള്ള യാത്രാ മധ്യേയായിരുന്നു സംഭവം. ഇതേതുടര്‍ന്ന് വിമാനം കോപ്പന്‍ഹേഗനിലേക്ക് വഴിതിരിച്ചുവിട്ടതായി ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തു.

ഭക്ഷണ പാത്രത്തില്‍ നിന്ന് ജീവനുള്ള എലിയിറങ്ങി ക്യാബിനിലേക്ക് ഓടിയതാണ് യാത്രക്കാര്‍ക്ക് വലിയ രീതിയിലുള്ള ബുദ്ധിമുട്ടുണ്ടാകാന്‍ കാരണമായത്. ജാര്‍ലെ ബോറെസ്റ്റാഡ് എന്ന യാത്രക്കാരന് ലഭിച്ച ഭക്ഷണത്തിനുള്ളിലായിരുന്നു എലിയെ ജീവനോടെ കണ്ടെത്തിയത്. ഭക്ഷണ പൊതിയില്‍ നിന്ന് പുറത്തിറങ്ങിയ എലി അടുത്ത സീറ്റിലിരുന്ന യാത്രക്കാരിയുടെ ശരീരത്തിലേക്ക് ചാടിയ ശേഷം ക്യാബിനിലെ തറയിലൂടെ ഓടിയെന്നാണ് യാത്രക്കാര്‍ പറയുന്നത്.

വിമാനത്തിന്റെ ഇലക്ട്രിക്കല്‍ വയറിങ്ങുകളടക്കം എലി കേടുപാടുകള്‍ വരുത്താന്‍ സാധ്യതയുള്ളതിനാലാണ് അടിയന്തര ലാന്‍ഡിങ്ങിലേക്ക് നീങ്ങിയതെന്നും കമ്പനി വ്യക്തമാക്കി. ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം യാത്ര പുനഃരാരംഭിക്കാന്‍ കഴിഞ്ഞുവെന്നും കമ്പനി അറിയിച്ചു.

വിമാനത്തിലെ യാത്രക്കാര്‍ക്കായി ഭക്ഷണം തയ്യാറാക്കിയ അടുക്കളയില്‍ നിന്നോ ഭക്ഷണം വിമാനത്തിലേക്ക് എത്തിക്കുന്നതിനിടയിലോ ആകാം എലി പാക്കറ്റിനുള്ളില്‍ കയറിക്കൂടിയതെന്നാണ് നിഗമനം.

കഴിഞ്ഞ ദിവസം സമാന രീതിയില്‍ രണ്ട് അണ്ണാന്‍ ട്രെയിനില്‍ കയറിയതിനെത്തുടര്‍ന്ന് തെക്കന്‍ ഇംഗ്ലണ്ടിലെ ട്രെയിന്‍ പ്രവര്‍ത്തനങ്ങള്‍ യാത്രാ മധ്യേ നിര്‍ത്തിവച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.