എറണാകുളം ജില്ലയില്‍ ഒരുകൈ നോക്കാന്‍ ട്വന്റി 20; കരുതലോടെ ഇടത്, വലത് മുന്നണികള്‍

 എറണാകുളം ജില്ലയില്‍ ഒരുകൈ നോക്കാന്‍ ട്വന്റി 20;  കരുതലോടെ ഇടത്, വലത് മുന്നണികള്‍

കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ എറണാകുളം ജില്ലയിലെ കിഴക്കമ്പലം പഞ്ചായത്തില്‍ ഭരണം നില നിര്‍ത്തിയതിന് പുറമേ ഐക്കരനാട്, കുന്നത്തുനാട്, മഴുവന്നൂര്‍, പഞ്ചായത്തുകള്‍ പിടിച്ചെടുക്കുകയും വെങ്ങോലയില്‍ പ്രബല സാന്നിദ്ധ്യമായി മാറുകയും ചെയ്തിരുന്നു ട്വന്റി 20. ഇതില്‍ ഐക്കരനാട് പഞ്ചായത്തില്‍ മുഴുവന്‍ സീറ്റും അവര്‍ തൂത്തുവാരി. ഇവിടെ പ്രതിപക്ഷമില്ല. എറണാകുളം ജില്ലാ പഞ്ചായത്ത് കോലഞ്ചേരി ഡിവിഷനും ട്വന്റി 20 പിടിച്ചെടുത്തു. 

 കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ എറണാകുളം ജില്ലയില്‍ ഒരു കൈ നോക്കാനൊരുങ്ങുകയാണ് ട്വന്റി 20. വിവിധ മേഖലകളില്‍ വ്യക്തിപ്രഭാവം തെളിയിച്ചവരെ സ്ഥാനാര്‍ത്ഥിയാക്കാനാണ് തീരുമാനം.

മുന്‍ ജഡ്ജിമാര്‍, വിരമിച്ച സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍, അധ്യാപകര്‍, വ്യവസായികള്‍ തുടങ്ങി ജനമധ്യത്തില്‍ മികച്ചവരെയാണ് സ്ഥാനാര്‍ത്ഥിയാക്കാന്‍ ഉദ്ദേശിക്കുന്നത്. രണ്ടാഴ്ചയ്ക്കുള്ളില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം നടത്തിയേക്കും.മെമ്പര്‍ഷിപ്പ് ക്യാമ്പയിനിലെ പ്രതികരണവും വിജയ സാധ്യതയും അടിസ്ഥാനമാക്കിയാണ് അന്തിമ തീരുമാനം.

ഒരു മുന്നണിയുമായും ചേര്‍ന്ന് മത്സരിക്കില്ലെന്നും താന്‍ സ്ഥാനാര്‍ത്ഥി ആയിരിക്കില്ലെന്നും ട്വന്റി 20 കോര്‍ഡിനേറ്ററും വ്യവസായിയുമായ സാബു ജേക്കബ് പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ പിന്തുണ തേടി എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും എത്തിയരുന്നതായും എന്നാല്‍ ഒരു മുന്നണിയുമായും കൈകോര്‍ത്ത് പ്രവര്‍ത്തിക്കാന്‍ താല്‍പ്പര്യമില്ലെന്ന് അറിയിച്ചതായും അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രീയ പാര്‍ട്ടികളോട് എതിര്‍പ്പുള്ളവരാണ് ട്വന്റി 20 യ്ക്ക് ഒപ്പം നില്‍ക്കുന്നത്. ഈ സാഹചര്യത്തില്‍ എങ്ങിനെ ഇവരുമായി സഖ്യം ചേരുമെന്നാണ് പാര്‍ട്ടിയുടെ നിലപാട്.

കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ എറണാകുളം ജില്ലയിലെ കിഴക്കമ്പലം പഞ്ചായത്തില്‍ ഭരണം നില നിര്‍ത്തിയതിന് പുറമേ ഐക്കരനാട്, കുന്നത്തുനാട്, മഴുവന്നൂര്‍, പഞ്ചായത്തുകള്‍ പിടിച്ചെടുക്കുകയും വെങ്ങോലയില്‍ പ്രബല സാന്നിദ്ധ്യമായി മാറുകയും ചെയ്തിരുന്നു ട്വന്റി 20. ഇതില്‍ ഐക്കരനാട് പഞ്ചായത്തില്‍ മുഴുവന്‍ സീറ്റും അവര്‍ തൂത്തുവാരി. ഇവിടെ പ്രതിപക്ഷമില്ല. എറണാകുളം ജില്ലാ പഞ്ചായത്ത് കോലഞ്ചേരി ഡിവിഷനും ട്വന്റി 20 പിടിച്ചെടുത്തു.

എല്‍ഡിഎഫും യുഡിഎഫും സംയുക്തമായി പലയിടങ്ങളിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയ സാഹചര്യത്തിലാണ് ട്വന്റി 20 യുടെ ഈ മുന്നേറ്റം എന്നതാണ് അവരുടെ വിജയത്തെ ശ്രദ്ധേയമാക്കുന്നത്. ഇതിന് പിന്നാലെ നടന്ന മെമ്പര്‍ഷിപ്പ് ക്യാമ്പയിനില്‍ വന്‍ മുന്നേറ്റം കാഴ്ച വയ്ക്കാനായതും സംഘടനയ്ക്ക് ആത്മ വിശ്വാസം നല്‍കുന്നു.

ചാരിറ്റബിള്‍ സൊസൈറ്റി ആയി പ്രവര്‍ത്തനം തുടങ്ങിയ ട്വന്റി 20 പിന്നീട് രാഷ്ട്രീയ പാര്‍ട്ടിയായി രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. എറണാകുളം ജില്ലയില്‍ 14 നിയമസഭാ സീറ്റുകളാണ് ഉള്ളത്. ഇപ്പോള്‍ ജില്ലയില്‍ നടന്നു വരുന്ന സര്‍വ്വേയുടെ അടിസ്ഥാനത്തില്‍ വിജയ സാധ്യത കാണുന്ന മണ്ഡലങ്ങളിലെല്ലാം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തും.

നിലവില്‍ യുഡിഎഫിന് ഒമ്പതും എല്‍ഡിഎഫിന് അഞ്ചും സീറ്റുകളാണ് എറണാകുളം ജില്ലയിലുള്ളത്. കൊച്ചി, എറണാകുളം, വൈപ്പിന്‍, പറവൂര്‍, കളമശ്ശേരി, ആലുവ, അങ്കമാലി, പെരുമ്പാവൂര്‍, കോതമംഗലം, മൂവാറ്റുപുഴ, പിറവം, കുന്നത്തുനാട്, തൃപ്പൂണിത്തുറ, തൃക്കാക്കര എന്നിവയാണ് ജില്ലയിലെ നിയമസഭാ മണ്ഡലങ്ങള്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.