നേപ്പാളിൽ കനത്ത മഴ, പ്രളയം ; മരണം 112 ആയി; 54 വർഷത്തിനിടെ ഉണ്ടായ ഏറ്റവും വലിയ മഴയെന്ന് കാലാവസ്ഥാ വകുപ്പ്

നേപ്പാളിൽ കനത്ത മഴ, പ്രളയം ; മരണം 112 ആയി; 54 വർഷത്തിനിടെ ഉണ്ടായ ഏറ്റവും വലിയ മഴയെന്ന് കാലാവസ്ഥാ വകുപ്പ്

കാഠ്മണ്ഡു: നേപ്പാളിൽ കനത്ത മഴയെ തുടർന്നുണ്ടായ പ്രളയത്തിലും മണ്ണിടിച്ചിലിലും കഴിഞ്ഞ 24 മണിക്കൂറിനിടെ 112 പേർ മരിച്ചതായി റിപ്പോർട്ട്. നൂറോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. 68 പേരെ കാണാതായി. രാജ്യത്തിന്റെ പല ഭാഗങ്ങളും വെള്ളിയാഴ്ച മുതൽ ഒറ്റപ്പെട്ട നിലയിലാണ്.

കഴിഞ്ഞ 54 വർഷത്തിനിടെ ഇതാദ്യമായാണ് ഇത്രയും ശക്തമായ മഴ പെയ്യുന്നത്. മൂവായിരത്തേളം സുരക്ഷാ സേനാംഗങ്ങളെ ദുരിത നിവാരണ പ്രവർത്തനങ്ങൾക്കായി നിയോഗിച്ചിട്ടുണ്ട്.

രാജ്യ തലസ്ഥാനമായ കാഠ്മണ്ഡുവിന് സമീപത്തെ നദികൾ കരകവിഞ്ഞ് ഒഴുകുകയാണ്. സമീപത്തെ വീടുകൾ തകർന്നു. പ്രധാന നദിയായ ബാഗ്മതി, അപകടകരമായ ജലനിരപ്പിലാണ് ഒഴുകിക്കൊണ്ടിരിക്കുന്നത്. പ്രളയത്തിന്റെ ഭീകരത വ്യക്തമാക്കുന്ന ചിത്രങ്ങളും വീഡിയോകളും ഇതിനകം സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

നേപ്പാളിൽ മൺസൂൺ സാധാരണയായി ജൂൺ 13-ന് ആരംഭിച്ച് സെപ്റ്റംബർ അവസാനത്തോടെ അവസാനിക്കും. എന്നാൽ ഇത്തവണ ഒക്ടോബർ അവസാനം വരെ മൺസൂൺ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. സാധാരണയായി രാജ്യത്ത് ശരാശരി 1,472 മില്ലിമീറ്റർ മഴയാണ് ലഭിക്കുന്നത്. എന്നാൽ കഴിഞ്ഞ വെള്ളിയാഴ്ച വരെ 1,586.3 മില്ലിമീറ്റർ മഴയാണ് ലഭിച്ചതെന്ന് അധികൃതർ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.