'ജനപ്രതിനിധികള്‍ മുനമ്പത്തെ ജനങ്ങളെ ചതിച്ചു'; ജനകീയ കോടതിയില്‍ ചോദ്യം ചെയ്യപ്പെടുമെന്ന് ഷെവലിയര്‍ അഡ്വ. വി.സി സെബാസ്റ്റ്യന്‍

'ജനപ്രതിനിധികള്‍ മുനമ്പത്തെ ജനങ്ങളെ ചതിച്ചു'; ജനകീയ കോടതിയില്‍ ചോദ്യം ചെയ്യപ്പെടുമെന്ന് ഷെവലിയര്‍ അഡ്വ. വി.സി സെബാസ്റ്റ്യന്‍

കൊച്ചി: ജനജീവിതത്തിന് വെല്ലുവിളിയുയര്‍ത്തുന്ന വഖഫ് നിയമഭേദഗതിക്കെതിരെ സംസ്ഥാന ഭരണകൂടവും എംഎല്‍എമാരും നിയമസഭയില്‍ പ്രമേയം പാസാക്കിയത് നിര്‍ഭാഗ്യകരമെന്ന് കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ. വി.സി സെബാസ്റ്റ്യന്‍.

ജനങ്ങള്‍ തിരഞ്ഞെടുത്ത ജനപ്രതിനിധികളുടെ ചതിയും വഞ്ചനയും തിരിച്ചറിഞ്ഞ് ഇക്കാര്യം ജനകീയ കോടതിയില്‍ ചോദ്യം ചെയ്യണമെന്നും അദേഹം പറഞ്ഞു.
ഭരണഘടന ഉറപ്പാക്കി ഉദ്ഘോഷിക്കുന്ന ദേശീയതയേയും മതേതരത്വത്തേയും നിഷ്പ്രഭമാക്കി ഇന്ത്യയെ മുഴുവന്‍ തീറെഴുതിയെടുക്കാന്‍ ഉതകുന്നതും ജീവിതത്തിന് വെല്ലുവിളി ഉയര്‍ത്തി ജനങ്ങളുടെ കിടപ്പാടം പോലും നഷ്ടപ്പെടുന്ന അപാകതകളേറെയും ഉള്ള വഖഫ് നിയമത്തിലെ നീതിനിഷേധ ജനദ്രോഹ വകുപ്പുകള്‍ ഭേദഗതി ചെയ്യാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ സദുദ്ദേശപരമായ നീക്കം സ്വാഗതാര്‍ഹമാണ്.

കോണ്‍ഗ്രസ് ഭരണത്തില്‍ അടിച്ചേല്‍പ്പിച്ച വഖഫ് നിയമത്തിന് പിന്തുണ നല്‍കുന്ന കമ്യൂണിസ്റ്റ് ഇടതുപക്ഷ രാഷ്ട്രീയം ഏറെ വിചിത്രവും രാഷ്ട്രീയ അന്ധതയും കാപഠ്യവുമാണ്. സ്വന്തം കിടപ്പാടം പോലും നഷ്ടപ്പെടുന്ന മുനമ്പത്തെ ജനങ്ങളുടെ കണ്ണീരിന് സര്‍ക്കാര്‍ പുല്ലുവില കല്‍പിച്ചത് നിര്‍ഭാഗ്യകരമാണ്. പകലന്തിയോളം മതേതരത്വവും മതനിരപേക്ഷതയും പ്രസംഗിക്കുന്നവര്‍ മതമൗലികവാദത്തിന്റെയും അവരുടെ വോട്ടുബാങ്കിന്റെയും അടിമത്വത്തിലേയ്ക്ക് വീഴുന്നുവെന്നതിന്റെ ഉദാഹരണമാണ് കേരളത്തിലെ നിയമസഭാ സാമാജികരുടെ വഖഫ് പ്രമേയ നടപടിയെന്ന് അദേഹം ചൂണ്ടിക്കാട്ടി.

സംസ്ഥാനത്ത് അധികാരത്തിലിരിക്കുന്ന ഇടത് വലതു മുന്നണികളിലെ ജനപ്രതിനിധികളുടെ യഥാര്‍ത്ഥാ മുഖം തിരിച്ചറിയാന്‍ ജനദ്രോഹ വഖഫ് നിയമത്തിന്റെ ഭേദഗതിക്കെതിരെയുള്ള അവരുടെ നിലപാട് കേരള സമൂഹത്തിന് അവസരം തന്നു. അധികാരത്തിന്റെ രാഷ്ട്രീയ അടിമത്വത്തില്‍ ജനങ്ങളെയും അവരുടെ ജീവിത സാഹചര്യങ്ങളെയും കുരുതികൊടുക്കുന്നവരായി സംസ്ഥാനത്തെ ജനപ്രതിനിധികള്‍ അധപതിക്കരുത്.

വഖഫ് നിമയഭേദഗതി ബില്ലിനെതിരെയുള്ള പ്രമേയത്തില്‍ നിന്ന് മനസാക്ഷിയുള്ള എംഎല്‍എമാര്‍ പിന്മാറി നിലപാട് തിരുത്തി പൊതുസമൂഹത്തില്‍ അക്കാര്യം വ്യക്തമാക്കണം. പ്രമേയത്തിന്മേല്‍ തുടര്‍ നടപടികള്‍ക്ക് ശ്രമിക്കാതെ സംസ്ഥാന സര്‍ക്കാര്‍ പുനപരിശോധന നടത്തണമെന്നും വി.സി സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.