36 വര്‍ഷത്തിന് ശേഷം ആദ്യം; ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യന്‍ മണ്ണില്‍ വെന്നിക്കൊടി പാറിച്ച് ന്യൂസിലന്‍ഡ്

36 വര്‍ഷത്തിന് ശേഷം ആദ്യം; ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യന്‍ മണ്ണില്‍ വെന്നിക്കൊടി പാറിച്ച് ന്യൂസിലന്‍ഡ്

ബംഗളൂരു: മുപ്പത്തിയാറ് വര്‍ഷത്തിന് ശേഷം ആദ്യമായി ഇന്ത്യന്‍ മണ്ണില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ വെന്നിക്കൊടി പാറിച്ച് ന്യൂസിലന്‍ഡ്. ഇന്ത്യ ഉയര്‍ത്തിയ 107 റണ്‍സ് എന്ന ചെറിയ ലക്ഷ്യം രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിയാണ് ന്യൂസിലന്‍ഡ് മറികടന്നത്. ഇതിന് മുമ്പ് 1988 ലാണ് ഇന്ത്യന്‍ മണ്ണില്‍ ഇന്ത്യയെ ന്യൂസിലന്‍ഡ് പരാജയപ്പെടുത്തിയത്.

ചെറിയ സ്‌കോറാണെങ്കിലും അഞ്ചാം ദിനം ന്യൂസിലന്‍ഡിനെ പരാജയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ തന്നെയാണ് ഇന്ത്യ മൈതാനത്ത് ഇറങ്ങിയത്. തുടക്കത്തില്‍ തന്നെ വിക്കറ്റ് വീഴ്ത്തി ഇന്ത്യ പ്രതീക്ഷ ഉയര്‍ത്തുകയും ചെയ്തു. മത്സരം ആരംഭിച്ച് രണ്ടാം പന്തില്‍ തന്നെ ന്യൂസിലന്‍ഡിന് വിക്കറ്റ് നഷ്ടപ്പെടുകയായിരുന്നു. ടോം ലാതത്തെ(0) ജസ്പ്രീത് ബുംറ എല്‍ബിഡബ്ല്യൂവില്‍ കുരുക്കുകയായിരുന്നു. പിന്നാലെ ഡേവോണ്‍ കോണ്‍വേയും വില്‍ യങുമാണ് സ്‌കോര്‍ ഉയര്‍ത്തിയത്. ടീം സ്‌കോര്‍ 35 ല്‍ നില്‍ക്കേ കോണ്‍വേയേയും പുറത്താക്കി ബുംറ വീണ്ടും പ്രതീക്ഷ നല്‍കി. ഇത്തവണയും എല്‍ബിഡബ്ല്യൂവിലൂടെ തന്നെയാണ് ബുംറ വിക്കറ്റ് വീഴ്ത്തിയത്. 17 റണ്‍സാണ് കോണ്‍വേയുടെ സമ്പാദ്യം.

എന്നാല്‍ ഇന്ത്യയുടെ പ്രതീക്ഷകള്‍ക്ക് നിരാശ സമ്മാനിച്ച് മൂന്നാം വിക്കറ്റില്‍ വില്‍ യങും രചിന്‍ രവീന്ദ്രയും മികച്ച കൂട്ടുകെട്ടുണ്ടാക്കി. ഇന്ത്യന്‍ ബൗളര്‍മാരെ ശ്രദ്ധയോടെ നേരിട്ട ഇരുവരും പതിയെ സ്‌കോര്‍ ഉയര്‍ത്തി. പിന്നീട് മത്സരത്തിലേക്ക് തിരിച്ചുവരാന്‍ ഇന്ത്യക്ക് ഒരവസരവും ലഭിച്ചില്ല. വില്‍ യങ്(45), രചിന്‍ രവീന്ദ്ര(39) എന്നിവര്‍ പുറത്താവാതെ നിന്നു. ഇന്നലെ ഇന്ത്യയുടെ രണ്ടാം ഇന്നിങ്‌സ് 462 റണ്‍സില്‍ അവസാനിച്ചതോടെയാണ് ന്യൂസിലന്‍ഡിന് മുന്നില്‍ 107 റണ്‍സ് വിജയലക്ഷ്യം വന്നത്.

ഇന്ത്യ ഒന്നാം ഇന്നിങ്സില്‍ 46 റണ്‍സ്. ന്യൂസിലന്‍ഡ് ഒന്നാം ഇന്നിങ്സില്‍ 402 റണ്‍സ്. 356 റണ്‍സ് ലീഡാണ് ന്യൂസിലന്‍ഡിന് ഒന്നാം ഇന്നിങ്സിലുണ്ടായിരുന്നത്. രണ്ടാം ഇന്നിങ്‌സില്‍ സര്‍ഫറാസ് ഖാന്‍ (150) സെഞ്ച്വറി നേടി. ഋഷഭ് പന്ത് (99), വിരാട് കോഹ്ലി (70), ക്യാപ്റ്റന്‍ രോഹിത് ശര്‍മ (52) എന്നിവര്‍ അര്‍ധ സെഞ്ച്വറി സ്വന്തമാക്കി. യശസ്വി ജയ്‌സ്വാളാണ് (35) തിളങ്ങിയ മറ്റൊരു താരം.

ന്യൂസിലന്‍ഡിനായി മാറ്റ് ഹെന്റി, വില്ല്യം ഓറുര്‍ക്ക് എന്നിവര്‍ 3 വീതം വിക്കറ്റുകള്‍ സ്വന്തമാക്കി. അജാസ് പട്ടേല്‍ രണ്ട് വിക്കറ്റുകള്‍ എടുത്തു. ടിം സൗത്തി, ഗ്ലെന്‍ ഫിലിപ്‌സ് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു. മികച്ച രീതിയില്‍ ബാറ്റ് വീശിയ ഋഷഭ് പന്തിന് സെഞ്ച്വറി നഷ്ടമായി. താരത്തെ 99 റണ്‍സില്‍ വില്ല്യം ഓറുര്‍ക്ക് ക്ലീന്‍ ബൗള്‍ഡാക്കി. 9 ഫോറും 5 സിക്‌സും സഹിതമാണ് പന്ത് സെഞ്ച്വറി വക്കില്‍ എത്തിയത്.

ഒന്നാം ഇന്നിങ്സില്‍ ഇന്ത്യയെ വെറും 46 റണ്‍സിന് പുറത്താക്കി കിവികള്‍ 402 റണ്‍സെന്ന മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയിരുന്നു. രചിന്‍ രവീന്ദ്രയുടെ (134) സെഞ്ച്വറി കരുത്തിലാണ് ന്യൂസിലന്‍ഡ് മികച്ച സ്‌കോര്‍ നേടിയത്. ഡെവോണ്‍ കോണ്‍വെ (91), ടിം സൗത്തി (65) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.