പ്രതിപക്ഷ ആരോപണത്തില്‍ പതറി; ഇഎംസിസിയുമായുള്ള ധാരണാപത്രം സര്‍ക്കാര്‍ റദ്ദാക്കി

പ്രതിപക്ഷ ആരോപണത്തില്‍ പതറി;  ഇഎംസിസിയുമായുള്ള   ധാരണാപത്രം സര്‍ക്കാര്‍ റദ്ദാക്കി

തിരുവനന്തപുരം: കേരളഷിപ്പിങ് ആന്റ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പറേഷനുമായി അമേരിക്കന്‍ കമ്പനിയായ ഇഎംസിസി ഉണ്ടാക്കിയ ധാരണാപത്രം റദ്ദാക്കി. പ്രതിപക്ഷ നേതാവിന്റെ ആരോപണത്തിന് പിന്നാലെ മുഖ്യമന്ത്രിയുടെ നിര്‍ദേശം അനുസരിച്ചാണ് തീരുമാനം.

കമ്പനിയുമായി കെ.എസ്.ഐ.ഡി.സി.യും കേരളഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷനും ഒപ്പുവച്ച ധാരണാപത്രങ്ങളും ഭക്ഷ്യസംസ്‌കരണ പാര്‍ക്കിന് സ്ഥലം അനുവദിച്ചതുമുമാണ് റദ്ദാക്കിയത്. 400 ട്രോളറുകളും അഞ്ച് മദര്‍ ഷിപ്പുകളും നിര്‍മിക്കാനും അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കുമായിരുന്നു ധാരണാ പത്രം.

ധാരണാ പത്രത്തിലേക്ക് നയിച്ച കാര്യങ്ങള്‍ വിശദമായി അന്വേഷിക്കും. പ്രതിപക്ഷ നേതാവ് ഉന്നയിച്ച ആരോപണങ്ങളും പരിശോധിക്കും. അന്വേഷണത്തിന് അഡീഷനല്‍ ചീഫ് സെക്രട്ടറി ടി.കെ. ജോസിന് ചുമതല. ഉദ്യോഗസ്ഥര്‍ക്കെതിരേ അന്വേഷണത്തിനും സാധ്യതയുണ്ട്.ധാരണാ പത്രങ്ങള്‍ ഉണ്ടാക്കിയത് സര്‍ക്കാര്‍ അറിയാതെയാണെന്ന് കഴിഞ്ഞദിവസം മുഖ്യമന്ത്രി പറഞ്ഞിരുന്നു. യുഎസ് കമ്പനിയായ ഇഎംസിസിയും കേരള ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പറേഷനും (കെഎസ്‌ഐഎന്‍സി) തമ്മിലുള്ള ധാരണാപത്രം പുനഃപരിശോധിക്കാന്‍ കോര്‍പറേഷന്റെ ചുമതല കൂടിയുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സര്‍ക്കാര്‍ നയത്തിനു വിരുദ്ധമായാണോ ധാരണാപത്രം ഒപ്പിട്ടത് എന്നാകും പരിശോധിക്കുക. കോര്‍പറേഷന്‍ എംഡി എന്‍. പ്രശാന്തിനെതിരെ വകുപ്പുതല അന്വേഷണത്തിനും സാധ്യതയുണ്ട്. പ്രതിപക്ഷ നേതാവിന്റെ രമേശ് ചെന്നിത്തലയുടെ ആരോപണം ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയില്‍നിന്ന് മുഖ്യമന്ത്രി പിണറായി വിജയനിലേക്കുകൂടി എത്തിയതോടെയാണ് സര്‍ക്കാരിന്റെ നിലപാട് മാറ്റം.

ഇഎംസിസി മേധാവി അമേരിക്കക്കാരനായ ഡുവന്‍ ഇ ഗെരന്‍സര്‍, മേഴ്‌സിക്കുട്ടിയമ്മയോടൊപ്പം ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രിയെ കണ്ടുവെന്നാണ് പ്രതിപക്ഷനേതാവ് ആരോപിച്ചത്. ഇഎംസിസിയുടെ പ്രസിഡന്റും മലയാളിയുമായ ഷിജുവര്‍ഗീസ് ഇക്കാര്യം മാധ്യമങ്ങളോട് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.