'ലേക്കണ്‍ റൈലി ബില്‍': അനധികൃത കുടിയേറ്റക്കാര്‍ക്കെതിരായ കടുത്ത നിയമത്തിന് യു.എസ് കോണ്‍ഗ്രസിന്റെ അംഗീകാരം

'ലേക്കണ്‍ റൈലി ബില്‍': അനധികൃത കുടിയേറ്റക്കാര്‍ക്കെതിരായ കടുത്ത നിയമത്തിന് യു.എസ് കോണ്‍ഗ്രസിന്റെ അംഗീകാരം

വാഷിങ്ടണ്‍: അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ കടുത്ത നിയമം പാസാക്കി യു.എസ് കോണ്‍ഗ്രസ്. ക്രിമിനല്‍ കുറ്റങ്ങള്‍ക്ക് അറസ്റ്റ് ചെയ്യപ്പെടുന്ന അനധികൃത കുടിയേറ്റക്കാര്‍ വിചാരണ കഴിയുന്നതു വരെ ജയിലില്‍ കഴിയണമെന്ന് വ്യവസ്ഥ ചെയ്യുന്ന ബില്ലിനാണ് യു.എസ് കോണ്‍ഗ്രസ് അംഗീകാരം നല്‍കിയത്.

കഴിഞ്ഞ വര്‍ഷം വെനസ്വേല സ്വദേശിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ജോര്‍ജിയയില്‍ നിന്നുള്ള നഴ്സിങ് വിദ്യാര്‍ഥിനി ലേക്കണ്‍ റൈലിയുടെ പേരാണ് ബില്ലിന് നല്‍കിയിരിക്കുന്നത്.

പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പിടുന്നതോടെ നിയമം പ്രാബല്യത്തില്‍ വരും. അധികാരമേറ്റ ശേഷം ട്രംപ് ഒപ്പുവെക്കുന്ന ആദ്യബില്‍ ലേക്കണ്‍ റൈലി ബില്‍ ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ട്.

2024 ഫെബ്രുവരിയിലാണ് ജോര്‍ജിയ യൂണിവേഴ്സിറ്റി ക്യാമ്പസില്‍ ലേക്കണ്‍ റൈലിയെന്ന ഇരുപത്തിരണ്ടുകാരിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. യുവതിയെ കൊലപ്പെടുത്തിയ പ്രതി അതിനു മുമ്പ് രണ്ട് പ്രാവശ്യം അറസ്റ്റ് ചെയ്യപ്പെടുകയും ജാമ്യത്തില്‍ പുറത്തിറങ്ങുകയും ചെയ്ത കുടിയേറ്റക്കാരനായിരുന്നു.

തുടര്‍ന്ന് ഇത്തരത്തിലുള്ള സംഭവങ്ങളില്‍ വിചാരണ കഴിയുന്നതു വരെ ജാമ്യം അനുവദിക്കരുതെന്ന ആവശ്യം സമൂഹത്തിന്റെ പല മേഖലകളില്‍ നിന്ന് ഉയര്‍ന്നിരുന്നു.

നിയമം നിലവില്‍ വരുന്നതോടെ മോഷണം, വ്യാപാര സ്ഥാപനങ്ങളിലെ കവര്‍ച്ച, മരണത്തിന് വരെ ഇടയാക്കുന്ന വിധത്തിലുള്ള ഗുരുതര ശാരീരിക പീഡനം തുടങ്ങിയ ക്രിമിനല്‍ കുറ്റകൃത്യങ്ങള്‍ക്ക് പിടിക്കപ്പെടുന്ന അനധികൃത കുടിയേറ്റക്കാരെ ജാമ്യമില്ലാതെ തടങ്കലില്‍ വെക്കാന്‍ ആഭ്യന്തര സുരക്ഷാ വകുപ്പിന് സാധിക്കും.

നിയമത്തെ എതിര്‍ത്തും അനുകൂലിച്ചും നിരവധി സംഘടനകളും സാമൂഹിക പ്രവര്‍ത്തകരുമുള്‍പ്പെടെ രംഗത്തെത്തിയിരുന്നു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.