രക്ത രൂക്ഷിതമാകുന്ന സിനിമകള്‍; മാറണം ഈ ട്രെന്‍ഡ്

രക്ത രൂക്ഷിതമാകുന്ന സിനിമകള്‍; മാറണം ഈ ട്രെന്‍ഡ്

പ്രശസ്ത ഗാനരചയിതാവും കവിയുമായ റഫീഖ് അഹമ്മദിന്റെ വാക്കുകള്‍ കുറിച്ചുകൊണ്ടു തന്നെ തുടങ്ങാം.

'സമൂഹം ഏത് രീതിയില്‍ സഞ്ചരിക്കുന്നു എന്നുള്ളത് നമുക്ക് നമ്മുടെ സാഹിത്യത്തില്‍ നിന്നും വായിച്ചെടുക്കാന്‍ കഴിയും. 2024 ല്‍ ഏകദേശം നൂറോളം മലയാള സിനിമകള്‍ കണ്ട വ്യക്തിയാണ് ഞാന്‍. ഈ സിനിമകളിലെ സിംഹ ഭാഗത്തിന്റെ പ്രമേയവും ഹിംസയാണ്, ചോരക്കളിയാണ്, പ്രതികാരമാണ്, വയലന്‍സാണ്.

നമ്മുടെ സമൂഹത്തിലും ഇതിന്റെ പ്രതിഫലനമുണ്ടാകുന്നു. ഓരോ ദിവസവും നമ്മുടെ ചാനലുകളില്‍ ഒമ്പതുമണി കഴിഞ്ഞാല്‍ ക്രൈം ഫയല്‍, എഫ്.ഐ.ആര്‍, കുറ്റപത്രം തുടങ്ങി ഒരുപാട് പരിപാടികളാണ്. എല്ലാ ദിവസവും അവര്‍ക്ക് വിഷയങ്ങള്‍ ലഭിക്കുന്നുമുണ്ട്. അത്രയേറെ ഹിംസാത്മകമായ ലോകത്താണ് നാമിന്ന് ജീവിക്കുന്നത്'.

വളരെ ആഴത്തില്‍ ചിന്തിക്കേണ്ട യാഥാര്‍ത്ഥ്യമാണ് അദേഹം പറഞ്ഞുവച്ചത്. സാഹിത്യങ്ങളും സിനിമകളുമെല്ലാം മനുഷ്യര്‍ക്ക് ആനന്ദത്തിനും വിനോദത്തിനുമുള്ള ഉപാധികളാണ്. ജോലിത്തിരക്കുകളുടേയും പഠനത്തിന്റേയുമൊക്കെ പിരിമുറുക്കങ്ങള്‍ ഇല്ലാതാക്കാനുള്ള വഴികളായിരുന്നു എന്നും സിനിമകള്‍. കുട്ടികളും യുവാക്കളും കുടുംബവുമെല്ലാം ഒരുമിച്ചിരുന്ന് കണ്ടാഘോഷിച്ചിരുന്നു പല സിനിമകളും. കുടുംബ ചിത്രങ്ങളും റൊമാന്‍സും നര്‍മ്മവുമൊക്കെ നിറഞ്ഞു നിന്നിരുന്നു സിനിമകളില്‍.

ചേതോഹരമായ ഗാനങ്ങളും അവയുടെ ഭാഗമായിരുന്നു. എന്നാല്‍ ഇവയൊക്കെ എങ്ങോ പോയി മറഞ്ഞിരിക്കുന്നു ഇന്ന്. പരിണയക്കഥകളും യാത്രകളും സല്ലാപങ്ങളും നര്‍മ്മങ്ങളും കുടുംബ പശ്ചാത്തലങ്ങളും കയ്യടക്കിയിരുന്ന മലയാള ചിത്രങ്ങളിന്ന് വയലന്‍സിനും ക്രൈമിനും പ്രതികാരത്തിനുമൊക്കെയായി വഴി മാറി. കാലഘട്ടവും അതിലേക്കു ചായുന്നു എന്നതു തന്നെയാണ് ഇത്തരം സിനിമകള്‍ വിജയിക്കാനും വീണ്ടും നിര്‍മ്മിക്കപ്പെടാനും ഇടയാക്കുന്നത്.

സമീപ കാലത്തിറങ്ങിയ കള, ആര്‍ഡിഎക്‌സ്, ജയിലര്‍, ആനിമല്‍, കില്‍, പണി, മുറ, റൈഫിള്‍ ക്ലബ്, മാര്‍ക്കോ ഇവയൊക്കെ വയലന്‍സ് അമിതമായി പ്രേക്ഷകരിലേയ്‌ക്കെത്തിച്ച ചിത്രങ്ങളാണ്. വയലന്‍സിനെ മഹത്വവല്‍ക്കരിക്കാനും വലിയ കാര്യമായി ചിത്രീകരിക്കാനും അണിയറ പ്രവര്‍ത്തകര്‍ തയ്യാറാക്കുകയും അതിനു വലിയ സ്വീകാര്യത സമൂഹത്തില്‍ ലഭിക്കുകയും ചെയ്യുന്നു. പ്രത്യേകിച്ചും യുവാക്കളില്‍ നിന്നും.

ഇതു സിനിമയല്ലേ, ആവിഷ്‌ക്കാര സ്വാതന്ത്ര്യം നമ്മുടെ ഭരണഘടന നല്‍കുന്ന അവകാശമല്ലേ എന്നൊക്കെ നമുക്ക് വാദിക്കാം. എല്ലാം ശരി തന്നെ. ഒരു കാര്യം മാത്രം പറയുവാന്‍ ആഗ്രഹിക്കുന്നു. പുസ്തകങ്ങളേക്കാളും, ശ്രവ്യ മാധ്യമങ്ങളേക്കാളും സ്വാധീനശക്തി ദൃശ്യാവിഷ്‌ക്കാരങ്ങള്‍ക്കാണുള്ളത്. കുട്ടികളും യുവതയും സമൂഹവുമെല്ലാം കാണുന്ന കാഴ്ചകളെ, വായിക്കുന്നതിനേക്കാളും, കേള്‍ക്കുന്നതിനേക്കാളും കൂടുതല്‍ ശക്തിയോടെ ഉള്‍ക്കൊള്ളുകയും അനുകരിക്കുകയും ചെയ്യും എന്നത് സത്യമാണ്.

കൊതുക് വ്യാപകമാകുമ്പോള്‍ നമുക്കു കൊതുകു പരത്തുന്ന രോഗങ്ങളുണ്ടാകും. അപ്പോള്‍, സത്യത്തില്‍ കൊല്ലേണ്ടത് കൊതുകിനെയല്ല, മറിച്ച് കൊതുകിനെ ജനിപ്പിക്കുന്ന പരിസരമാണ് ഇല്ലാതാക്കേണ്ടതും നിയന്ത്രിക്കേണ്ടതും. അതുപോലെതന്നെയാണ് വയലന്‍സും.

ഇന്ന് സമൂഹത്തില്‍ വര്‍ദ്ധിച്ചു വരുന്ന അക്രമണങ്ങള്‍ക്കും കൊലകള്‍ക്കും വഴിയൊരുക്കാന്‍ ഇത്തരം സിനിമകളുടേയും ക്രൈം സീരീസുകളുടേയും സ്വാധീനം കാരണമാകുന്നു എന്നത് വാസ്തവമാണ്. ഇത്തരം സിനിമകളുടെ അനിപ്രസരം വിദ്വേഷത്തിലേക്കും ക്രൂരതകളിലേക്കും സമൂഹത്തെ വഴിതെറ്റിച്ചു വിടുന്നു എന്നത് നമ്മുടെ കൊച്ചുകേരളത്തില്‍ അരങ്ങേറിയ കഴിഞ്ഞകാല സംഭവങ്ങള്‍ തെളിയിക്കുന്നു.

ഒരു കലാസൃഷ്ടി സമൂഹത്തെ ഏതു ദിശയില്‍ നയിക്കുന്നു, അവ എങ്ങനെ ജനങ്ങളില്‍ സ്വാധീനമുണ്ടാക്കുന്നു എന്നത് വിലയിരുത്തപ്പെടേണ്ടതാണ്. വിനോദത്തിനായി നിര്‍മ്മിക്കപ്പെടുന്ന പലതും ക്രൂരതകളേയും തെറ്റുകളേയും നിസാരവല്‍ക്കരിക്കുന്നുണ്ടെങ്കില്‍ അത് ആഴമായി പഠിക്കേണ്ടതാണ്. സമൂഹ നന്മക്കുതകുന്ന തരത്തില്‍ മാറ്റപ്പെടേണ്ടതുമാണ്. അല്ലാത്തപക്ഷം രസത്തിനും സന്തോഷത്തിനുമായി കാണുന്നവ മനുഷ്യ ജീവന്‍ ഹനിക്കുന്ന തരത്തില്‍ ക്രൂരതയുടെ വാളുകളായി പരണമിക്കും എന്നു നാം മനസിലാക്കേണ്ടതാണ്.

ഇതില്‍ എല്ലാവര്‍ക്കും കൂട്ടുത്തരവാദിത്തമുണ്ട്. സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്കും കലാകാരന്‍മാര്‍ക്കും എഴുത്തുകാര്‍ക്കും ഒപ്പം പ്രേക്ഷകര്‍ക്കും ഒരുപോലെ ഇതില്‍ ഉത്തരവാദിത്തമുണ്ട്. ദൃശ്യ മാധ്യമങ്ങള്‍ക്ക് കുട്ടികളുടേയും യുവാക്കളുടേയും സ്വഭാവ രൂപീകരണത്തിലും പ്രവര്‍ത്തികളിലും വലിയ രീതിയില്‍ സ്വാധീനിക്കാന്‍ കഴിയും എന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുള്ളതാണ്. അതു നാം സമൂഹത്തില്‍ നടമാടുന്ന സംഭവ വികാസങ്ങളില്‍ നിന്നും കാണുന്നതുമാണ്.

നിയന്ത്രണങ്ങള്‍ അനിവാര്യമാണ്. കഥാഗതിക്ക് ആവശ്യമായ വയലന്‍സ് മാത്രമേ അനുവദിക്കാന്‍ പാടുള്ളു. വയലന്‍സിന്റെ അതിപ്രസരം തുടര്‍ച്ചയായി സിനിമകളില്‍ ഉണ്ടാകുന്നത് സമൂഹത്തിന്റെ വളര്‍ച്ചയ്ക്ക് ഉപകരിക്കില്ല എന്നത് തീര്‍ച്ചയാണ്. യുവാക്കളിലും കുട്ടികളിലും അക്രമവാസന കൂടാന്‍ ഇത്തരം ഘടകങ്ങള്‍ വളം വയ്ക്കുന്നു എന്നതും നഗ്ന സത്യമാണ്. എന്തിനും ഏതിനും അഭിപ്രായം പറയുന്ന നമ്മുടെ സാംസ്‌കാരിക നായകന്‍മാര്‍ ഇത്തരം വിഷയങ്ങളില്‍ മൗനം ഭജിക്കുന്നത് സമൂഹത്തെ അസ്വസ്ഥമാക്കുന്നു.

മനുഷ്യര്‍ക്കുള്ളിലെ മരണ സഹജാവബോധത്തെ ഉണര്‍ത്തുന്നതാണ് ഇത്തരം വയലന്‍സ് നിറഞ്ഞ ചിത്രങ്ങളെന്ന് കോഴിക്കോട് ഗവ. മാനസികാരോഗ്യ കേന്ദ്രത്തിലെ സീനിയര്‍ ക്ലീനിക്കല്‍ സൈക്കോളജിസ്റ്റായ ഡോ. പി. ടി. സന്ദീഷ് പറയുന്നു. മനുഷ്യന്റെയുള്ളില്‍ ഉറങ്ങിക്കിടകുന്ന അക്രമവാസനകളെ ഉണര്‍ത്തുവാന്‍ ചാലകമാകുന്ന ശക്തികളായി ഇന്നത്തെ സിനിമകള്‍ മാറുന്നു എന്ന് സങ്കടത്തോടെ പറയട്ടെ. ഗയിമുകള്‍, എക്‌സ്ട്രീം ക്രൈം സീരീസുകള്‍, വയലന്‍സ് സിനിമകള്‍ ഇവയെല്ലാം കുട്ടികളേയും യുവജനതയേയും പരോക്ഷമായി സ്വാധീനിക്കുന്നു.

കേള്‍ക്കുന്നതിലുപരി കാണുന്നവയെ അനുകരിക്കുന്ന പ്രവണത കുട്ടികളിലും കൗമാരക്കാരിലും കൂടുതലായുണ്ട്. ലഹരി വസ്തുക്കളോ മദ്യമോ ഉപയോഗിക്കുന്നതിന് സമാനമാണിത്. ആദ്യം ഒരു പെഗില്‍ തുടങ്ങി, തീവ്രത കൂട്ടാതെ കിക്ക് കിട്ടില്ല എന്ന അവസ്ഥ ജനിക്കുന്നു. ഇതുപോലെയാണ് ക്രൈമും. ആളുകളുടെ ചിന്തകളേയും കാഴ്ചപ്പാടുകളേയും ഇവ സ്വാധീനിക്കുന്നു. കൊലയല്ല, അറുംകൊല കാണുന്നതാണ് സന്തോഷം എന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ മാറുന്നു.

അത്തരം ക്രൂര കൃത്യങ്ങള്‍ കാണുമ്പോള്‍ അവരില്‍ ഡോപമിന്‍ എന്ന ഹോര്‍മോണിന്റെ ഉത്പാദനം കൂടുന്നു. വയലന്‍സില്‍ സന്തോഷം കണ്ടെത്താന്‍ തുടങ്ങിയാല്‍ എന്തിനേയും ക്രൂരമായി സമീപിക്കാനുള്ള പ്രവണതയുണ്ടാകും. ഇത് സമൂഹത്തിന് അപകടമാണ്. അതുകൊണ്ട് ഇത്തരം സിനിമകള്‍ക്ക് കടിഞ്ഞാന്‍ നിര്‍ബന്ധമാണ്. സിനിമാ പ്രവര്‍ത്തകര്‍ സാമൂഹിക പ്രതിബന്ധതയുള്ളവരായി ചിന്തിച്ചു പ്രവര്‍ത്തിക്കണം.

മകളുമൊത്ത് പുഴയില്‍ കുളിക്കാന്‍ പോയ പിതാവ് അവിടിരുന്ന മദ്യപിക്കുന്ന പയ്യന്‍മാരെ ചോദ്യം ചെയ്തതിന് വീടുകയറിയുള്ള ആക്രമണത്തിന് ഇരയായത് നാം വായിച്ചതാണ്. കാറില്‍ സ്വകാര്യ ബസ് ഉരസിയതിന് ചോദ്യം ചെയ്ത കാറുടമയെ ബസ് ഡ്രൈവര്‍ മര്‍ദ്ദിച്ച സംഭവം നാം കണ്ടു. കേരളത്തിലിപ്പോള്‍ തല്ലുമാല' പരമ്പരയാണ്. ഒന്നു ചോദിച്ച് രണ്ടാമത്തേതിന് അടി, കൂട്ടത്തല്ല്, കലിപ്പിന് കാരണങ്ങള്‍ നിസാരം.

ഒറ്റയ്ക്കും കൂട്ടായും ക്വട്ടേഷന്‍ മര്‍ദ്ദനവുമൊക്കെ നിത്യ സംഭവങ്ങളായി മാറി. ഈയിടെ ഇറങ്ങുന്ന ന്യൂജന്‍ ഹിറ്റ് സിനിമകളുടെയെല്ലാം പ്രമേയമായ വയലന്‍സിനു സമാനമായ സംഭവങ്ങളാണ് ഇപ്പോള്‍ നാട്ടില്‍ നടക്കുന്നത്. കളിക്കളത്തിലും കല്യാണച്ചടങ്ങിലും ഉത്സവ സ്ഥലങ്ങളിലുമെല്ലാം അടിയോടടി. വയലന്‍സിനൊപ്പം ലഹരിയുടെ ഉപയോഗവും ആക്രമ സംഭവങ്ങള്‍ക്ക് പ്രേരണയാകുന്നു. അതിന്റെ ആഴം വര്‍ദ്ധിപ്പിക്കുന്നു. കേരളക്കരയായെ ആവേശത്തോടെ വരവേറ്റ ആവേശം സിനിമയിലെ ഒരു ഗാനത്തിന്റെ വരികള്‍ ഇങ്ങനെയാണ്,

'പേനാക്കത്തികൊണ്ട് വിദ്യാരംഭം, കുത്ത് ഹരിശ്രീ'
പേനാക്കത്തികൊണ്ട് വിദ്യാരംഭം കുറിച്ച് കുത്തിമലര്‍ത്തി ഹരിശ്രീ എഴുതുവാന്‍ പറഞ്ഞുവയ്ക്കുന്നു. വളരെ നല്ലത്. തുടര്‍ന്ന്,
'കട്ടച്ചോരകൊണ്ട് ജ്യൂസടിച്ച് സോഡാ സര്‍ബത്ത്'

കേരളമാകെ നിറഞ്ഞാടിയ ഒരു ചിത്രത്തിലെ ഹിറ്റ് ഗാനത്തിലെ വരികള്‍. ആവേശവും അര്‍മ്മാദവും വേണം, വേണ്ട എന്നു പറയുന്നില്ല. എന്നാല്‍ അധികമായാല്‍ അമൃതവും വിഷമാണല്ലോ. ആവിഷ്‌ക്കാര സ്വാതന്ത്ര്യം പറഞ്ഞ് നാം ആഘോഷിക്കുന്ന സിനിമകള്‍ സമൂഹത്തെ തെറ്റായി നയിക്കാതിരിക്കാന്‍ നാം ശ്രദ്ധിക്കണം. അല്ലാത്തപക്ഷം സിനിമകാണാന്‍ നാളെ ആളുണ്ടാകില്ല.

ആനന്ദത്തിനും സന്തോഷത്തിനുമായി നാം കാണുന്ന സിനിമകള്‍ ജീവനെടുക്കുന്ന ഉപകരണങ്ങളാകാതിരിക്കട്ടെ. അതിന് അണിയ പ്രവര്‍ത്തകരും സമൂഹവുമെല്ലാം ഒരുപോലെ ചിന്തിക്കേണ്ടിയിരിക്കുന്നു. കലാകാരന്‍മാരും സാഹിത്യകാരന്‍മാരും എഴുത്തുകാരുമൊതെ സമൂഹത്തോടു കൂറുള്ളവരായിരിക്കണം. നാടിന്റെ നന്മ പ്രതിഫലിക്കുന്ന സൃഷ്ടികള്‍ ജനിക്കണം.

സിനിമയുടെ സാമ്പത്തിക ലാഭം, ബോക്‌സ് ഓഫീസ് കളക്ഷന്‍ എന്നിവ മാത്രം നോക്കാതെ നാടിനെ, സമൂഹത്തെ ഇവ എങ്ങനെ സ്വാധീനിക്കുന്നു എന്നു മനസിലാക്കി പ്രവര്‍ത്തിക്കുവാന്‍ അവര്‍ക്കു സാധിക്കണം. ഇത്തരം ക്രൂരകൃത്യങ്ങള്‍ ഇഷ്ടപ്പെടുന്ന വ്യക്തികള്‍ക്ക് ഇവ ഊര്‍ജ്ജമായി മാറും. ഇത് സമൂഹത്തോടു ചെയ്യുന്ന വലിയ ചതിയാണ്. സിനിമകളില്‍ വയലന്‍സുകള്‍ ആഘോഷിക്കപ്പെടുന്നത് അപടകരമായ പ്രവണതയാണ്.

സമൂഹത്തെ നശിപ്പിക്കുന്ന, കാര്‍ന്നു തിന്നുന്ന ദൃശ്യാവിഷ്‌ക്കാരങ്ങള്‍ കേവല സാമ്പത്തിക ലാഭത്തിനായി അനിയന്ത്രിതമായി നിര്‍മ്മിക്കപ്പെടുന്നത് മരത്തിനു ചുവട്ടില്‍ കോടാലി വയ്ക്കുന്നതിന് സമമാണ്. നിയമപരമായ നിയന്ത്രണങ്ങള്‍ സമൂഹനന്മയ്ക്കായി സ്വീകരിക്കാന്‍ ഉത്തരവാദിത്തപ്പെട്ടവര്‍ തയ്യാറാകേണ്ടത് ഇന്നിന്റെ അനിവാര്യതയാണ്.

നാടിന്റെ നട്ടെല്ലായ, നാളെയുടെ പ്രതീക്ഷയായ യുവതയുടെ സ്വപ്നങ്ങള്‍ നുള്ളിക്കളയുന്ന ഇത്തരം സിനിമകളും സീരീസുകളും അതിര്‍ വരമ്പുകള്‍ ലംഘിക്കാന്‍ ഇടയാകരുത്. അതിരുവിട്ട വയലന്‍സുകളും കൊലകളും ചോരക്കളികളും നമ്മുടെ സിനിമകളെ കടന്നാക്രമിക്കാതെ നര്‍മ്മങ്ങളും പരിണയങ്ങളും കുടുംബ ചിത്രങ്ങളും നിറഞ്ഞു നില്‍ക്കട്ടെ നമ്മുടെ സിനിമകളില്‍. സമൂഹത്തില്‍ സിനിമകള്‍ക്കുള്ള സ്വാധീനവും അനുകരണ ശേഷിയും മനസിലാക്കി പ്രവര്‍ത്തിക്കുവാന്‍ എല്ലാവര്‍ക്കും കഴിയട്ടെ.

തയാറാക്കിയത്: റ്റോജോമോന്‍ ജോസഫ് മരിയാപുരം.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.