നഴ്സിങ് കോളജിലെ റാഗിങ്: 10 ദിവസത്തിനുള്ളില്‍ മറുപടി നല്‍കണം; ഇടപെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍

നഴ്സിങ് കോളജിലെ റാഗിങ്: 10 ദിവസത്തിനുള്ളില്‍ മറുപടി നല്‍കണം; ഇടപെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍

കോട്ടയം: കോട്ടയത്തെ സര്‍ക്കാര്‍ നഴ്സിങ് കോളജ് ഹോസ്റ്റലില്‍ ജൂനിയര്‍ വിദ്യാര്‍ഥിയെ ക്രൂരമായി റാഗ് ചെയ്ത സംഭവത്തില്‍ ഇടപെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍. കേസില്‍ ഇതുവരെ സ്വീകരിച്ച നടപടിയെ കുറിച്ച് പത്ത് ദിവസത്തിനുള്ളില്‍ മറുപടി നല്‍കണമെന്ന് സംസ്ഥാന പൊലീസ് മേധാവിക്ക് അയച്ച നോട്ടീല്‍ കമ്മീഷന്‍ വ്യക്തമാക്കി.

നഴ്സിങ് കോളജിലെ റാഗിങ് ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. പ്രതികള്‍ തന്നെ ചിത്രീകരിച്ച വിഡിയോയാണ് പുറത്തു വന്നിരിക്കുന്നത്. ഒന്നാം വര്‍ഷ വിദ്യാര്‍ഥിയെ മൂന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ ചേര്‍ന്ന് ഉപദ്രവിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ഹോസ്റ്റലില്‍ ജൂനിയര്‍ വിദ്യാര്‍ഥിയെ കട്ടിലില്‍ കെട്ടിയിട്ട് ശരീരത്തില്‍ കോമ്പസ് കൊണ്ടു കുത്തി മുറിവേല്‍പ്പിക്കുകയും പരിക്കുകളില്‍ ലോഷന്‍ പുരട്ടുന്നതുമെല്ലാം ദൃശ്യങ്ങളിലുണ്ട്.

വിദ്യാര്‍ഥി വേദന കൊണ്ട് കരയുമ്പോള്‍ സീനിയര്‍ വിദ്യാര്‍ഥികളായ പ്രതികള്‍ പൊട്ടിച്ചിരിക്കുന്നതും വീഡിയോയില്‍ കാണാം. വിദ്യാര്‍ഥി കരഞ്ഞു നിലവിളിക്കുമ്പോള്‍ വായിലും കണ്ണിലും ലോഷന്‍ ഒഴിക്കുന്നു. വിദ്യാര്‍ഥി കരയുന്നതിനിടെ ഞാന്‍ വട്ടം വരയ്ക്കാം എന്ന് പറഞ്ഞ് പ്രതികളിലൊരാള്‍ ഡിവൈഡര്‍ കൊണ്ട് വിദ്യാര്‍ത്ഥിയുടെ വയറില്‍ കുത്തി മുറിവേല്‍പ്പിക്കുന്നതും വീഡിയോയില്‍ കാണാം.

ജൂനിയര്‍ വിദ്യാര്‍ഥിയുടെ സ്വകാര്യ ഭാഗത്ത് ഡംബലുകള്‍ അടുക്കിവെച്ചിരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. വിദ്യാര്‍ഥി വേദനകൊണ്ട് നിലവിളിക്കുമ്പോള്‍ പ്രതികള്‍ അട്ടഹസിക്കുന്നതും സെക്‌സി ബോഡിയെന്ന് പറഞ്ഞ് അവഹേളിക്കുന്നതും വീഡിയോയില്‍ വ്യക്തമാകുന്നുണ്ട്. മൂന്ന് മാസത്തോളമാണ് ഇവര്‍ ജൂനിയര്‍ വിദ്യാര്‍ഥികളെ ഉപദ്രവിച്ചത്.

സംഭവത്തില്‍ കഴിഞ്ഞ ദിവസം മൂന്നാം വര്‍ഷ വിദ്യാര്‍ഥികളായ പ്രതികളെ ഗാന്ധിനഗര്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഒന്നാം വര്‍ഷ വിദ്യാര്‍ഥികളുടെയും പ്രിന്‍സിപ്പലിന്റെയും പരാതിയിലായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്. വിവേക്, രാഹുല്‍ രാജ്, ജീവ, സാമുവല്‍ ജോണ്‍, റിജില്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത വിദ്യാര്‍ഥികളെ കോളജില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.