തൃശൂര്‍: ചാലക്കുടിയിലെ പോട്ട ഫെഡറല്‍ ബാങ്കിലെ കവര്‍ച്ച ധൂര്‍ത്തടിച്ച കടം വീട്ടാനെന്ന് പൊലീസ്. വിദേശത്ത് ജോലി ചെയ്യുന്ന ഭാര്യ അയച്ചുകൊടുത്ത പണം പ്രതി റിജോ ആന്റണി ധൂര്‍ത്തടിച്ച് തീര്‍ത്തു. അടുത്ത മാസം ഭാര്യ നാട്ടിലേക്ക് വരുന്നത് മനസിലാക്കിയ റിജോ ധൂര്‍ത്തടിച്ച പണം കണ്ടെത്താനാണ് മോഷണം നടത്തിയത്. നഴ്‌സായ ഭാര്യ അയച്ചുകൊടുക്കുന്ന പണംകൊണ്ട് നാട്ടില്‍ ആഢംബര ജീവിതമാണ് ഇയാള്‍ നയിച്ചിരുന്നത്.
കൂട്ടുകാര്‍ക്ക് ആഢംബര ഹോട്ടലുകളില്‍ പാര്‍ട്ടി നടത്തിയും സ്റ്റാര്‍ ഹോട്ടലുകളില്‍ നിന്ന് ഭക്ഷണം കഴിച്ചും പണം അളവില്ലാതെ ധൂര്‍ത്തടിക്കുന്നതായിരുന്നു ഇയാളുടെ രീതി. ഭാവി ജീവിത്തതിന് സ്വരുക്കൂട്ടാനായി ഭാര്യ പണിയെടുത്ത പണം അയച്ചു നല്‍കിയതാണ് ഇയാള്‍ ആഢംബരത്തിനായി ചെലവഴിച്ചത്. പൊലീസ് ഫോണ്‍ രേഖകളും ടവര്‍ ലോക്കേഷനും ഉള്‍പ്പടെ പരിശോധിച്ചും സിസിടിവി ദൃശ്യങ്ങള്‍ നിരീക്ഷിച്ചുമാണ് പ്രതിയെ കുടുക്കിയത്.
ബാങ്കിന് എതിര്‍വശത്തുള്ള പള്ളിയില്‍ നിന്നാണ് ഇയാള്‍ നിരീക്ഷണം നടത്തിയിരുന്നത്. ബാങ്കില്‍ സുരക്ഷാ ജീവനക്കാരന്‍ ഇല്ലെന്ന് അങ്ങനെയാണ് മനസിലാക്കിയത്. പിന്നീട് മോഷണത്തിനുള്ള പ്ലാന്‍ തയാറാക്കി നടപ്പാക്കുകയായിരുന്നു. തൃശൂര്‍ ജില്ലയില്‍ നിന്ന് 36 മണിക്കൂറിന് ശേഷമാണ് പ്രതി പിടിയിലായത്. ചാലക്കുടി ആശാരിപ്പാറ സ്വദേശിയാണ് പിടിയിലായ റിജോ ആന്റണി.
പേരമ്പ്രയിലെ ചെറുകുന്ന് പ്രദേശത്ത് ഇന്ന് പൊലീസ് വ്യാപക തെരച്ചില്‍ നടത്തിയിരുന്നു. പ്രതിയില്‍ നിന്ന് പത്ത് ലക്ഷം രൂപ പൊലീസ് കണ്ടെടുത്തു. വീട്ടില്‍ നിന്നാണ് പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. 15 ലക്ഷം രൂപയാണ് പ്രതി ബാങ്കില്‍ നിന്ന് കവര്‍ന്നത്. ഇതില്‍ അഞ്ച് ലക്ഷം രൂപ ഇയാള്‍ ചെലവഴിച്ചിട്ടുണ്ട്. ജീവനക്കാരെ കത്തിക്കാട്ടി ഭീഷണിപ്പെടുത്തിയാണ് ഇയാള്‍ മോഷണം നടത്തിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.