'ഡിഎംകെ രാജ്യദ്രോഹികള്‍, തമിഴ്‌നാട്ടില്‍ നിന്ന് തൂത്തെറിയും'; 2026 ല്‍ തമിഴ്നാട്ടില്‍ എന്‍ഡിഎ സര്‍ക്കാരുണ്ടാക്കുമെന്ന് അമിത് ഷാ

 'ഡിഎംകെ രാജ്യദ്രോഹികള്‍, തമിഴ്‌നാട്ടില്‍ നിന്ന് തൂത്തെറിയും'; 2026 ല്‍ തമിഴ്നാട്ടില്‍ എന്‍ഡിഎ സര്‍ക്കാരുണ്ടാക്കുമെന്ന് അമിത് ഷാ

കോയമ്പത്തൂര്‍: ഡിഎംകെയുടെ ഭരണം തമിഴ്നാട്ടില്‍ നിന്ന് തൂത്തെറിയുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. 2026 ല്‍ തമിഴ്നാട്ടില്‍ എന്‍ഡിഎ സര്‍ക്കാരുണ്ടാക്കും. കോയമ്പത്തൂരില്‍ ബിജെപിയുടെ ജില്ലാ ഓഫീസുകള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം.

രാജ്യദ്രോഹികളായ ഡിഎംകെയെ നമുക്ക് തമിഴ്നാട്ടില്‍ നിന്ന് തൂത്തെറിയണം. 2026 ല്‍ തമിഴ്നാട്ടില്‍ എന്‍ഡിഎ സര്‍ക്കാരുണ്ടാക്കും. ആ സര്‍ക്കാര്‍ ഇവിടെ പുതിയ യുഗത്തിന് തുടക്കമിടും. കുടുംബ രാഷ്ട്രീയവും അഴിമതിയും നമ്മള്‍ അവസാനിപ്പിക്കും. സംസ്ഥാനത്തെ രാജ്യദ്രോഹ പ്രവര്‍ത്തനങ്ങളെ വേരോടെ പിഴുതെറിയുമെന്നും അമിത് ഷാ പറഞ്ഞു.

മഹാരാഷ്ട്രയിലും ഹരിയാനയിലും ലഭിച്ചതിനേക്കാള്‍ വലിയ ഭൂരിപക്ഷത്തോടെ ബിജെപി തമിഴ്നാട്ടില്‍ അധികാരത്തിലെത്തുമെന്ന് അദേഹം പ്രവര്‍ത്തകര്‍ക്ക് ഉറപ്പുനല്‍കി. തമിഴ്നാട്ടില്‍ ഭാഷാവിവാദം കത്തിനില്‍ക്കുന്നതിനിടെ, തമിഴിനെ ലോകത്തെ ഏറ്റവും പഴക്കം ചെന്ന ഭാഷകളിലൊന്ന് എന്നാണ് അമിത് ഷാ വിശേഷിപ്പിച്ചത്. തമിഴ് ഭാഷയില്‍ സംസാരിക്കാന്‍ സാധിക്കാത്തതിന് മാപ്പ് പറഞ്ഞുകൊണ്ടാണ് അമിത് ഷാ തന്റെ പ്രസംഗം ആരംഭിച്ചത്. ഹിന്ദി നിര്‍ബന്ധമാക്കുന്ന കേന്ദ്രത്തിന്റെ പുതിയ വിദ്യാഭ്യാസ നയത്തിനെതിരെ ഡിഎംകെയും സ്റ്റാലിനും കടുത്ത നിലപാടുമായി മുന്നോട്ട് പോകുന്നതിനിടെയാണ് അമിത് ഷായുടെ തന്ത്രപരമായ പ്രസംഗം.

2024 ബിജെപിക്ക് ചരിത്രപരമായ വര്‍ഷമാണ്. മോഡി പ്രധാനമന്ത്രിയായി മൂന്നാമതും തിരഞ്ഞെടുക്കപ്പെട്ടു. ദീര്‍ഘകാലത്തിന് ശേഷം ആന്ധ്ര പ്രദേശില്‍ സര്‍ക്കാര്‍ രൂപവല്‍കരിച്ചു. ഡല്‍ഹിയിലും മഹാരാഷ്ട്രയിലും ഹരിയാനയിലും വിജയിച്ചു. ജനങ്ങള്‍ ബിജെപിയില്‍ കൂടുതല്‍ വിശ്വാസമര്‍പ്പിക്കുന്നുവെന്നാണ് ഇതെല്ലാം കാണിക്കുന്നത്. തമിഴ്നാട്ടില്‍ എന്‍ഡിഎ സര്‍ക്കാര്‍ രൂപവല്‍കരിച്ചുകൊണ്ടാകും 2026 എന്ന വര്‍ഷം അവസാനിപ്പിക്കുന്നതെന്നും അമിത് ഷാ വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.